Monday, August 10, 2009

കവിയും പ്രേയസിയും

ധ്യാനലീനനായ്
നടക്കുന്നൂകവി
ചുവടുകള്‍ വെച്ചു
നടപ്പൂപ്രേയസി
ഇരുവരുമൊത്ത് നടക്കുവോളവും
പ്രണയതാളങ്ങളുയരുന്നൂ നെഞ്ചില്‍.
കടക്കരെ, ശംഖ് സുലഭമാണെന്നാല്‍
അതിലെസംഗീതം അറിയാതെ കവി
അകത്തളത്തിലെ
നിറഞ്ഞ വാഗര്‍ത്ഥ
രാഗാനുരാഗലയങ്ങളില്‍മുങ്ങി
കവിനടക്കുന്നൂ,
മഹായാനപാത്രം
തകര്‍ന്ന ദു:ഖവുംവഹിച്ച് ദുര്‍ബ്ബലം.

ചതുഷ്പദികളിലഭിനിവേശമി-
ല്ലുറങ്ങിപ്പോവാത്തപ്രണയഗീതകം.
അഭിനിവേശവും പ്രണയവും ചേര്‍ന്ന
കടല്‍കട, ന്നവന്‍ കവി നടക്കുന്നൂ.
കയങ്ങളില്‍ ജീവസുഗന്ധവാഹിനി
തുഴഞ്ഞു നീങ്ങുന്നു,
അരയന്നങ്ങളെ പകുത്തു നീങ്ങുന്നൂ
പ്രണയസംശയം തലയുയര്‍ത്തുന്നൂ.

നിറഞ്ഞൊരീ നീലത്തടാകവും,
അതില്‍ പുളയും മത്സ്യവും
വാനില്‍ പറക്കും പക്ഷിയും
മരങ്ങളും പൂത്തചെടികളുമെല്ലാം
പ്രപഞ്ചറാണി, നിന്‍
മൃദുസ്മിതങ്ങളോ?

കവിയുടെ വഴി ദുരൂഹം,
പഴയതീരങ്ങള്‍
പുതുമതന്‍വസ്ത്രമണിഞ്ഞുനില്ക്കുന്നൂ.

ഹൃദയമെന്നൊരാ
ചഷകം കൊണ്ടൊരാള്‍
ഒരായിരം സൂര്യന്നെരിഞ്ഞുനിന്നുപോല്
‍വെളിച്ചമീലോകം പകുത്തെടുത്തുപോല്‍

Wednesday, July 22, 2009

പൂക്കള്‍

വിടരുമ്പോള്
‍പൂക്കള്‍ മൊഴിയുന്നത്‌
സ്വന്തം ഹൃദയത്തോട്‌

വിടര്‍ന്നുകഴിഞ്ഞാല്
‍സംസാരിക്കുന്നത്‌
കാറ്റിനോട്‌

പ്രസരിക്കുന്ന ഗന്ധത്തിനു
അനുരാഗിണിയായ
കന്യകയുടെ ശ്വാസം
അതിപാവനം

നിദ്രകളില്‍
ഒരു കിന്നരന്
‍പൂവിന്റെ ഗന്ധം തളിക്കുന്നത്‌
കണ്ണുകളില്

‍മൗനം പൂവിനെ
ധ്യാനത്തിലേക്കും
പന്നെ നിശ്ചലതയിലേക്കും
കൊണ്ടുപോവുന്നു

പൊഴിഞ്ഞവീഴുമ്പോള്‍
ഇതളുകള്‍ സംസാരിക്കുന്നത്‌
‌മനസ്സാക്ഷിയോട്‌

വീണപൂവി്‌നെപ്പറ്റി
കവിതയെഴുതാത്തകവികളോട്‌
‌മുകുളങ്ങള്‍വഴി
ന്നും അത്‌
നന്ദി പ്രകാശിപ്പിക്കുന്നു.

Saturday, July 18, 2009

ഭൂമിയുടെ കണ്ണ്‌

തെളിയുമോരോ നഭസ്സിലും
നക്ഷത്രമകലുന്നു
മുകിലുകള്‍ വിളയുന്നു
ഗോവുകളാടുകള്‍ കൂട്ടമായ്‌ നീങ്ങുന്നു
പറ്റമായ്‌ ചേര്‍ന്നു നടക്കുന്നു
കടലിലൊരു കാറ്റ്‌‌ പിറക്കുന്നു
ദുഗ്‌ദ്ധം ചുരത്തുവാന്‍വെമ്പിനീങ്ങം മൃഗ-
വൃന്ദം പതുക്കെ പരക്കുന്നു ചായമായ്‌
വരവിന്‍ പെരുമ്പറ മുഴങ്ങുന്നു
വെട്ടം ജ്വലിക്കുന്നു.

