Saturday, May 29, 2010

കര്‍മ്മബന്ധനങ്ങളെ അതിജീവിക്കുന്നത്..




കര്‍മം
നിയതി
ഭാഗധേയം
തീര്‍ന്നു, പ്രിയങ്കരി,
നമ്മുടെ ജീവിതം
നദികളില്‍ നനയാതെ,
ഉറവുകളില്‍ നിറയാതെ,
നിനവുകള്‍ തിരളാതെ
നമ്മുടെ ജീവിതം.
അനുസ്യൂതിയുടെ ഇങ്ങേയറ്റത്ത്
ഈയൊഴുക്കില്‍
തങ്ങിനില്ക്കാതെ
ഓരോനിമിഷവും
ഒരു ദൃശ്യമായി
മഹാകല്പത്തിന്റെ ചിമിഴില്‍
ഒളിച്ചുവെച്ച രഹസ്യങ്ങളില്‍
തുറക്കാത്ത വാതിലായി
കടല്‌പോളകളില്‍ കടന്നുകയറി
ശരണമറ്റ്
നമ്മള്‍ സഖി,
അവസാനം പവിഴക്കാടുകളില്‍
ഏതോ കൊറുക്കയുടെ മുനമ്പില്‍
കോര്‍ത്തെടുത്ത ജഡങ്ങളായി
അടുത്തശരീരങ്ങള്‍തേടി അലയാന്‍
ഇനിയുമേറെയേറെ
മഹാകല്പങ്ങള്‍
മഹാചക്രങ്ങള്‍
പക്ഷേ, അരൂപികളായി
നമുക്ക് ആശ്ലേഷിക്കാം
വായുവിലേക്ക് നെടുവീര്‍പ്പിടാം
കൊടുംകാറ്റിലേക്ക്
പടര്‍ന്നുകേറാം
പ്രണയം കര്‍മ്മബന്ധനങ്ങളെ
അതിജീവിക്കുന്നത്......

ഇനിവരാനുള്ള ബസ്സ്‌കാത്ത്.....




ബസ്റ്റാന്റില്‍
ഇനിവരാനുള്ള ബസ്സ്‌കാത്ത്
അവളിരുന്നു
എങ്ങനെയുള്ളവരാവും വരിക?
പിശുക്കന്മാരുണ്ടാവും, തീര്‍ച്ച.
കണ്ണിലേക്കും മാറിലേക്കും
തുറിച്ചുനോക്കുന്നവരുണ്ടാവും, അതും തീര്‍ച്ച
തിരക്കിനുള്ളിലും ചുളിയാത്ത ജൂബയുമായി
ജനസേവകന്മാരുണ്ടാവും
ഉത്സവത്തിനു കൊട്ടാന്‍പോവുന്ന
ചെണ്ടക്കാരുണ്ടാവും
മുലചപ്പിവലിക്കുന്ന കുഞ്ഞുങ്ങളുണ്ടാവും
ശാപവചനങ്ങള്‍ പൊഴിയുന്ന കിഴവികളുണ്ടാവും
കിളിയുമുണ്ടാവും
അവസാനം കിളിയോടൊപ്പം
ബസ്റ്റാന്റിനപ്പുറത്തെ
മരച്ചുവട്ടില്‍
കൊത്തം കല്ലാടുന്ന
നാടോടിപ്പെണ്‍കുട്ടിയുണ്ടാവും.
ചായക്കടയിലെ
അവശേഷിച്ച വാഴയ്ക്കാപൊടിയില്‍ കണ്ണുനട്ട്
അവളിരുന്നു
ഇനിവരാനുള്ള ബസ്സ്‌കാത്ത്
അവളിരുന്നു

മൈലാഞ്ചിപ്പൂങ്കുല



അടഞ്ഞുകിടന്ന ഉദ്യാനത്തില്‍
ശലഭങ്ങള്‍ക്കോ
വണ്ടുകള്‍ക്കോ
കടക്കാന്‍ കഴിയുമായിരുന്നില്ല
മധുരമായ മധു
പക്ഷേ, പാഴാവുകയായിരുന്നില്ല
തീര്‍ന്നുപോയ വീഞ്ഞിന്റെ
പൊള്ളയായ പാത്രങ്ങളില്‍
അത്മുന്തിരിച്ചാറായിമാറുമായിരുന്നു
ഇല്ലായ്മകളുടെ കഞ്ഞിപ്പാത്രങ്ങളില്‍
ഇത്തിരികൂടി എന്ന നിലവിളിയില്‍
തലയ്ക്കുമുകളില്‍ ഒരു സ്വര്‍ഗ്ഗവാതമായി
വീശിയതും അതായിരുന്നു.
നക്ഷത്രങ്ങളുടെ സംഘഗാനത്തില്‍
സ്‌നേഹവും കാരുണ്യവുമായി നിറഞ്ഞത്
ആ തേന്‍തുള്ളികളായിരുന്നു
ആകാശത്തിന്റെ നീലിമയില്‍
കനം കുറഞ്ഞ വെള്ളിമേഘങ്ങളായി
ആത്മാവുകള്‍ പറന്നുപോവുമ്പോള്‍
ആശ്വാസത്തിന്റെ പ്രകാശമായിവന്നത്
അടഞ്ഞഉദ്യാനത്തിലെ
പൂവുകളും സുഗന്ധവുമായിരുന്നു.
രാത്രികാലനക്ഷത്രങ്ങളില്‍
വരാനിരിക്കുന്ന മഹാകാലങ്ങളുടെ
വെളിച്ചം തൂവിയത് അടഞ്ഞപൂന്തോപ്പിലെ
കുഡ്മളങ്ങളും കിനാവുകളുമായിരുന്നു.
അവിടെ ഒരു മൈലാഞ്ചി പൂത്തതും
പൂക്കുലകള്‍ ചെറുപുഷ്പങ്ങളായി നിറഞ്ഞുനിന്നതും
വരാനിരിക്കുന്ന മധുരമായ മാതൃത്വത്തിന്റെ 

