Saturday, May 29, 2010

മൈലാഞ്ചിപ്പൂങ്കുല



അടഞ്ഞുകിടന്ന ഉദ്യാനത്തില്‍
ശലഭങ്ങള്‍ക്കോ
വണ്ടുകള്‍ക്കോ
കടക്കാന്‍ കഴിയുമായിരുന്നില്ല
മധുരമായ മധു
പക്ഷേ, പാഴാവുകയായിരുന്നില്ല
തീര്‍ന്നുപോയ വീഞ്ഞിന്റെ
പൊള്ളയായ പാത്രങ്ങളില്‍
അത്മുന്തിരിച്ചാറായിമാറുമായിരുന്നു
ഇല്ലായ്മകളുടെ കഞ്ഞിപ്പാത്രങ്ങളില്‍
ഇത്തിരികൂടി എന്ന നിലവിളിയില്‍
തലയ്ക്കുമുകളില്‍ ഒരു സ്വര്‍ഗ്ഗവാതമായി
വീശിയതും അതായിരുന്നു.
നക്ഷത്രങ്ങളുടെ സംഘഗാനത്തില്‍
സ്‌നേഹവും കാരുണ്യവുമായി നിറഞ്ഞത്
ആ തേന്‍തുള്ളികളായിരുന്നു
ആകാശത്തിന്റെ നീലിമയില്‍
കനം കുറഞ്ഞ വെള്ളിമേഘങ്ങളായി
ആത്മാവുകള്‍ പറന്നുപോവുമ്പോള്‍
ആശ്വാസത്തിന്റെ പ്രകാശമായിവന്നത്
അടഞ്ഞഉദ്യാനത്തിലെ
പൂവുകളും സുഗന്ധവുമായിരുന്നു.
രാത്രികാലനക്ഷത്രങ്ങളില്‍
വരാനിരിക്കുന്ന മഹാകാലങ്ങളുടെ
വെളിച്ചം തൂവിയത് അടഞ്ഞപൂന്തോപ്പിലെ
കുഡ്മളങ്ങളും കിനാവുകളുമായിരുന്നു.
അവിടെ ഒരു മൈലാഞ്ചി പൂത്തതും
പൂക്കുലകള്‍ ചെറുപുഷ്പങ്ങളായി നിറഞ്ഞുനിന്നതും
വരാനിരിക്കുന്ന മധുരമായ മാതൃത്വത്തിന്റെ 

വെള്ളില



മാര്‍ബിള്‍ തറയില്‍ നടക്കുമ്പോള്‍
കരിമെഴുകിയ തറയിലേക്ക്
കവി തിരിച്ചുപോയി
അതിനു മാദകമായ മണമുണ്ടായിരുന്നു.
വെള്ളില പിഴിഞ്ഞെടുത്ത കുഴമ്പില്‍
ചകിരിക്കരി ഉടച്ചുചേര്‍ത്ത്
ചാന്താക്കി മെഴുകിയത് ആരായിരുന്നു?
അമ്മ വെളുത്തും
മോള് കറുത്തും
മോളുടെ മോളൊരു സുന്ദരിയായും
കവിയുടെ മാദകമായ ഓര്‍മ്മയിലുണ്ട്.
നിലം മെഴുകുന്ന മൂവരും
തൂങ്ങുന്നതും തുറിച്ചുനില്ക്കുന്നതും
മൊട്ടിടുന്നതുമായ
മൂന്ന് വര്‍ണ്ണങ്ങളില്‍
ഒടുവില്‍ വെള്ളിലപ്പൂവ്
പറിച്ചെടുക്കാന്‍ നോക്കിയതിനു
വെളുമ്പി പ്രാകി
കറുമ്പി കരഞ്ഞു
ചൊമന്ന സുന്ദരി
പുഴയിലൂടെ എങ്ങോ നടന്നുപോയി