നിറയുമോരോ മിഴിയിലും
സ്‌മരണകള്‍ മറയുന്നു
നീലത്തടാകം മുനിയുന്നു
അവിടെയാത്മാവുകള്‍
മുങ്ങിക്കിടക്കുന്നു
കരയിലാരോ ചിരിക്കുന്നു
ചിരിയിലിത്തിരി-
ക്കണ്ണീരുമായ്‌ വീശു-
മിലകളില്‍ കൂടി-
ക്കലമ്പുന്നുപക്ഷികള്‍
വൃക്ഷമേതോ ഗതമര്‍മ്മരങ്ങളാ-
ലര്‍ത്ഥിപ്പു ഗരിമയുടെയുയരങ്ങള്‍.

ദൂരെയുയരും പഹാഡിയിലുച്ചിയില്‍
പാടിയുയരുന്ന മഹാനാദരാശിയില്
‍പൊട്ടിയൊഴുകുന്നൂ തടാകവും മറവിയും
ഞെട്ടി വീശിച്ചുഴലുന്നു കാറ്റുകള്
‍പൊഴിയുമോരോരോ തുള്ളിയും
ഭൂമിയുടെ മിഴികളില്‍ വീഴുന്നു
അഗ്നി നിറച്ചവ,
അമ്പ്‌ തറച്ചവ
ഉരുകന്ന ഹൃദയമവയേറ്റുവാങ്ങുന്നൂ
തന്തികളവസാനരാഗങ്ങള്‍ പാടുന്നൂ;
ചോരയിലൊഴുകുന്നസ്വരിതതാളങ്ങളില്
‍ചോലതേടിനടക്കുന്ന
കാലുകള്‍നഷ്ടമാവുന്നൂ,
കാടുകള്‍നഷ്ടമായ്‌,
നാടുകള്‍നഷ്ടമായ്‌,
കാലവും സ്വപ്‌നവും നഷ്ടമായ്‌
കാതില്‍ പതിഞ്ഞസ്വരങ്ങളും നഷ്ടമായ്‌
കാലം വരച്ചവരകളും നഷ്ടമായ്‌.

മൊഴിയുമോരോവചസ്സും
നിരര്‍ത്ഥകശബ്ദമായ്‌ത്തീരുന്നു
മൊഴികളില്‍ മൊഴികളില്‍
പൊരുളായ്‌ ചിറകാര്‍ന്നു
പാറിയുയര്‍ന്നുതളര്‍ന്നൂ കുരലുകള്
‍പുസ്‌തകങ്ങളില്‍ പുകളായ്‌ പടര്‍ന്നവ,
കല്‌പനകളില്‍ പൂവായ്‌ വിടര്‍ന്നവ,
ഓംകാരമല്ലാഹുഅക്‌ബര്‍ ഉതിര്‍ത്തവ,
കുരിശിന്നിടയിലും പൂക്കള്‍വരച്ചവ,
ഉരിയാടുമൊച്ചയില്‍ചുമയായ്‌ വളര്‍ന്നവ,
ചുമയുടെ തുടലില്‍ കിടന്നുമരിച്ചവ.

ചിതറുൂമോരോരുറക്കിലും
സ്വപ്‌നങ്ങളകലുന്നു
സത്യങ്ങള്‍തെളിയുന്നു
ചിമ്മിയിറുകെയടഞ്ഞ മിഴികളില്‍
നിറയാതെകവിതകള്‍ പോവുന്നു
വാഴ്‌ വിലോ, കത്തും മണല്‍ക്കാട്‌ വിങ്ങുന്നു;
മൃഗതൃഷ്‌ണകണ്ടോടി നീങ്ങുന്ന
ചുവടുകള്‍തളരുന്നു,
പതിയെനിശ്ചലമായികാലുകള്
‍ശ്വസനങ്ങള്‍ തളരുന്നു
നെഞ്ചില്‍ കുറുകും
പിറാവിന്റെചിറകിലെ
ചോരക്കറകണ്ടു ഞെട്ടുന്നു.

