Friday, December 10, 2010

Rumi again


ധൃതിയിലുള്ള ചിലവിവര്‍ത്തനശ്രമങ്ങള്‍ . നെറ്റില്‍ നിന്ന് ലഭിക്കുന്ന റൂമി കവിതകള്‍ വെറുതെ വിവര്‍ത്തനം ചെയ്യുന്നു. തെറ്റുകിറ്റങ്ങള്‍ പണ്ഡിതരും സഹൃദയരുമായ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചുതരിക
1

എന്റെ ആദ്യത്തെ അനുരാഗകഥ കേട്ടനിമിഷം
ഞാന്‍ നിന്നെ തെരഞ്ഞു തുടങ്ങി.
എത്ര അന്ധനാണ് ഞാനെന്നറിയാതെ
2

പ്രണയികള്‍ ഒടുവില്‍എവിടെയെങ്കിലും കണ്ടുമുട്ടുകയല്ല,
അന്യോന്യം ഹൃദയങ്ങളില്‍ വസിക്കുകയാണ്.
3

പ്രണയം അനാദിയില്‍നിന്നുള്ളതാണ്,
അത് അനന്തതയോളം നിലനില്ക്കുകയും ചെയ്യും
പ്രണയാന്വേഷി
ജനിമൃതികളുടെ ചങ്ങലകളില്‍ നിന്ന്
മുക്തിനേടുന്നു.
നാളെ , ഉയിര്‍ത്തെഴുന്നേല്പ്പുണ്ടാവുമ്പോള്‍
പ്രണയരഹിതമായ ഹൃദയം
പരീക്ഷണങ്ങളില്‍ അതിജീവിക്കുകയില്ല.

4
നിന്നോടൊപ്പമാണെങ്കില്‍
രാത്രിമുഴുവന്‍ നമ്മള്‍ ഉണര്‍ന്നിരിക്കുന്നു
നീയില്ലാത്തപ്പോള്‍
എനിക്കുറങ്ങാന്‍ കഴിയുന്നില്ല
രണ്ടുനിദ്രാശൂന്യതകള്‍ക്കും ദൈവത്തെ വാഴ്ത്തുക,
രണ്ടും തമ്മിലുള്ള അന്തരത്തിനും.

5
കുടിച്ചുന്മത്തയായ കാമിനി
പെട്ടെന്ന് എന്റെ വാതില്‍ക്കല്‍ പ്രത്യക്ഷയായി
അവള്‍ ഒരുപാനപാത്രം നിറയെ
ചുവന്ന വീഞ്ഞ് കുടിച്ച്,
എന്നരികിലിരുന്നു
അവളുടെ മുടിച്ചുരുളുകള്‍* കാണ്‍കെ,
അവ തലോടിനില്‌ക്കെ,
എ ന്റെ മുഖം മുഴുവന്‍ മിഴികളായി,
മിഴികളോ, മുഴുവന്‍ കൈകളായി
* (മുടിക്കുടുക്കുകള്‍ എന്നുമാവാം.)

6
ശൈലികളും പൂര്‍ണമായ അലേഖകളും
എനിക്കോര്‍മ്മിച്ചെടുക്കാനാവും
പക്ഷേ, പ്രണയത്തെ കുറിച്ച്
ഒന്നും പറയാനാവില്ല
നീയും ഞാനും ഒന്നായിത്തീരുന്നതുവരെ
നീ കാത്തിരുന്നേ പറ്റൂ
അപ്പോവുള്ള സംഭാഷണങ്ങളില്‍ നമുക്ക്.....
ങ്ആ... ക്ഷമിക്കൂ... ധൃതിപ്പെടേണ്ട

Monday, December 6, 2010

റൂമി കവിതകള്‍



1

നിനക്ക് ദൈവത്തിന്റെ രൂപമാണ്
രാജാവിന്റെ മുഖം
പ്രപഞ്ചത്തില്‍ നിനക്ക് ആയിത്തീരാനാവാത്ത
ഒന്നുമില്ല
നിനക്ക് വേണ്ടതെല്ലാം,
നീ നിന്നില്‍ തന്നെ തേടുക,
നീയാണത്

2
നീ ക്ഷമ പ്രകടിപ്പിക്കുകയാണെങ്കില്‍,
ആ ഗുണം നിന്നില്‍ നിന്ന് ഞാനടര്‍ത്തിയെടുക്കും
നീ ഉറങ്ങിപ്പോവുകയാണെങ്കില്‍
നിന്റെ മിഴികളില്‍ നിന്ന്
നിദ്രയെ ഞാന്‍ തുടച്ചെടുക്കും
നീ ഒരു പര്‍വ്വതമാവുകയാണെങ്കില്‍
നിന്നെ ഞാനെന്റെയഗ്നിയിലുരുക്കിക്കളയും
നീയൊരുസമുദ്രമാവുകയാണെങ്കില്‍
നിന്റെ ജലം മുഴുവന്‍ ഞാന്‍ കുടിച്ചുകളയും.
3.

വിശുദ്ധിയുടെ ജലരാശികളില്‍
ഞാന്‍ ലവണമായി ഉരുകി
വിശ്വാസധ്വംസനമല്ല, വിശ്വാസവുമല്ല, ബോധ്യവുമല്ല,
സന്ദേഹവുമല്ല അവശേഷിച്ചത്
എന്റെ ഹൃദയത്തിന് നടുവില്‍
ഒരു താരകം പ്രത്യക്ഷമായിരിക്കുന്നു
ഏഴുസ്വര്‍ഗ്ഗങ്ങളും അതില്‍ നഷ്ടമായിരിക്കുന്നു.


4. നിന്റെ ആത്മാവിനുള്ളില്‍
ഒരു ജീവചൈതന്യമുണ്ട്,
ആ ജീവിതം തേടുക.
നിന്റെ ശരീരമെന്ന പര്‍വ്വതത്തില്‍ഒരു രത്‌നമുണ്ട്,
ആ ഖനിയില്‍ അന്വേഷിക്കുക
അല്ലയോ യാത്രിക,
നീയത് തേടുന്നുവെങ്കില്‍
പുറത്തേക്ക് നോക്കേണ്ടതില്ല,
നിന്റെ അകത്തേക്കുനോക്കുക,
അത് തേടുക.

5.

ഈ ഏകാന്തത ആയിരം ജന്മങ്ങളേക്കാള്‍ വിലപ്പെട്ടത്
ഈ സ്വാതന്ത്ര്യം ഭൂമിയിലെ എല്ലാ നാടുകളേക്കാള്‍ മൂല്യമുള്ളത്
ഒരുനിമിഷമെങ്കിലും സത്യവുമായി അടുത്തുനില്ക്കാന്‍ കഴിഞ്ഞെങ്കില്‍
അത് ഈ വിശ്വത്തേക്കാള്‍ഡ, ജീവിതത്തേക്കാള്‍ വിലയേറിയത്.