വാര്‍ത്തകള്‍


വാര്‍ത്തകള്‍കത്തിപ്പോവാത്തതെന്തുകൊണ്ടാണ്

അതൊരു നീണ്ട കഥയാണ് ചങ്ങാതീ
ഏതാണ് വാര്‍ത്തുടെ ഉറവിടമെന്ന്
അവഎഴുതിയുണ്ടാക്കുന്നവര്‍ക്കറിയില്ല.
അത് താജ്മഹലിന്റെ പശ്ചാത്തലത്തില്‍
ചെറിയ ക്യാനില്‍നിറച്ച
ബിയര്‍നുണഞ്ഞേടത്താവാം.
മരണം വരിച്ച കുടുംബനാഥന്റെ
നിസ്സഹായതയുടെ
അല്ലികളിലാവാം.
അമ്പത്തഞ്ചുവയസ്സായ മുത്തശ്ശി
വ്യഭിചരിക്കേണ്ടിവരുന്ന
വ്യഥകളിലാവാം.
ചീറിപ്പാഞ്ഞുവന്ന ബസ്സ്
ചതച്ചരച്ചുപോയ പൂമേനിയിലാവാം
ചരിത്രം തകര്‍ന്നുപോയ വളവുകളില്‍
ലോകബാങ്കും ദേവാലയങ്ങളും ചേര്‍ന്ന്
വേട്ടയാടുന്ന പാര്‍ട്ടിനേതാവിന്റെ
ഹൃദയത്തിലാവാം.
അതുകൊണ്ട്
ശരിയായി വായിച്ചെടുക്കും വരെ
വാര്‍ത്തകള്‍നിലനിന്നുകൊള്ളട്ടെ.

ചാനലുകള്‍



ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍
ചാനലുകള്‍ എന്റെ കിടപ്പറയിലേക്ക് ഒളിച്ചുകയറി.
ആങ്ഖറുകള്‍ ലൈബ്രറിയും അള്‍മാറകളും പരതി.
ഹതാശരായി മൊബൈല്‍ ഫോണിലേക്ക്
കയറാനൊരു ശ്രമം നടത്തി.
അദൃശ്യതയുടെ ഫണങ്ങളില്‍
എങ്ങിനെ ഫൂല്‍ക്കാരങ്ങളുയരുന്നുവെന്ന്
അവര്‍തേടിനടന്നു.
എന്റെ കിടക്കയില്‍ കിടന്നുറങ്ങുന്നത്
ഞാനോ എന്റെ അപരനോ?
അവര്‍ തലപുകഞ്ഞാലോചിച്ചു.
ശാന്തമായ നിദ്രാ പുരികങ്ങളില്‍
എവിടെയോ
കപടമായ കണ്ണിറുക്കല്‍ നടക്കുന്നുണ്ടോ?
പ്രണയാതുരമായ രാവുകളില്‍
കൂര്‍ക്കം വലി സാധ്യമാണോ?
പുറത്തെ പൂമരങ്ങളില്‍
കാറ്റുവീശിയെത്തുന്നത്
ക്യാമറകളില്‍ പകര്‍ത്തി
ഒന്നും കാണാതെ
പോവാന്‍ കൂട്ടാക്കാത്ത ചാനലുകള്‍
പകുതിവായിച്ച് നെഞ്ചില്‍ മലര്‍ന്ന
മഞ്ഞുപുസ്തകം കൈവശപ്പെടുത്തി.
മഞ്ഞുരുകുമ്പോള്‍
എവിടെയോ ഉയര്‍ന്ന സംഗീതം
ചാനലുകളില്‍
സംപ്രേഷണം ചെയ്യാമെന്ന
രഹസ്യ ധാരണയോടെ അവപിരിഞ്ഞു.
നഗരങ്ങളില്‍
കഠിനമായ ഉഷ്ണവേവുകളില്‍
വെള്ളവും കാറ്റുമില്ലാതെ
മനുഷ്യര്‍ തുറന്നുകിടക്കുമ്പോള്‍
അവര്‍ എന്റെ മനസ്സിലേക്കുള്ള
പ്രവേശകവാടം തേടുകയായിരുന്നു.

