Monday, May 15, 2017

ധനുസ്സിലന്‍പുപോല്‍



കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക
കുരലുപോലെന്തോ
കുരുങ്ങിനില്പുണ്ടെന്‍
ഗളത്തിലെന്തിനോ
നിറച്ചുകൊാെള്ളുക

നിലത്തുവീണൊരു
നറുമുല്ലപ്പൂവിന്‍
കരുത്തുതാവുന്ന
കവിതയില്‍കൂടി
കടന്നുപോകുന്ന
പൊഴുതിലെന്നിലെ
മനുഷ്യനെന്തിനോ
തളര്‍ന്നു നില്ക്കുന്നു
പദങ്ങളപ്പോഴും
തളിര്‍ത്തുനില്ക്കുന്നു

അവള്‍ക്കു രണ്ടുണ്ട്
കഴലുകള്‍ രണ്ടു
മിഴികളും രണ്ടു
ചെവിയും കൈകളും
എനിക്കും രണ്ടുണ്ട്
കരങ്ങളും കാലും
ഇതൊക്കെയെന്തിനി-
ന്നരിച്ചുചേറുന്നു?
അവള്‍ക്കുജീവന്റെ
മധുരഗന്ധമു-
ണ്ടെനിക്കുമുണ്ടല്ലോ
നിനക്കുമുണ്ടല്ലോ

ലതകളില്‍വിടര്‍-
ന്നുപഹസിക്കുന്ന
മലരിനുമുണ്ട്
വനങ്ങളിലോടും
മൃഗങ്ങള്‍ക്കും വാനില്‍
പറന്നുപോവുന്ന
കിളികള്‍ക്കും, ക്ഷണ-
ശലഭജീവിതം
വിരിഞ്ഞുനില്ക്കുമീ
ഹരിതഭൂമിക്കും

സമുദ്രരാശിയില്‍
പുളഞ്ഞുനീന്തുന്ന
തിമിംഗലത്തിനും
മഹാദ്രികള്‍ക്കുമേല്‍
നടന്നുനീങ്ങുന്ന
ചമരിമാനിനും
ധ്രുവങ്ങളില്‍മഞ്ഞു
തളങ്ങളില്‍പോലും
പൊരുളുപോലെന്തോ
തുടിച്ചുനില്പുണ്ട്,
കവിതയോ, മന-
സ്സുരുകുവാന്‍പോന്ന
മമതയോ, പുല്ലില്‍
പുഴുവിലും കൂടി
നിറഞ്ഞജീവന്റെ
കണമോ, വാക്കിന്റെ
സ്രവമോ സൂര്യന്റെ
നനുത്തസ്പര്‍ശത്തില്‍
മഴയായ് കാറ്റായി
വരുന്ന ജീവന്റെ
യുറവോ, പാതിരാ
ക്കിനാവിലൂറുന്ന
മധുരസംഗീതം
നുകര്‍ന്നുനില്കട്ടെ

ധനുസ്സിലന്‍പുപോല്‍
ചുറഞ്ഞുനില്കുമീ
തുടിപ്പുമായ് നമു-
ക്കിവിടെ ജീവിക്കാം
കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക

(രണ്ട്)
ധനുസ്സിലന്‍പുപോല്‍
ചരിത്രമേ നിന്നില്‍
തൊടുത്തു നില്പിതാ
മഹായശസ്വികള്‍
കുരിശിലേറിയോര്‍,
മഹാധരിത്രിയെ
ഭരിച്ചവര്‍ കൊല
ക്കയറില്‍ തൂക്കിയോര്‍,
അഹിംസയെപ്പണ്ടു
വരിച്ചമാറിലേ
ക്കയച്ചതീയുണ്ട
ജപിച്ചുകൈയേറ്റോര്‍.
അപരജീവിതം
തളിര്‍ക്കുവാന്‍വേണ്ടി
രുധിരമേകിയോര്‍
നിറഞ്ഞ മണ്ണിത്
മനുഷ്യരാശിക്കു
വിനാശമില്ലായ്‌വാന്‍
ഉയിരുനല്കിയോര്‍
നിറഞ്ഞ ഭൂവിത്

കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക

തീയാലുള്ള ചോദ്യചിഹ്നങ്ങള്‍



കത്തിപ്പോയ അക്ഷരങ്ങളില്‍ നിന്നാണ്
കവിത പിറക്കുന്നത്.
കവിതയില്‍
ഓരോ അക്ഷരവും
തീയാലുള്ള ചോദ്യചിഹ്നമായിരിക്കും.