6.

ഒടുവില്‍,
ഭാവനയുടെ പര്‍വ്വതങ്ങള്‍
ഒരു ഭവനമല്ലാതെ മറ്റൊന്നുമായിരുന്നില്ല
എന്റെ ഈ വലിയ ജീവിതം
ഒരുക്ഷമാപണമല്ലാതെ മറ്റൊന്നായിരുന്നില്ല
ഒരു ജീവിതകാലം മുഴുവന്‍
നീയെന്റെ കഥ
വളരെ ക്ഷമയോടെ കേള്‍ക്കുകയായിരുന്നു
ഇപ്പോള്‍ കേട്ടുകൊള്ളുക:
അത് കേവലമൊരുയക്ഷിക്കഥയായിരുന്നു.

Saturday, October 23, 2010

കിളി

ഒരുവശം ചാഞ്ഞു ചെരിഞ്ഞുനോക്കുന്നൊരീ
കുരുവിതന്‍ ലക്ഷ്യമെന്താവാം?
കവിയായ് പിറന്നു കിഴക്ക് പടിഞ്ഞാറ്
തെണ്ടിനടക്കണമെന്നോ?

നീലക്കടമ്പില്‍ കുടിവെച്ചു പാര്‍ക്കുമീ
കാലപ്പിഴയുടെ മാറില്‍
ഉരുള്‍കല്ല് വെള്ളം പതിക്കുന്ന നോവിന്റെ-
യടമഴച്ചുഴലികള്‍ക്കൊപ്പം
ഒരു ചെറുനാരുമായൊഴുകുന്നചോരയില്‍
കുരലുയര്‍ത്തുന്നവര്‍ക്കൊപ്പം
തെരുവും കിനാവും നിലാവും നിറഞ്ഞ തന്‍
മരണവൃത്താന്തത്തിനൊപ്പം
ഗഗനത്തിലൊഴുകും കരിമേഘരാശികള്‍
ജഘനത്തിലേല്ക്കും കണിമാര്‍
ഇനിയും നടക്കാത്തപോരിന്റെയുര്‍വ്വര-
പ്പിനിയുന്ന മാന്‍പേടയെല്ലാം
എവിടെയാണുന്മത്തമിഴിയില്‍ പെടാതവ-
രെവിടേക്കകന്നുപോവുന്നു?
അവരകലുന്നൊരീ ചിത്തഭ്രമത്തിന്റെ
കവരങ്ങളില്‍ വന്നുനിന്ന്
കവിതയില്ലാത്തജഡത്തില്‍ നിന്നേറ്റവന്‍
കഴുതപ്പുറത്തേറിനില്‌ക്കേ
പരിഹസിച്ചെത്തും പുരുഷാരമൊരുനിമിഷ-
മെന്തേ പകച്ചുനില്ക്കുന്നൂ?

അവനൊരു കിളിയായ് പറന്നു മരക്കൊമ്പില്‍
മിഴിചെരിച്ചാരെ നോക്കുന്നൂ?
എങ്ങളെ? യെന്നെ?യതോനമ്മെയൊക്കെയു-
മലിവാര്‍ന്നവന്‍നോക്കിനിന്നൂ.
പുല്ലും പുഴുവും പ്രിയപ്പെട്ടവന്‍, തന്റെ
തല്ലും തടവും ത്യജിച്ചു
അജ്ഞാതമേതോ മഹാശൂന്യരാശിയില്‍
സ്വന്തമിടവുമായ് ചെന്നു.

Friday, October 22, 2010

അയ്യപ്പന്‍


എഴുതിയെഴുതിയെന്‍ രുധിരമായ് മാറി-
യൊഴുകിയെത്തിയെന്‍ കരളിലേക്കവന്‍.

ഒരുപഴംകഥയല്ലവന്‍ മണ്ണും
മരണവും തന്നില്‍ നിറച്ചുനിന്നവന്‍
തിളങ്ങും നക്ഷത്രത്തുയിലുണരവേ
മധുരരസലങ്ങളറുത്തു ചോരയില്‍
പൊതിഞ്ഞരൂപമായ് കുരിശില്‍ നിന്നവന്‍
കൊലക്കയര്‍താണു കഴുത്തിലെത്തുമ്പോള്‍
പലകുറിയാര്‍ത്തുചിരിച്ചകന്നവന്‍
നരച്ചനീള്‍മുടിച്ചുരുളുകള്‍ക്കുള്ളില്‍
വരഞ്ഞനേര്‍വര നടന്നു തീര്‍ത്തവന്‍
കവിതയും വാക്കും വിളഞ്ഞഭൂമിയെ
കവിഞ്ഞുനിന്നവന്‍, പദങ്ങളാല്‍ സ്വന്തം
നിലമുഴുതവന്‍, മണ്ണിന്‍ നിറം മണത്തവന്‍.
വരാനിരിക്കുന്നവസന്തകാലത്താല്‍ വയര്‍നിറച്ചവന്‍
ഋതുക്കളെ നോക്കി പകച്ചുപോയവന്‍
കരളുകള്‍തേടി കരങ്ങള്‍ നീട്ടിയോന്‍
മൊഴികള്‍ മാറുന്ന ചിറകുകള്‍ക്കൊപ്പം
മഴയില്‍ ചേക്കേറിയുറക്കിളച്ചവന്‍
നനഞ്ഞുതുപ്പിയൊരുമിനീരാകവേ
കഴിഞ്ഞപോരിന്റെ നിണം ചുരത്തിയോന്‍
ഇനിവരാനുള്ളരണങ്ങളെയോര്‍ത്ത്
കിനിഞ്ഞവീഞ്ഞിലെ പുളപ്പായ് നിന്നവന്‍

അവനെനിക്കാര്?
കവിയോ,
കാലപരിധിയും കട-
ന്നമൃതമായ് വന്ന വചസ്സോ?
സ്വത്വഹതമോ?
പറയുക.

Saturday, October 9, 2010

cp aboobacker: Aboobacker CP: In conversation with with Farideh Hassanzadeh

cp aboobacker: Aboobacker CP: In conversation with with Farideh Hassanzadeh

മഴക്കാക്ക.