ക്ഷൗരം



അറിഞ്ഞേടത്തോളം
ഏറ്റവും സര്‍ഗ്ഗാത്മകമായ കല
എന്റെയീ ക്ഷൗരവൃത്തിയാണ്.
മനുഷ്യന്റെ ശിരസ്സിലാണ്
ഞാന്‍ പണിയെടുക്കുന്നത്.
അതിനു മേല്‍നോട്ടം വഹിക്കാന്‍
കങ്കാണിമാരില്ല
ചുമ്മാ നിങ്ങളുടെ തല
എനിക്കു മുമ്പില്‍
നീട്ടിത്തരികയാണ്
എന്റെ കൈയില്‍ കത്തിയാവാം
മനയോലയാവാം
സൊറിയാസിസ് ബാധിച്ച
വ്രണങ്ങളാവാം
ജലരാശിയില്‍ പതിയെ നടന്ന്
കൈ നിങ്ങളുടെ മുഖത്തൂടെ
ഇഴയുകയാവാം.
പതുക്കെ,
കഴുത്തിനുമുകളില്‍
കത്തിനിവര്‍ത്തിപ്പിടിച്ച്
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു:
പിണറായി വിജയന്റെ കൊട്ടാരനിര്‍മ്മിതിയെ
നിങ്ങള്‍ന്യായീകരിക്കുന്നുവോ?
എന്റെ മുഖത്ത് നിങ്ങള്‍സൂക്ഷിച്ചുനോക്കുന്നുണ്ട്
എനിക്കറിയാം,
നിങ്ങള്‍ അവിടെ,
എന്റെ ചുവന്നകണ്ണുകളും
ചന്ദ്രക്കലയും
നീലനക്ഷത്രങ്ങളും
രക്തരേഖകളും
ത്രിശൂലവും
ഓങ്കാരവും എല്ലാം കാണുന്നുണ്ട്.
എനിക്കറിയാം,
നിങ്ങള്‍ ഒരക്ഷരം മറുത്തുപറയുകയില്ലെന്ന,
നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുകയില്ലെന്ന്.
എന്നോട്് ഐക്യം പ്രാപിക്കുകയല്ലാതെ
ഈ നിമിഷം നിങ്ങള്‍ക്ക്
ഒന്നും ചെയ്യാനാവുകയില്ല.
നിങ്ങളുടെ മൗനം
ഒരു കത്തിയാണ്
അവിടെ കേട്ടുകൊണ്ടിരിക്കുന്ന
ശ്രോതാവിന്റെ നിസ്സഹായത
ഒരു കത്തിയാണ്
അവയും എന്റെയീ കത്തിയും ചേരുമ്പോഴാണ്
ക്ഷൗരം പൂര്‍ണമാവുന്നത്.


അവസാനവാക്കുകള്‍ പറയരുത്


അവസാനവാക്കുകള്‍ പറയരുത്

ഒരു സുഷിരമെങ്കിലും
അവശേഷിക്കുന്നുണ്ടാവാം
അത് ഒരു ചെറുകണമായി പരിണമിക്കാം
ഒരു ഗംഗോത്രി
വിശുദ്ധനദിയുടെ പ്രഭവം

അവസാനവാക്കുകള്‍ പറയരുത്
നദി ഹൃദയത്തിലും ഒഴുകാം
ധമനികളും സിരകളുമായി
ചെറുചാലുകളായി
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകാം
'യത്രവിശ്വം ഭവത്യേക നീഢം'

അവസാനവാക്കുകള്‍ പറയരുത്#
നേരുകളായി നേര്‍ത്തചാലുകള്‍
എവിടെയും ഒഴുകുന്നുണ്ട്
കലുഷമായജലാശയങ്ങള്‍ക്കടിയില്‍
മുതലകളുണ്ട് ഭീകരസരടങ്ങളുമാണ്
ഇളകി മറിയുന്നത്.