കത്തിപ്പോവുന്ന കവിതകളില്‍ നിന്നാണ്
ഇതിഹാസങ്ങളുണ്ടാവുന്നത്
അവ പുതിയ മഹാഭാരതം രചിക്കും
ഓരോ പര്‍വ്വവും
അടിച്ചമര്‍ത്തപ്പെട്ടമനുഷ്യരുടെ
ഹൃദയനാദമായിരിക്കും
കണ്ണില്‍ പടരുന്ന തീനാളമായിരിക്കും.
പ്രണയങ്ങളിലും സ്വപ്‌നങ്ങളിലും
തീയാലുള്ള ചോദ്യചിഹ്നമായിരിക്കും.

കത്തിപ്പോയ താളുകള്‍ ചേര്‍ന്നാണ്
വിമോചനത്തിന്റെ
പുസ്തകങ്ങളുണ്ടാവുന്നത്
അവ പുതിയ ക്ലാസിക്കുകള്‍ രചിക്കും
ഹ്യൂഗോവും ടോള്‍സ്‌റ്റോയിയും ഗോര്‍ക്കിയും
അവയെനോക്കി തലകുലുക്കും
ചെറുകാ ട് ചുവന്നുകൊണ്ട്
അവയെ താലോലിക്കും
ഉറൂബ്
സുന്ദരിമാരെയും സുന്ദരന്മാരെയും
അണിനിരത്തും
ബഷീര്‍ ശബ്ദങ്ങളുമായി മന്ദഹസിക്കും
നാവുമരങ്ങളില്‍
സച്ചിദാനന്ദന്‍ പൂത്തുനില്ക്കും
ഓരോപുസ്തകവും നിറയെ
തീയാലുള്ള ചോദ്യചിഹ്നങ്ങളായിരിക്കും

കത്തിപ്പോയപുസ്തകങ്ങള്‍ ചേര്‍ന്നാണ്
വായനപ്പുരകളുണ്ടാവുന്നത്
പുസ്തകപ്പുരകള്‍ നിറയെ
പുതിയ ആശയങ്ങളുണ്ടാവും
പട്ടിണികിടക്കുന്ന മനുഷ്യര്‍
പുസ്തകങ്ങള്‍ക്കായി
നിരന്നു നില്ക്കും
പുസ്തകപ്പുരകളില്‍
ആത്മാവിനും ശരീരത്തിനും
പൊള്ളലേറ്റ മനുഷ്യര്‍
സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി
കാത്തുനില്ക്കും.
പുസ്തകപ്പുരകളിലെ ഷെല്‍ഫുകള്‍ നിറയെ
തീയാലുള്ള ചോദ്യചിഹ്നങ്ങളായിരിക്കും

കേള്‍ക്കുക, വിജനത്തില്‍


(ഒന്ന്)
കേള്‍ക്കുക, 
വിജനത്തില്‍ പാടുന്നു
മുളംകൂട്ടം, കുയില്‍ , നിര്‍ഝരി
പിന്നെ
നിശ്ശബ്ദം നിരര്‍ത്ഥകം
കവിത
ചങ്കില്‍ നെഞ്ചില്‍
ചോരയായ്
നോവിക്കുന്നു മമത
പൊറുക്കുക
(രണ്ട്)
എന്റെ നെറ്റിയില്‍ വീണ
കല്ലിനെ പൂവാക്കി ഞാന്‍
നിന്റെ നെറ്റിയില്‍ മൃദു
ലോഷ്മളം തടവട്ടെ.
എന്റെ വാക്കിലെയഗ്‌നി
നാളത്തെ തണുപ്പിച്ച്
നിന്റെ നോക്കിലെ വെന്ത
നോവില്‍ ഞാന്‍ തളിക്കട്ടെ.
(മൂന്ന്)
മേഘമടക്കുകളില്‍
കുടുങ്ങിയിരിക്കുന്നു ജലം
ഉരുള്‍ പൊട്ടുന്‌പോഴാണ്
പ്രളയം രൂപപ്പെടുന്നത്
പിന്നെ അദ്വൈതമാണ്
മലയും താഴ്‌വാരവുമില്ല
ആകാശവും ഭൂമിയുമില്ല
ശങ്കരനും നാരായണനുമില്ല
(നാല്)
കടുകിനോര്‍മ്മതന്‍
കയമിതെങ്കിലും
കൊടിയദു:ഖത്തിന്‍
തുരുത്തിടയ്ക്കിടെ
(അഞ്ച്)
ഇന്നു പാടുവതെന്തേ
ചോദിപ്പു മന്ദാകിനി
ഇന്നലെനീ പാടിയ
സാഗരസംഗീതമോ?
ഓര്‍ക്കനീയതുവെറു
മിരമ്പല്‍ എനിക്കിനി
കടലില്‍ ഒഴുകേണ്ട
ചെറുകുമ്പിളു മതി.
അതിലേ നിറയൂ ഞാന്‍
കടലില്‍ഞാനെന്നൊരു
ഭാവമേ കാണാനില്ല,
കടലെന്നഭാവമാം.
(ആറ്)
റെയിലില്‍ വിളയുന്നു
മരണം, കാണെക്കാണെ
വെയിലില്‍ വിളയുന്നു
വസന്തം വര്‍ണ്ണാഭമായ്
മഴയോ കവിയുടെ
പേരുതുപ്പുന്നൂ, പിഴ!
വഴിയിലിരുന്പാണി
യേറ്റുനില്ക്കുന്നൂ കാവ്യം.
(ഏഴ്)
മഴയായ് കണ്ണില്‍വന്നു
നിറയുന്നതോ, മണ്ണിന്‍
മിഴിയായ് നിറഞ്ഞൊന്നു
കരയുന്നതോ സുഖം?