ചുഴലിക്കാറ്റില്‍
നനചിറകുമൊതുക്കി-
ത്തന്നിണതന്‍ കണ്ണില്‍നോക്കി-
യിരിക്കും പതംഗമേ.
കറുപ്പാണഴകെന്ന് പറയാന്‍
നോക്കുമ്പോഴേ-
ക്കിരമ്പിവരുന്നൊരീ
മഴയില്‍ കുതിര്‍ന്നുവോ?
ഇടയ്ക്ക് മൃദുനാദഭാഷണങ്ങളില്‍
തമ്മ്ിലടയും വാതില്‍പ്പാളി
തുറന്നുവെച്ചേക്കുക

കാറ്റുണ്ട്, കോളും ,
മഴതിമിര്‍ത്തുപെയ്യുന്നുണ്ടീ
ഫ്‌ളാറ്റിന്റെയിറമ്പില്‍നീ
കുളിരാര്‍ന്നിരിക്കുക


വീഥിയിലൊഴുകുന്ന
മലിനപ്രവാഹത്തെ
കടയും ചക്രങ്ങളില്‍
പുരളും തീര്‍ത്ഥങ്ങളില്‍
നഗരപുരുഷാരചലനങ്ങളെ
ചെറ്റു തഴുകിയകലുന്നൊ-
രുള്‍ക്കടല്‍ത്തെളികാറ്റില്‍
പൂമരപ്പീലിത്തളിര്‍ത്തണ്ടുകള്‍
കുളിര്‍,ത്താറ്റച്ചാമരങ്ങളായ് നിന്നു
മഴയെയാശ്ലേഷിച്ചും
ശാഖകൊളിടിഞ്ഞിരുപാര്‍ശ്വവും
വുിദ്യുല്ലതാവാഹികള്‍ക്കൊപ്പം
കെട്ടിപ്പുണര്‍ന്നും
പതംഗമേ, കാണ്മുനീയെല്ലാം
പക്ഷേ,
തോട്ടിലെ മാലിന്യവും
തേന്മരത്തിലെ പഴച്ചാര്‍ത്തും നിന്‍ നിനവുകള്‍.

പണ്ടുനീ വൈലോപ്പിള്ളിക്കവിതയ്ക്കരിയവള്‍
അന്നെത്ര മനോജ്ഞമായുയര്‍ന്നൂ താരസ്വരം? *
അന്നുനീയൊറ്റയ്ക്കാര്‍ദ്രമധുരം വീട്ടിനുള്ളില്‍
മുറ്റത്ത് കുടഞ്ഞൊരാ കറുത്ത ചിറകുകള്‍
ഒതുക്കി,
യിണയുടെ നീള്‍മിഴികളില്‍ നീരായ്
ഉറന്നുമുകില്‍ ഗര്‍ഭസ്ഥിതയായ് നില്ക്കുന്നു നീ.

ഇന്നുനീ പെയ്‌കേയെന്റെ
ചെന്നൈയുമീറന്‍ചിറകാര്‍ന്നു
കോള്‍മയിര്‍കൊണ്ടുനില്ക്കുന്നൂ വിഹംഗമേ.
ഇന്നലെ കത്തിപ്പോയ പൂമരങ്ങളും,
മണ്ണിലിന്നലെ വറ്റിപ്പോയ നീരുറവയുമെല്ലാം
ഓര്‍ത്തുനീ
നിറവാര്‍ന്ന ഹൃത്തുമായ്,
കുശലമാം നീള്‍മിഴികളാല്‍
ഭാവി പാര്‍ത്തുനില്ക്കുന്നൂ കാക്കേ.

* വൈലോപ്പിള്ളിയുടെ ' കാക്ക' എന്നകവിത.

അവസാനവാക്കുകള്‍ പറയരുത്

അവസാനവാക്കുകള്‍ പറയരുത്

ഒരു സുഷിരമെങ്കിലും
അവശേഷിക്കുന്നുണ്ടാവാം
അത് ഒരു ചെറുകണമായി പരിണമിക്കാം
ഒരു ഗംഗോത്രി
വിശുദ്ധനദിയുടെ പ്രഭവം

അവസാനവാക്കുകള്‍ പറയരുത്
നദി ഹൃദയത്തിലും ഒഴുകാം
ധമനികളും സിരകളുമായി
ചെറുചാലുകളായി
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകാം
'യത്രവിശ്വം ഭവത്യേക നീഢം'

അവസാനവാക്കുകള്‍ പറയരുത്#
നേരുകളായി നേര്‍ത്തചാലുകള്‍
എവിടെയും ഒഴുകുന്നുണ്ട്
കലുഷമായജലാശയങ്ങള്‍ക്കടിയില്‍
മുതലകളുണ്ട് ഭീകരസരടങ്ങളുമാണ്
ഇളകി മറിയുന്നത്.

അവസാനവാക്കുകള്‍ പറയരുത്
ചരിത്രം അണ്ഡങ്ങളുടെ ഫോസിലുകളായി
വാചാലമാവുന്നുണ്ട്
പരിണാമത്തിന്റെ രജതമേഘങ്ങളും
അഭ്രപാളികളിലുണ്ട്
നീലകണ്ഠാീ, നിന്റെ ഗളനാളത്തിലെ
വിഷം വമിച്ച്
സംഹാരം നടത്താന്‍ സമയം ആയില്ല
പര്‍വ്വതങ്ങളിലും താഴ് വാരങ്ങളിലും
ജീവജാലങ്ങളുണ്ട്
ഫലമൂലാദികള്‍ വായു വെളിച്ചം
നീലകണ്ഠാ, വിഷം വമിക്കാതിരിക്കുക

അവസാനവാക്കുകള്‍ പറയരുത്
ഉറക്കെ പറയുന്നത് ഉടക്കി പറയുന്നത്
സത്യമാവണമെന്നില്ല
വിനാശഭാവങ്ങള്‍
ഈയലുകളായി
പാറി നടക്കുന്നുണ്ട്
അവയുടെ ആയുസ്സ്, സുഹൃത്തേ
ഈ നിമിഷത്തിന്റേതുമാത്രം.