എരിയുമോരോ വപുസ്സിലും
യുദ്ധങ്ങള്‍ നിറയുന്നു
അന്യോന്യമല്ലാത്ത ശത്രുതയ്‌ക്കെത്രപേര്
‍കൊന്നുകൂട്ടുന്നൂ നിനവുകള്‍
മോഹങ്ങള്‍തിന്നു തീര്‍ക്കുന്നൂ
ശകാരവും ശാപവും?

സത്യ, മിതത്രേ ചരിത്രം!
മാവ്‌ വേണ്ട,
ചിതവേണ്ട,
മയ്യത്ത്‌ കട്ടില്‍വേണ്ട,
സ്‌മൃതിപേടകങ്ങളും!
കവിതകള്‍, ചിറകുകള്‍
കവിതകള്‍ക്ക്‌‌ചിറകില്ലെന്ന്‌
ആരോ എഴുതിവെച്ചു.
ഇന്നലെ എന്റെ കിളിക്കൂടില്‍
രണ്ടുകവിതകള്‍വിരുന്നുവന്നിരുന്നു
അവിടെയുണ്ടായിരുന്ന
എന്റെ സ്വന്തം കിളിക്കുഞ്ഞുങ്ങള്‍
ചത്തുമലച്ചിരുന്നു
മുറ്റത്തിനപ്പുറം ഒരുക്കിയ
ചെറിയ ഉദ്യാനത്തില്‍
ഞങ്ങള്‍ കവികള്‍
പറഞ്ഞും കൊറിച്ചും
ഇരിക്കയായിരുന്നു
അതിനിടയില്‍
ചിറകുള്ള കവിതകള്‍പറന്നെത്തുകയും
സ്വന്തം കവിതകള്‍പിടഞ്ഞുമരിക്കുകയും................................

Friday, July 17, 2009

കവിതയും കണ്ണീരും വേണ്ടാത്തൊരാള്‍

എത്ര നാളായി
ഞാനീ കൂടിനുള്ളിലാണെന്ന്‌
നീയറിയുന്നുണ്ടോ?
എത്രനാളായി
ഞാനീ കടല്‍ച്ചൊരുക്കിലാണെന്ന്‌
ഹേ, നാവിക, നീയറിയുന്നുണ്ടോ?
കടലിലേക്കൊഴുകിയ
ആറ്റു വഞ്ചിമരത്തില്‍
ആരുമറിയാതെ
നീ കിടന്നുറങ്ങുകയായിരുന്നു.
ഇനി നീ ഉണര്‍ന്നുകഴിഞ്ഞു,
ഇനി രക്ഷയില്ലാത്ത കയങ്ങള്‍ പേടിച്ച്‌,
മറുകര കാണാതെ പരപ്പുകള്‍ പേടിച്ച്‌,
തുഴയില്ലാതെ
ആറ്റു വഞ്ചിത്തടിയില്‍ പറ്റിപ്പിടിച്ച്‌
നീ വിലപിച്ചുകൊണ്ടിരിക്കും.
നിന്റെ വിലാപങ്ങളില്‍
പവിഴക്കാടുകള്‍ വിജൃംഭിതമാവും
മീന്‍കൂട്ടങ്ങള്‍നിശ്ചലമാവും
കടലിന്‍ ഹ്രദങ്ങള്‍ വീണ്ടും ആഴ്‌ന്നുപോവും
കവിതയില്‍നിന്ന്‌ രക്ഷയില്ലാത്തത്‌
കവിക്ക്‌ മാത്രമാണ്‌.
ഞാന്‍ ഇനിയും ഈ കൂട്ടിനുള്ളില്‍
നിന്നെയോര്‍ത്ത്‌ പരിഹാസത്തോടെ
സുഖവാസം നടത്തും.
മദാലസമായ ഗാനങ്ങള്‍
ലയവിന്യാസങ്ങള്‍
നീയില്ലാത്ത രാവുകള്‍ പകലുകള്‍
നക്ഷത്രഖചിതമായ വാനങ്ങ
ള്‍തിത്തിരിപ്പക്ഷികള്‍ പാറുന്നവേലിപ്പടര്‍പ്പുകള്‍
ശലഭങ്ങള്‍സ്‌പര്‍ശിക്കാത്ത പൂവുകള്‍
എനിക്ക്‌ ഞാന്‍ മാത്രം മതി
കണ്ണീര്‍വേണ്ടകവിതയുംവേണ്ട