Friday, July 29, 2016

കൂട്



ഒരു കൂട്ടില്‍
ഒരു കിളിയുണ്ടായിരുന്നു
പലചില്ലകളില്‍ നിന്ന്
അവസാനം 
ഒരു കൂടു തേടി
അവളെത്തി
അവിടെ രാഗമോ താളമോ ഇല്ലായിരുന്നു
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന
സംഗീതമായിരുന്നു
ആ കിളിയുടെ മനസ്സില്‍
ചെമപ്പിനെയും പ്രഭാതത്തെയും
ആ കിളിക്കിഷ്ടമായിരുന്നു
മഞ്ഞില്‍ കുതിര്‍ന്ന പുല്‍ത്തുമ്പുകളില്‍
പ്രപഞ്ചം ചുരുങ്ങിനില്ക്കുന്നത്, 
പുല്‍ക്കൊടിയുടെ ഹരിതശോഭ
പ്രകൃതിയായി പരന്നു നില്ക്കുന്നത്, 
ഉണരുന്ന പക്ഷിയുടെ കണ്ണുകളില്‍
ഇന്ദ്രനീലം തിളങ്ങുന്നത്, 
ചാളയ്ക്കുള്ളില്‍ ഇടുങ്ങിനിന്ന
പ്രണയത്തില്‍ നിന്ന്
പുറത്താക്കപ്പെട്ടപ്പോള്‍
വൈക്കോലും കരിയിലയും ചേര്‍ന്ന്
ഒരു കൂടായി പരിണമിച്ചത്.....

സത്യത്തില്‍
ഓരോ കൂട്ടിന്നുള്ളിലും
ഒരു ചരിത്രമുണ്ട്
അത് പ്രപഞ്ചം തന്നെ
ഒരു നീഢമായി മാറുന്നതിന്റെ കഥ
ചുരുങ്ങിച്ചുരുങ്ങി
ചുളിഞ്ഞുപോവുമ്പോള്‍
കാലം ഒരു കൂട്ടിനുള്ളിലേക്ക് 
കടന്നു കയറുന്നു


പ്രണയത്തിലും മരണത്തിലും
ഒരു കൂട് നിലനില്ക്കുന്നുണ്ട്



Friday, August 23, 2013

കടലേ.



കല്ക്കറ്റ് സര്‍വകലാശാല നിരോധിച്ച An Ode To The Sea യുടെവിവര്‍ത്തനം.