അവസാനവാക്കുകള്‍ പറയരുത്
ഈമലിനജലാശയത്തില്‍
പൂടകളും കുടലുംകളും
ശേഷിപ്പുകളും
ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ട്
കരയില്‍ പൂമരങ്ങളില്‍ പൂക്കളുണ്ട്
സൗരഭ്യമുണ്ട്.
നഗരബഹളങ്ങള്‍ക്കിടയിലും
കുയിലിന്റെ നാദം
വേറിട്ടുകേള്‍ക്കുന്നുണ്ട്

അവസാനവാക്കുകള്‍ പറയരുത്
ഇതൊരു മഹാനഗരം
ഇരമ്പിമറിയുന്ന സമുദ്രം
മണല്‍ത്തരികളായിമനുഷ്യര്‍
അവരോടത്രേ പ്രവാചകന്‍സംസാരിച്ചത്
അവര്‍ക്ക് ഭ്രാന്തായിരുന്നു
ചങ്ങലക്കണ്ണികള്‍കിലുങ്ങുമ്പോള്‍
പ്രവാചകന്‍ ഉറക്കെ ചിരിക്കുകയും
മന്ദഹാസം വഴി
പ്രബോധനം നടത്തുകയും ചെയ്തു
ആമപ്പൂട്ടുകള്‍ക്കിടയിലൂടെ
ചരിത്രം സംസാരിച്ചു

അവസാനവാക്കുകള്‍ പറയരുത്
കവി ചരിത്രത്തെ ആവാഹിച്ചു
വര്‍ത്തമാനത്തെ സ്‌നേഹിച്ചു
ഭാവിയിലേക്കു വാക്കുകള്‍ കരുതിവെച്ചു

ഏത്‌

ഒരുനോവലിലെ ലഘുവിവരണം ചെറുതായൊന്ന്‌ ടച്ചപ്പ്‌ ചെയ്‌തപ്പോള്‍ ഉണ്ടായ കവിത

ഏത്‌ വന്യ വനത്തിലൂടെയാവാം,
ഏത്‌ പുരുഷാരത്തിലലിഞ്ഞാവാം
അവന്‍ സഞ്ചരിക്കുന്നുണ്ടാവുക?
ഏത്‌ ദേവാലയത്തിലാവാം
പ്രാര്‍ത്ഥിക്കുന്നുണ്ടാവുക?
ഏത്‌ വിശക്കുന്ന വയറിനുവേണ്ടിയാവാം
കല്ല്‌ ചുമക്കുന്നുണ്ടാവുക?
ഏത്‌ വേനലിലാവാം
കുളിര്‍മയായി അവതരിക്കുക?
ഏത്‌ ശൈത്യത്തിലാവാം
ഊഷ്‌മളമൃദുഹാസമായി
കടന്നുചെല്ലുക?
ഏത്‌ ഗുഹയിലാവാം
ഓര്‍മ്മയുടെസുഗന്ധമായി പ്രസരിക്കുക?
ഏത്‌ പക്ഷിയുമായിട്ടാവാം
പ്രണയവചനങ്ങള്‍ ചൊല്ലുന്നുണ്ടാവുക?
ഏത്‌ വൃക്ഷത്തണലിലാവാം
ശരണഗാഥകള്‍ പാടുന്നുണ്ടാവുക?
ഏത്‌ ചില്ലയിലാവാം കൂട്‌ കൂട്ടുക?
ഏത്‌ ശംഖനാദത്തിലാവാം
പ്രണവസന്ദേശം മുഴക്കുക?
ഏത്‌ബ്യൂഗിളിലാവാം
സമരനാദമുയര്‍ത്തുക?
ഏതൊരസ്‌ത്രത്താല്‍
അധര്‍മ്മത്തെ ഹനിക്കുക?

സൂര്യതാഴ്‌ വരകള്‍


സൂര്യതാഴ്‌ വരകളില്‍
ഒരാട്‌
ഏകാകിയായി വിലപിക്കുന്നു
ദുര്‍ബ്ബലമായ നാദത്തില്‍
സ്‌മരണകളുടെ ഗര്‍ഭം ധരിച്ച
സ്വര്‍ണ്ണമേഘങ്ങളില്‍

ഏത്‌ നിമിഷവും
ഒരു വാക്‌പ്രവാഹമുണ്ടാവാം
ആട്‌ വീണ്ടും
പരിക്ഷീണമായിവിലപിക്കും
ആകാശങ്ങളില്‍ പരന്നുപോയ
കുഞ്ഞാടുകളെ കുറിച്ച്‌

ഉറപ്പുകള്‍ എപ്പോഴും
സ്വര്‍ണപാത്രങ്ങളിലാണ്‌ നല്‌കുക
അവതിരിച്ചെടുക്കുന്നത്‌
മരണമൗനത്തില്‍
ദുര്‍ഗ്ഗന്ധം വമിക്കുന്നതെങ്കിലും
ഗംഭീരമെന്ന്‌ തോന്നുന്ന
നൈരാശ്യത്തിന്റെ ചെപ്പുകളില്‍

സൂര്യന്‍ ഒരു ചതിയനത്രേ
അയാള്‍ ഒരിക്കലും അകന്നുപോവുന്നില്ല
ഞാനാണ്‌ അകന്നുപോവുന്നത്‌
ഭ്രമണങ്ങളില്‍
എന്റെ ശാദ്വലങ്ങളും
എന്റെ മരുഭൂമികളും എല്ലാം
അയാളുടെ കനിവ്‌.

ഇതു നഗരം


ഇതുനഗരം
അതുകവിഞ്ഞൊഴുകുന്നുവ്യാഹതി
നരകസ്വര്‍ഗങ്ങളന്വേഷിച്ചു പോകുന്ന
പഥികരുടെ പാദുകം കൊണ്ടു
നോവാത്ത നടവഴി

ഇതു നഗരം
ഓര്‍മ്മകള്‍ ക്രിമികളായൊഴുകുന്ന
വീഥികള്‍ക്കിടയിലെപ്പേര്‍പെട്ട
തലയോടികള്‍
അസ്ഥിശേഖരം ജനപദം
അവസാനമില്ലാത്ത നാറ്റം
കവികളുടെ പോര്വിളികളുയരുന്ന
നിലപാടുതറയില്‍
വന്നൊരു പാക്കനാറും കുടുംബവും
തുടികൊട്ടി വയറൊട്ടീ പാടുന്നു
ഭോജനപ്പുരയുടെ പിറകിലെയെച്ചിലില്‍
പട്ടിയോടൊത്തു മല്‍സരിക്കുന്നതാ-
ണിവിടെ മനുഷ്യന്റെ ധര്‍മം

കവി, പാട്ടൂ പാടും മനസ്സിന്‍ തളങ്ങളില്‍
പതയുന്നൂ ലഹരീതടാകം
ജലമുറയുന്ന കിണറുകള്‍കുള്ളീലാ-
ണൊളിസേവ ചെയ്യുന്നൂ കാലം

മഹിഷങ്ങള്‍ വെന്ത തീയണയുന്ന കാലത്തു
കാടിലുണ്ടായ തിടുക്കം
ഇന്നും ഈ നഗരത്തിന്‍ മുറുക്കം.