അവസാനവാക്കുകള്‍ പറയരുത്
ചരിത്രം അണ്ഡങ്ങളുടെ ഫോസിലുകളായി
വാചാലമാവുന്നുണ്ട്
പരിണാമത്തിന്റെ രജതമേഘങ്ങളും
അഭ്രപാളികളിലുണ്ട്
നീലകണ്ഠാീ, നിന്റെ ഗളനാളത്തിലെ
വിഷം വമിച്ച്
സംഹാരം നടത്താന്‍ സമയം ആയില്ല
പര്‍വ്വതങ്ങളിലും താഴ് വാരങ്ങളിലും
ജീവജാലങ്ങളുണ്ട്
ഫലമൂലാദികള്‍ വായു വെളിച്ചം
നീലകണ്ഠാ, വിഷം വമിക്കാതിരിക്കുക

അവസാനവാക്കുകള്‍ പറയരുത്
ഉറക്കെ പറയുന്നത് ഉടക്കി പറയുന്നത്
സത്യമാവണമെന്നില്ല
വിനാശഭാവങ്ങള്‍
ഈയലുകളായി
പാറി നടക്കുന്നുണ്ട്
അവയുടെ ആയുസ്സ്, സുഹൃത്തേ
ഈ നിമിഷത്തിന്റേതുമാത്രം.

അവസാനവാക്കുകള്‍ പറയരുത്
ഈമലിനജലാശയത്തില്‍
പൂടകളും കുടലുംകളും
ശേഷിപ്പുകളും
ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ട്
കരയില്‍ പൂമരങ്ങളില്‍ പൂക്കളുണ്ട്
സൗരഭ്യമുണ്ട്.
നഗരബഹളങ്ങള്‍ക്കിടയിലും
കുയിലിന്റെ നാദം
വേറിട്ടുകേള്‍ക്കുന്നുണ്ട്

അവസാനവാക്കുകള്‍ പറയരുത്
ഇതൊരു മഹാനഗരം
ഇരമ്പിമറിയുന്ന സമുദ്രം
മണല്‍ത്തരികളായിമനുഷ്യര്‍
അവരോടത്രേ പ്രവാചകന്‍സംസാരിച്ചത്
അവര്‍ക്ക് ഭ്രാന്തായിരുന്നു
ചങ്ങലക്കണ്ണികള്‍കിലുങ്ങുമ്പോള്‍
പ്രവാചകന്‍ ഉറക്കെ ചിരിക്കുകയും
മന്ദഹാസം വഴി
പ്രബോധനം നടത്തുകയും ചെയ്തു
ആമപ്പൂട്ടുകള്‍ക്കിടയിലൂടെ
ചരിത്രം സംസാരിച്ചു

അവസാനവാക്കുകള്‍ പറയരുത്
കവി ചരിത്രത്തെ ആവാഹിച്ചു
വര്‍ത്തമാനത്തെ സ്‌നേഹിച്ചു
ഭാവിയിലേക്കു വാക്കുകള്‍ കരുതിവെച്ചു.


Monday, November 23, 2009

അകന്നുപോയവന്‍

അകന്നുപോയവന്‍

ഇനി നമ്മുടെ കൂടെയില്ല

കരയരുത്,

അവന്‍ ജീവിച്ചിരിക്കുമ്പോള്‍

അതിഷ്ടപ്പെടുമായിരുന്നില്ല

എനിക്കറിയില്ല അവനെ.

അറിയുന്നവരില്‍

സ്‌നേഹം വിതച്ചു

കവിതയെഴുതി

ഇതിലപ്പുറം ഒന്നും വേണ്ട.

മരണം വെറുതെ കടന്നുവരികയാണ്

മനുഷ്യനെ ഇല്ലായ്മ ചെയ്യാന്‍

മരണത്തിനു ശേഷിയില്ല.

സുഹൃത്തുക്കള്‍

ഹൃദയങ്ങളിലാണ് ജീവിക്കുന്നത്.

ചിതാഗ്നികള്‍ക്ക്

ഖബറിടങ്ങള്‍ക്ക്

അവരെ നശിപ്പിക്കാനാവുന്നില്ല