കടലേ പറയുകെന്‍
പ്രിയരെപ്പറ്റി, ഞാനീ
നെറികേടണിയിച്ച
തുടലില്‍ പെട്ടില്ലെങ്കില്‍,
നിന്നിലൂടെത്തും പ്രിയ-
ഗൃഹത്തി, ലല്ലെന്നാകില്‍
നിന്‍മാറില്‍ മുങ്ങിത്താഴും.
കടലേ നിന്‍തീരങ്ങള്‍
ദു:ഖമാ, ണൊടുങ്ങാത്ത
പീഢയാ, ണണയാത്ത
നോവുമാ, ണനീതിയും.
നിന്റെയാകടുപ്പത്തി-
ലുരുകുന്നതെന്‍ക്ഷമാ-
ശീലവും, കടലേനിന്‍
ശാന്തത മൃതിതുല്യം,
നിന്നുടെതരംഗങ്ങ-
ളെത്രമേലതിശയം!
നിന്റെയാഴത്തില്‍നിന്നു-
മുയരും നിശ്ശബ്ദത
നിറയെ ദൗഷ്ട്യത്തിന്റെ
മൗനമാണല്ലോ, നിന്റെ
നിശ്ചലനില്പില്‍ കാപ്റ്റന്‍
വധിക്കപ്പെടുമല്ലോ ,
നിന്‍തിരകളില്‍ കടല്‍-
യാത്രികര്‍മുങ്ങിപ്പോവും,
മൃദുവായ്, ബധിരമായ്,
നിഷ്‌ക്രിയത്വമായ്, രോഷ-
വാതമായ് കടലേനീ
നിന്നിലാവഹിക്കുന്നൂ
ചുടലത്തളങ്ങളെ.

കാറ്റത്തു കോപിഷ്ടനീ
നിന്നനീതികള്‍ വ്യക്തം,
കാറ്റില്‍നീ യടങ്ങുകി-
ലിളനീരൊഴുക്കുനീ.
ഈ തുടലുകള്‍നിന്നെ
നൊമ്പരപ്പെടുത്തിയോ?
നിന്നിലേക്കണയുവാന്‍
നിര്‍ബ്ബന്ധിതര്‍ ഞങ്ങള്‍.

നീയറിയുമോ ഞങ്ങള്‍
ചെയ്തപാപങ്ങള്‍? ഞങ്ങ-
ളീയവസ്ഥയില്‍ വന്നു
പെട്ടവരാണെന്നതും?
ഞങ്ങടെ വിലങ്ങിനെ
നീയപഹസിക്കുന്നൂ
ശതച്രുപക്ഷത്തേനിന്നു
കാക്കുന്നു നീ ഞങ്ങളെ

പാറകള്‍ ചൊന്നോ നിന്നോ-
ടവയ്ക്കിടയില്‍നടക്കുന്ന
ക്രൂരമാം പൈശാചിക
വൃത്തികള്‍? പരാജിത
ക്യൂബ, തന്‍ദു:ഖാര്‍ദ്രമാം
കഥകള്‍നിനക്കായി
ട്ടൊരുക്കിത്തന്നിട്ടില്ലേ?
മൂന്നു വര്‍ഷമായ് നിന്റെ-
യരികില്‍ ഞങ്ങള്‍, നിന-
ക്കെന്തുനേടുവാനായി?
വള്ളം നിറയെ കവിതയോ,
കത്തുന്ന ഹൃദയത്തില്‍-
ലടക്കം ചെയ്യപ്പെട്ടൊ-
രുജ്വലവികാരമോ?
കവിവാക്കുകള്‍ നമു-
ക്കൂര്‍ജ്ജത്തിനുറവിടം
നൊമ്പരങ്ങളിലാര്‍ദ്രം
പുരട്ടും ദിവ്യൗഷധം.

ഒരു ശങ്കാകേക



ഒരുകാഴ്ചയില്‍ രാത്രി
കറുപ്പാണെന്നും പിന്നെ
മറുകാഴ്ചയിലതു
വെളുപ്പാണെന്നും തോന്നി.
ചിലകാഴ്ചകള്‍ മങ്ങി-
പ്പോയതുകൊണ്ടാം നിഴ-
ലിരുളും വെളിച്ചവു-
മായൊരുകളിയായി.
ഒരുപൂവിലോമഞ്ഞ-
യെത്രമേല്‍ സുരഭിലം
കരളില്‍പിത്തംവന്നു
കാമിലയാവോളവും.
നമുക്കീവെളിച്ചത്തെ
പഴിക്കാം ചിലനേരം;
ഹമുക്കേ, യിരുട്ടേ, നീ
മുണ്ടാതെയിരിക്കുക
കത്തുന്ന പെട്രോമാക്‌സിന്‍
വെളിച്ചം മറയാക്കി
മുത്തുന്ന കരങ്ങളില്‍
മന്ദമായ് തലോടുക.
കാതുനല്കുന്നോരവര്‍
സചിവരീനാടിന്റെ
കാര്യങ്ങളുരുവിടും
സരിത്തില്‍ കുളിക്കുന്നൂ.