തുഗ്ലക്കിന്റെ പല്ല്‌


സുല്‍ത്താന്‍ മുഹമ്മദ്‌ തുഗ്ലക്കിന്‌
ഒരു മഹാദന്തം നഷ്ടമായി
പണ്ഡിതശ്രേഷ്ടന്മാരും
ഉലമാക്കളും
ഗൗരവമായി ചര്‍ച്ചനടത്തി
ദന്തസംസ്‌കാരം നടത്തുന്നതിനെ പറ്റി
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍
ദന്തത്തിന്റെ ജനാസയുമായി
രാജകീയോദ്യോഗസ്ഥരും
പ്രജകളും തക്‌ബീര്‍മുഴക്കി
ഖബറിസ്‌താനിലേക്ക്‌ നടന്നു.
നഷ്ടമായ പല്ലിന്റെ ശൂന്യതയില്‍
സഹിക്കാനാവാത്ത വേദനയുമായി
മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌
തന്റെ ഗ്രന്ഥാലയത്തില്‍ ഇരുന്നു.
പ്രിയപുസ്‌തകങ്ങള്‍വെറുതെ തുറന്നു കിടന്നു

കവിത


കവിത ഇതാണ്. പിന്നെ എന്തുപ്രബന്ധം? നിരൂപകന്മാരുടെ ഗീര്‍വാണം കേള്‍ക്കാനോ. പ്രകാശ് കാരാട്ട് ഇയാന്‍ ഡങ്കലുമായി ( സ്‌കോട്ടുിഷ് ത്രില്ലര്‍ എഴുത്തുകാരന്‍) സംസാരിച്ച് എത്തിച്ചേര്‍ന്നനിഗമനം എന്തെന്നോ? കല ആനന്ദിപ്പിക്കാനാണെന്ന്. To entertain. ഡങ്കല്‍ പറഞ്ഞുവെന്നേയുള്ളൂ. For whom the bell tolls എന്ന നോവല്‍ വായിക്കുമ്പോള്‍ പിലാറിനോടൊപ്പം നമ്മളും ഭൂമിയുടെ മുകളില്‍ കുലുങ്ങുകയാണ്. ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആന്‍സിമിയ( ഇവിടെ കഥാപാത്രത്തിന്റെ പേര് മാറിയോന്ന് ഒരു സംശയം) സ്പാനിഷ് റിപബ്ലിക്കിനെ സംരക്ഷിക്കുന്നതിനു വേണ്ടി എത്രപേരെയും കൊല്ലാന്‍ സന്നദ്ധനാണ്. മാര്‍ക്‌സിന് ദാസ് ക്യാപിറ്റലാണ കവിത. ഗാന്ധിക്ക് സത്യാന്വേഷണപരീക്ഷകളും.
നിനച്ചിരിക്കാത്തനിമിഷത്തില്‍
ഒഴുകിയെത്തും
മഞ്ഞുരുകേണ്ട,
കവിത ഒഴുകിവരും
പഴയൊരു പാണല്‍ ച്ചെടി മതി
ഒരു ചേമ്പിന്‍ തണ്ട്
ഒരു പേരക്ക
ചെമ്പരത്തിപ്പൂവ്
ഒരു തുള്ളി ചോര
ചമരിമാന്‍ വേണ്ട
ഹിമാലയം വേണ്ട

ഒരു മന്ദഹാസം
ഒരു നെടുവീര്‍പ്പ്
ഒരു തുള്ള ികണ്ണുനീര്‍
നിര്‍ണ്ണയമില്ലാത്ത
മേനോഭാവം
അദൃശ്യമായ ഒരു ചുംബനം

തോല്ക്കാന്‍ മനസ്സില്ലാത്ത
സമരവീര്യം
കവിത ഉണ്ടാവുകയാണ്
കവിത ഒരാളുടേത് മാത്രം
ഒരാളുടെ വേദന.

പ്രോട്ടോകോള്‍



സന്ധ്യയാകുമ്പോള്‍
അച്ഛന്‍ സുഹൃത്തുക്കളുമായി എത്തും.
അവര്‍ കുറെ നേരം സംസാരിക്ും
കവിത, നാടകം,
മാര്‍ക്‌സ്, നെരൂദ
ചിലര്‍ ഓരോരുത്തരായി ഒഴിയും.
അവസാനം ഒന്നോ രണ്ടോ പേര്‍ ബാക്കിയാവും.
അന്യത്തിയും അമ്മയും ഉറക്കം തുടങ്ങയിട്ടുണ്ടാവും
അഛ്ഛന്‍ ഉറക്കെ വിളിക്കും
അമ്മ പിടഞ്ഞെണീറ്റ് വാതില്ക്കലെത്തും
നോക്കിനില്ക്കാതെ വിളമ്പ്
ഉണ്ണുമ്പോള്‍ അച്ഛന്‍ പരിചയപ്പെടുത്തും
നേതാവ്, സാഹിത്യനായകന്‍, ചിത്രകാരന്‍
കൂട്ടത്തില്‍ അച്ഛനുമുണ്ണും
അവശേഷിച്ചത് അനിയത്തിക്കും എനിക്കുമായി
അമ്മ വിളമ്പും.
ഉറക്കം വിങ്ങുന്നതുകൊണ്ട്
വേഗം മതിയാക്കി കിടക്കും അനിയത്തി
കഞ്ഞിവെള്ളം ഉപ്പ് ചേര്‍ത്ത്
വലിച്ചുകുടിക്കും, അമ്മ.
അച്ഛനും സുഹൃത്തും
അപ്പോഴും സംസാരിക്കുകയാവും.
സുഹൃത്തിന് കിടക്കാനൊരുക്കിയാല്‍
അമ്മയും അച്ഛനും ഒരു മുറിയില്‍ കയറും.


ശീര്‍ഷകമില്ലാത്ത ഒരു കവിത


ഇടവഴിയിലൂടെ
നീരൊഴുക്കിലേക്ക് നടന്നപ്പോഴാണ്
കയ്യാലയില്‍
വെള്ളത്തണ്ട് കുലച്ച് നില്ക്കുന്നു,
പുല്ലെണ്ണ കണ്ണീരായി നിറഞ്ഞുനില്ക്കുന്നു.
കാലുകളില്‍ നിറഞ്ഞുതുടങ്ങിയ ഭാരം
കയ്യാലയ്ക്കരില്‍ ചാരിവെച്ചു.
ഇടവഴിയിലൂടെ
നടന്നുപോവാനുള്ളസമയം
കഴിഞ്ഞുപോവുകയാണ്
സന്ധ്യയാവുന്നു
വഴികള്‍ ഇരുണ്ടുവരുന്നു
കടലിലെന്താവാം
നടക്കുന്നുണ്ടാവുക?
ഒരു സൂര്യനെ ഏറ്റുവാങ്ങാന്‍
കടല്‍ ഹൃദയം വിടര്‍ത്തിനില്ക്കുമ്പോള്‍
പിളര്‍ന്നുപോയ ഹൃദയത്തില്‍
ഉഷ്ണം നിറഞ്ഞിട്ടുണ്ടാവുമോ?
കനല്‍ക്കൂമ്പാരമായി
ആകാശവും കടലും
മുട്ടിയുരുമ്മുന്നുണ്ടാവുമോ?
മഴപെയ്‌തൊടുങ്ങിയ തീരങ്ങളില്‍
പുഴ ഒരു പ്രണയിനിയായി
ചമയുന്നുണ്ടാവുമോ?
എവിടെയോ
ഒരു കോപ്പ നിറയെ
ലോഹജലം വാങ്ങിക്കുടിച്ച്
കവി വീണ്ടും മല കയറുകയാണ്
ഒരു വലിയ ശിലാപിണ്ഡവുമായി
ഉരുണ്ടുരുണ്ട് താഴേക്ക് വരുന്ന
ശിലാപിണ്ഡമാണ് കവിയുടെ കണ്ടെടുപ്പ്

Monday, August 16, 2010

സൂര്യതാഴ്‌ വരകള്‍






Saturday, May 29, 2010

കര്‍മ്മബന്ധനങ്ങളെ അതിജീവിക്കുന്നത്..




കര്‍മം
നിയതി
ഭാഗധേയം
തീര്‍ന്നു, പ്രിയങ്കരി,
നമ്മുടെ ജീവിതം
നദികളില്‍ നനയാതെ,
ഉറവുകളില്‍ നിറയാതെ,
നിനവുകള്‍ തിരളാതെ
നമ്മുടെ ജീവിതം.
അനുസ്യൂതിയുടെ ഇങ്ങേയറ്റത്ത്
ഈയൊഴുക്കില്‍
തങ്ങിനില്ക്കാതെ
ഓരോനിമിഷവും
ഒരു ദൃശ്യമായി
മഹാകല്പത്തിന്റെ ചിമിഴില്‍
ഒളിച്ചുവെച്ച രഹസ്യങ്ങളില്‍
തുറക്കാത്ത വാതിലായി
കടല്‌പോളകളില്‍ കടന്നുകയറി
ശരണമറ്റ്
നമ്മള്‍ സഖി,
അവസാനം പവിഴക്കാടുകളില്‍
ഏതോ കൊറുക്കയുടെ മുനമ്പില്‍
കോര്‍ത്തെടുത്ത ജഡങ്ങളായി
അടുത്തശരീരങ്ങള്‍തേടി അലയാന്‍
ഇനിയുമേറെയേറെ
മഹാകല്പങ്ങള്‍
മഹാചക്രങ്ങള്‍
പക്ഷേ, അരൂപികളായി
നമുക്ക് ആശ്ലേഷിക്കാം
വായുവിലേക്ക് നെടുവീര്‍പ്പിടാം
കൊടുംകാറ്റിലേക്ക്
പടര്‍ന്നുകേറാം
പ്രണയം കര്‍മ്മബന്ധനങ്ങളെ
അതിജീവിക്കുന്നത്......

ഇനിവരാനുള്ള ബസ്സ്‌കാത്ത്.....




ബസ്റ്റാന്റില്‍
ഇനിവരാനുള്ള ബസ്സ്‌കാത്ത്
അവളിരുന്നു
എങ്ങനെയുള്ളവരാവും വരിക?
പിശുക്കന്മാരുണ്ടാവും, തീര്‍ച്ച.
കണ്ണിലേക്കും മാറിലേക്കും
തുറിച്ചുനോക്കുന്നവരുണ്ടാവും, അതും തീര്‍ച്ച
തിരക്കിനുള്ളിലും ചുളിയാത്ത ജൂബയുമായി
ജനസേവകന്മാരുണ്ടാവും
ഉത്സവത്തിനു കൊട്ടാന്‍പോവുന്ന
ചെണ്ടക്കാരുണ്ടാവും
മുലചപ്പിവലിക്കുന്ന കുഞ്ഞുങ്ങളുണ്ടാവും
ശാപവചനങ്ങള്‍ പൊഴിയുന്ന കിഴവികളുണ്ടാവും
കിളിയുമുണ്ടാവും
അവസാനം കിളിയോടൊപ്പം
ബസ്റ്റാന്റിനപ്പുറത്തെ
മരച്ചുവട്ടില്‍
കൊത്തം കല്ലാടുന്ന
നാടോടിപ്പെണ്‍കുട്ടിയുണ്ടാവും.
ചായക്കടയിലെ
അവശേഷിച്ച വാഴയ്ക്കാപൊടിയില്‍ കണ്ണുനട്ട്
അവളിരുന്നു
ഇനിവരാനുള്ള ബസ്സ്‌കാത്ത്
അവളിരുന്നു

മൈലാഞ്ചിപ്പൂങ്കുല



അടഞ്ഞുകിടന്ന ഉദ്യാനത്തില്‍
ശലഭങ്ങള്‍ക്കോ
വണ്ടുകള്‍ക്കോ
കടക്കാന്‍ കഴിയുമായിരുന്നില്ല
മധുരമായ മധു
പക്ഷേ, പാഴാവുകയായിരുന്നില്ല
തീര്‍ന്നുപോയ വീഞ്ഞിന്റെ
പൊള്ളയായ പാത്രങ്ങളില്‍
അത്മുന്തിരിച്ചാറായിമാറുമായിരുന്നു
ഇല്ലായ്മകളുടെ കഞ്ഞിപ്പാത്രങ്ങളില്‍
ഇത്തിരികൂടി എന്ന നിലവിളിയില്‍
തലയ്ക്കുമുകളില്‍ ഒരു സ്വര്‍ഗ്ഗവാതമായി
വീശിയതും അതായിരുന്നു.
നക്ഷത്രങ്ങളുടെ സംഘഗാനത്തില്‍
സ്‌നേഹവും കാരുണ്യവുമായി നിറഞ്ഞത്
ആ തേന്‍തുള്ളികളായിരുന്നു
ആകാശത്തിന്റെ നീലിമയില്‍
കനം കുറഞ്ഞ വെള്ളിമേഘങ്ങളായി
ആത്മാവുകള്‍ പറന്നുപോവുമ്പോള്‍
ആശ്വാസത്തിന്റെ പ്രകാശമായിവന്നത്
അടഞ്ഞഉദ്യാനത്തിലെ
പൂവുകളും സുഗന്ധവുമായിരുന്നു.
രാത്രികാലനക്ഷത്രങ്ങളില്‍
വരാനിരിക്കുന്ന മഹാകാലങ്ങളുടെ
വെളിച്ചം തൂവിയത് അടഞ്ഞപൂന്തോപ്പിലെ
കുഡ്മളങ്ങളും കിനാവുകളുമായിരുന്നു.
അവിടെ ഒരു മൈലാഞ്ചി പൂത്തതും
പൂക്കുലകള്‍ ചെറുപുഷ്പങ്ങളായി നിറഞ്ഞുനിന്നതും
വരാനിരിക്കുന്ന മധുരമായ മാതൃത്വത്തിന്റെ 