കെട്ടുപോം വിളക്കുകള്‍
നിശ്ചയ, മതുവരെ
മന്ദഗാമിനിയായി-
ട്ടലയൂതമസ്സേനീ
നിന്നവസരംവന്നാ-
ലേതുചിത്തിലും ചെന്നു
പൈശാചലാസ്യം ചാര്‍ത്തി
നീയിനീ പുളയുക

പ്രണയം നിറയുന്ന
പ്രേയസിക്കകത്തേറി
സംശയകീടങ്ങളെ-
യിഴയാന്‍വിട്ടേക്കുക
മക്കളില്‍ നിരാര്‍ദ്രമാം
ഭാവങ്ങള്‍ ചമയ്ക്കുക
ചക്കുപാലത്തില്‍ കേറി
ചക്കരതീറ്റിക്കുക.
അന്യോന്യസന്ദേഹത്താല്‍
സൗഹൃദങ്ങളിലെല്ലാം
അന്വഹം പകയുടെ
ഹിമപിണ്ഡകംചേര്‍ക്ക.

ചിങ്ങത്തിനെത്രവയസ്സായി



ചിങ്ങത്തിനെത്രവയസ്സായി
പൊങ്ങച്ചം ചോദിപ്പൂ നങ്ങേലി
കന്നിക്ക് കേറിക്കിടക്കാനോ
ചിന്നം മഴയുടെ കൂടാരം?
തന്നോട് ചോദിപ്പുനങ്ങേലി
പിന്നെയും നില്ക്കുന്നു നങ്ങേലി

ആയിരം കൊല്ലം കഴിഞ്ഞല്ലോ
ചിങ്ങം പതിവാണിവിടൊക്കെ.
കാളകയറൂരി വന്നാറെ
മിഥുനം നടത്താന്‍ തുനിഞ്ഞാറേ
ഞണ്ടിന്നിറുക്കുകള്‍ കിട്ടീട്ട്
കാളപതുക്കെയകന്നാറേ
കാനനച്ചോലക്കടുത്തുനിന്നോ
കാന്തിനിറഞ്ഞൊരു കുന്നില്‍നിന്നോ
ഏതുഗുഹയില്‍നിന്നെത്തിയാവോ
ചിങ്ങം ഗമയില്‍ കടന്നുവന്നൂ

ചിങ്ങത്തിനെന്തൊക്കെ വേണമെന്നോ
മാനിലിളതൊന്നും പിന്നെേേയതോ
കന്നിക്കരുവാത്തി കാട്ടാടും
കാട്ടാടിന്‍പിന്നിലൊളിച്ചുവന്ന
കാട്ടിലെവേടനും വേണമല്ലോ.
പിന്നെ മഹാബലിത്തമ്പുരാന്റെ
പൊന്നുതലയില്‍ ചവിട്ടേണം
പാതാളരാജന്റെ വട്ടളത്തില്‍
പാതിരാനേരത്തു ചെല്ലേണം
പാതിരാനേരത്തെമണ്ണട്ട
കണ്ടുകരയുന്നനേരത്ത്
ചിങ്ങമൊളിച്ചല്ലോ പോകുന്നൂ
സംഗതിയെന്തെന്നറിവീല

ചിങ്ങത്തിലേക്കൊരു നേന്ത്രക്കുല
കാത്തുകഴിയുകയാണല്ലോ
ഓരോപഴത്തിനുമോരോരോ
പൊന്നുതരേണം മാളോരേ
പൊന്നു വിളയുന്നനാടേത്
നാട്ടിലേക്കാരുണ്ട് പോരുന്നൂ?
നാടുവിട്ടോടി, കാടുകണ്ടോടി
കാട്ടാറും കല്ലേറും കണ്ടോടി

പിന്നെനാം കണ്ടൊരാ ചെമ്പരത്തി
കുത്തിനിറുത്തും കിരീടവുമായ്
പണ്ടെന്നോ പോയ്‌പോയ ചക്രവര്‍ത്തി
കൊണ്ടുവരുന്നുണ്ട് പൊന്നോണം
ചോദിച്ച ചോറരികിട്ടാനും
നേദിച്ചപായസമുണ്ണാനും
കോശസ്ഥിതി പാടെ മോശമല്ലോ
കേശമുഴിഞ്ഞുനടക്കട്ടെ.

മൂക്കത്തുകൈവെച്ചുനങ്ങേലി
നാക്കൊന്നുനീട്ടുന്നു നങ്ങേലി
കാക്കക്കറുമ്പിയാം നങ്ങേലി
കുയിലൊത്തുപാടുന്ന നങ്ങേലി
ചിങ്ങത്തിനെത്രവയസ്സായി
പൊങ്ങച്ചം പാടുന്നു നങ്ങേലി