വെള്ളില



മാര്‍ബിള്‍ തറയില്‍ നടക്കുമ്പോള്‍
കരിമെഴുകിയ തറയിലേക്ക്
കവി തിരിച്ചുപോയി
അതിനു മാദകമായ മണമുണ്ടായിരുന്നു.
വെള്ളില പിഴിഞ്ഞെടുത്ത കുഴമ്പില്‍
ചകിരിക്കരി ഉടച്ചുചേര്‍ത്ത്
ചാന്താക്കി മെഴുകിയത് ആരായിരുന്നു?
അമ്മ വെളുത്തും
മോള് കറുത്തും
മോളുടെ മോളൊരു സുന്ദരിയായും
കവിയുടെ മാദകമായ ഓര്‍മ്മയിലുണ്ട്.
നിലം മെഴുകുന്ന മൂവരും
തൂങ്ങുന്നതും തുറിച്ചുനില്ക്കുന്നതും
മൊട്ടിടുന്നതുമായ
മൂന്ന് വര്‍ണ്ണങ്ങളില്‍
ഒടുവില്‍ വെള്ളിലപ്പൂവ്
പറിച്ചെടുക്കാന്‍ നോക്കിയതിനു
വെളുമ്പി പ്രാകി
കറുമ്പി കരഞ്ഞു
ചൊമന്ന സുന്ദരി
പുഴയിലൂടെ എങ്ങോ നടന്നുപോയി

വാര്‍ത്തകള്‍


വാര്‍ത്തകള്‍കത്തിപ്പോവാത്തതെന്തുകൊണ്ടാണ്

അതൊരു നീണ്ട കഥയാണ് ചങ്ങാതീ
ഏതാണ് വാര്‍ത്തുടെ ഉറവിടമെന്ന്
അവഎഴുതിയുണ്ടാക്കുന്നവര്‍ക്കറിയില്ല.
അത് താജ്മഹലിന്റെ പശ്ചാത്തലത്തില്‍
ചെറിയ ക്യാനില്‍നിറച്ച
ബിയര്‍നുണഞ്ഞേടത്താവാം.
മരണം വരിച്ച കുടുംബനാഥന്റെ
നിസ്സഹായതയുടെ
അല്ലികളിലാവാം.
അമ്പത്തഞ്ചുവയസ്സായ മുത്തശ്ശി
വ്യഭിചരിക്കേണ്ടിവരുന്ന
വ്യഥകളിലാവാം.
ചീറിപ്പാഞ്ഞുവന്ന ബസ്സ്
ചതച്ചരച്ചുപോയ പൂമേനിയിലാവാം
ചരിത്രം തകര്‍ന്നുപോയ വളവുകളില്‍
ലോകബാങ്കും ദേവാലയങ്ങളും ചേര്‍ന്ന്
വേട്ടയാടുന്ന പാര്‍ട്ടിനേതാവിന്റെ
ഹൃദയത്തിലാവാം.
അതുകൊണ്ട്
ശരിയായി വായിച്ചെടുക്കും വരെ
വാര്‍ത്തകള്‍നിലനിന്നുകൊള്ളട്ടെ.

ചാനലുകള്‍



ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍
ചാനലുകള്‍ എന്റെ കിടപ്പറയിലേക്ക് ഒളിച്ചുകയറി.
ആങ്ഖറുകള്‍ ലൈബ്രറിയും അള്‍മാറകളും പരതി.
ഹതാശരായി മൊബൈല്‍ ഫോണിലേക്ക്
കയറാനൊരു ശ്രമം നടത്തി.
അദൃശ്യതയുടെ ഫണങ്ങളില്‍
എങ്ങിനെ ഫൂല്‍ക്കാരങ്ങളുയരുന്നുവെന്ന്
അവര്‍തേടിനടന്നു.
എന്റെ കിടക്കയില്‍ കിടന്നുറങ്ങുന്നത്
ഞാനോ എന്റെ അപരനോ?
അവര്‍ തലപുകഞ്ഞാലോചിച്ചു.
ശാന്തമായ നിദ്രാ പുരികങ്ങളില്‍
എവിടെയോ
കപടമായ കണ്ണിറുക്കല്‍ നടക്കുന്നുണ്ടോ?
പ്രണയാതുരമായ രാവുകളില്‍
കൂര്‍ക്കം വലി സാധ്യമാണോ?
പുറത്തെ പൂമരങ്ങളില്‍
കാറ്റുവീശിയെത്തുന്നത്
ക്യാമറകളില്‍ പകര്‍ത്തി
ഒന്നും കാണാതെ
പോവാന്‍ കൂട്ടാക്കാത്ത ചാനലുകള്‍
പകുതിവായിച്ച് നെഞ്ചില്‍ മലര്‍ന്ന
മഞ്ഞുപുസ്തകം കൈവശപ്പെടുത്തി.
മഞ്ഞുരുകുമ്പോള്‍
എവിടെയോ ഉയര്‍ന്ന സംഗീതം
ചാനലുകളില്‍
സംപ്രേഷണം ചെയ്യാമെന്ന
രഹസ്യ ധാരണയോടെ അവപിരിഞ്ഞു.
നഗരങ്ങളില്‍
കഠിനമായ ഉഷ്ണവേവുകളില്‍
വെള്ളവും കാറ്റുമില്ലാതെ
മനുഷ്യര്‍ തുറന്നുകിടക്കുമ്പോള്‍
അവര്‍ എന്റെ മനസ്സിലേക്കുള്ള
പ്രവേശകവാടം തേടുകയായിരുന്നു.

ക്ഷൗരം



അറിഞ്ഞേടത്തോളം
ഏറ്റവും സര്‍ഗ്ഗാത്മകമായ കല
എന്റെയീ ക്ഷൗരവൃത്തിയാണ്.
മനുഷ്യന്റെ ശിരസ്സിലാണ്
ഞാന്‍ പണിയെടുക്കുന്നത്.
അതിനു മേല്‍നോട്ടം വഹിക്കാന്‍
കങ്കാണിമാരില്ല
ചുമ്മാ നിങ്ങളുടെ തല
എനിക്കു മുമ്പില്‍
നീട്ടിത്തരികയാണ്
എന്റെ കൈയില്‍ കത്തിയാവാം
മനയോലയാവാം
സൊറിയാസിസ് ബാധിച്ച
വ്രണങ്ങളാവാം
ജലരാശിയില്‍ പതിയെ നടന്ന്
കൈ നിങ്ങളുടെ മുഖത്തൂടെ
ഇഴയുകയാവാം.
പതുക്കെ,
കഴുത്തിനുമുകളില്‍
കത്തിനിവര്‍ത്തിപ്പിടിച്ച്
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു:
പിണറായി വിജയന്റെ കൊട്ടാരനിര്‍മ്മിതിയെ
നിങ്ങള്‍ന്യായീകരിക്കുന്നുവോ?
എന്റെ മുഖത്ത് നിങ്ങള്‍സൂക്ഷിച്ചുനോക്കുന്നുണ്ട്
എനിക്കറിയാം,
നിങ്ങള്‍ അവിടെ,
എന്റെ ചുവന്നകണ്ണുകളും
ചന്ദ്രക്കലയും
നീലനക്ഷത്രങ്ങളും
രക്തരേഖകളും
ത്രിശൂലവും
ഓങ്കാരവും എല്ലാം കാണുന്നുണ്ട്.
എനിക്കറിയാം,
നിങ്ങള്‍ ഒരക്ഷരം മറുത്തുപറയുകയില്ലെന്ന,
നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുകയില്ലെന്ന്.
എന്നോട്് ഐക്യം പ്രാപിക്കുകയല്ലാതെ
ഈ നിമിഷം നിങ്ങള്‍ക്ക്
ഒന്നും ചെയ്യാനാവുകയില്ല.
നിങ്ങളുടെ മൗനം
ഒരു കത്തിയാണ്
അവിടെ കേട്ടുകൊണ്ടിരിക്കുന്ന
ശ്രോതാവിന്റെ നിസ്സഹായത
ഒരു കത്തിയാണ്
അവയും എന്റെയീ കത്തിയും ചേരുമ്പോഴാണ്
ക്ഷൗരം പൂര്‍ണമാവുന്നത്.


അവസാനവാക്കുകള്‍ പറയരുത്


അവസാനവാക്കുകള്‍ പറയരുത്

ഒരു സുഷിരമെങ്കിലും
അവശേഷിക്കുന്നുണ്ടാവാം
അത് ഒരു ചെറുകണമായി പരിണമിക്കാം
ഒരു ഗംഗോത്രി
വിശുദ്ധനദിയുടെ പ്രഭവം

അവസാനവാക്കുകള്‍ പറയരുത്
നദി ഹൃദയത്തിലും ഒഴുകാം
ധമനികളും സിരകളുമായി
ചെറുചാലുകളായി
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകാം
'യത്രവിശ്വം ഭവത്യേക നീഢം'

അവസാനവാക്കുകള്‍ പറയരുത്#
നേരുകളായി നേര്‍ത്തചാലുകള്‍
എവിടെയും ഒഴുകുന്നുണ്ട്
കലുഷമായജലാശയങ്ങള്‍ക്കടിയില്‍
മുതലകളുണ്ട് ഭീകരസരടങ്ങളുമാണ്
ഇളകി മറിയുന്നത്.

അവസാനവാക്കുകള്‍ പറയരുത്
ചരിത്രം അണ്ഡങ്ങളുടെ ഫോസിലുകളായി
വാചാലമാവുന്നുണ്ട്
പരിണാമത്തിന്റെ രജതമേഘങ്ങളും
അഭ്രപാളികളിലുണ്ട്
നീലകണ്ഠാീ, നിന്റെ ഗളനാളത്തിലെ
വിഷം വമിച്ച്
സംഹാരം നടത്താന്‍ സമയം ആയില്ല
പര്‍വ്വതങ്ങളിലും താഴ് വാരങ്ങളിലും
ജീവജാലങ്ങളുണ്ട്
ഫലമൂലാദികള്‍ വായു വെളിച്ചം
നീലകണ്ഠാ, വിഷം വമിക്കാതിരിക്കുക

അവസാനവാക്കുകള്‍ പറയരുത്
ഉറക്കെ പറയുന്നത് ഉടക്കി പറയുന്നത്
സത്യമാവണമെന്നില്ല
വിനാശഭാവങ്ങള്‍
ഈയലുകളായി
പാറി നടക്കുന്നുണ്ട്
അവയുടെ ആയുസ്സ്, സുഹൃത്തേ
ഈ നിമിഷത്തിന്റേതുമാത്രം.

അവസാനവാക്കുകള്‍ പറയരുത്
ഈമലിനജലാശയത്തില്‍
പൂടകളും കുടലുംകളും
ശേഷിപ്പുകളും
ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ട്
കരയില്‍ പൂമരങ്ങളില്‍ പൂക്കളുണ്ട്
സൗരഭ്യമുണ്ട്.
നഗരബഹളങ്ങള്‍ക്കിടയിലും
കുയിലിന്റെ നാദം
വേറിട്ടുകേള്‍ക്കുന്നുണ്ട്

അവസാനവാക്കുകള്‍ പറയരുത്
ഇതൊരു മഹാനഗരം
ഇരമ്പിമറിയുന്ന സമുദ്രം
മണല്‍ത്തരികളായിമനുഷ്യര്‍
അവരോടത്രേ പ്രവാചകന്‍സംസാരിച്ചത്
അവര്‍ക്ക് ഭ്രാന്തായിരുന്നു
ചങ്ങലക്കണ്ണികള്‍കിലുങ്ങുമ്പോള്‍
പ്രവാചകന്‍ ഉറക്കെ ചിരിക്കുകയും
മന്ദഹാസം വഴി
പ്രബോധനം നടത്തുകയും ചെയ്തു
ആമപ്പൂട്ടുകള്‍ക്കിടയിലൂടെ
ചരിത്രം സംസാരിച്ചു

അവസാനവാക്കുകള്‍ പറയരുത്
കവി ചരിത്രത്തെ ആവാഹിച്ചു
വര്‍ത്തമാനത്തെ സ്‌നേഹിച്ചു
ഭാവിയിലേക്കു വാക്കുകള്‍ കരുതിവെച്ചു.