വെള്ളില



മാര്‍ബിള്‍ തറയില്‍ നടക്കുമ്പോള്‍
കരിമെഴുകിയ തറയിലേക്ക്
കവി തിരിച്ചുപോയി
അതിനു മാദകമായ മണമുണ്ടായിരുന്നു.
വെള്ളില പിഴിഞ്ഞെടുത്ത കുഴമ്പില്‍
ചകിരിക്കരി ഉടച്ചുചേര്‍ത്ത്
ചാന്താക്കി മെഴുകിയത് ആരായിരുന്നു?
അമ്മ വെളുത്തും
മോള് കറുത്തും
മോളുടെ മോളൊരു സുന്ദരിയായും
കവിയുടെ മാദകമായ ഓര്‍മ്മയിലുണ്ട്.
നിലം മെഴുകുന്ന മൂവരും
തൂങ്ങുന്നതും തുറിച്ചുനില്ക്കുന്നതും
മൊട്ടിടുന്നതുമായ
മൂന്ന് വര്‍ണ്ണങ്ങളില്‍
ഒടുവില്‍ വെള്ളിലപ്പൂവ്
പറിച്ചെടുക്കാന്‍ നോക്കിയതിനു
വെളുമ്പി പ്രാകി
കറുമ്പി കരഞ്ഞു
ചൊമന്ന സുന്ദരി
പുഴയിലൂടെ എങ്ങോ നടന്നുപോയി

വാര്‍ത്തകള്‍


വാര്‍ത്തകള്‍കത്തിപ്പോവാത്തതെന്തുകൊണ്ടാണ്

അതൊരു നീണ്ട കഥയാണ് ചങ്ങാതീ
ഏതാണ് വാര്‍ത്തുടെ ഉറവിടമെന്ന്
അവഎഴുതിയുണ്ടാക്കുന്നവര്‍ക്കറിയില്ല.
അത് താജ്മഹലിന്റെ പശ്ചാത്തലത്തില്‍
ചെറിയ ക്യാനില്‍നിറച്ച
ബിയര്‍നുണഞ്ഞേടത്താവാം.
മരണം വരിച്ച കുടുംബനാഥന്റെ
നിസ്സഹായതയുടെ
അല്ലികളിലാവാം.
അമ്പത്തഞ്ചുവയസ്സായ മുത്തശ്ശി
വ്യഭിചരിക്കേണ്ടിവരുന്ന
വ്യഥകളിലാവാം.
ചീറിപ്പാഞ്ഞുവന്ന ബസ്സ്
ചതച്ചരച്ചുപോയ പൂമേനിയിലാവാം
ചരിത്രം തകര്‍ന്നുപോയ വളവുകളില്‍
ലോകബാങ്കും ദേവാലയങ്ങളും ചേര്‍ന്ന്
വേട്ടയാടുന്ന പാര്‍ട്ടിനേതാവിന്റെ
ഹൃദയത്തിലാവാം.
അതുകൊണ്ട്
ശരിയായി വായിച്ചെടുക്കും വരെ
വാര്‍ത്തകള്‍നിലനിന്നുകൊള്ളട്ടെ.

ചാനലുകള്‍



ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍
ചാനലുകള്‍ എന്റെ കിടപ്പറയിലേക്ക് ഒളിച്ചുകയറി.
ആങ്ഖറുകള്‍ ലൈബ്രറിയും അള്‍മാറകളും പരതി.
ഹതാശരായി മൊബൈല്‍ ഫോണിലേക്ക്
കയറാനൊരു ശ്രമം നടത്തി.
അദൃശ്യതയുടെ ഫണങ്ങളില്‍
എങ്ങിനെ ഫൂല്‍ക്കാരങ്ങളുയരുന്നുവെന്ന്
അവര്‍തേടിനടന്നു.
എന്റെ കിടക്കയില്‍ കിടന്നുറങ്ങുന്നത്
ഞാനോ എന്റെ അപരനോ?
അവര്‍ തലപുകഞ്ഞാലോചിച്ചു.
ശാന്തമായ നിദ്രാ പുരികങ്ങളില്‍
എവിടെയോ
കപടമായ കണ്ണിറുക്കല്‍ നടക്കുന്നുണ്ടോ?
പ്രണയാതുരമായ രാവുകളില്‍
കൂര്‍ക്കം വലി സാധ്യമാണോ?
പുറത്തെ പൂമരങ്ങളില്‍
കാറ്റുവീശിയെത്തുന്നത്
ക്യാമറകളില്‍ പകര്‍ത്തി
ഒന്നും കാണാതെ
പോവാന്‍ കൂട്ടാക്കാത്ത ചാനലുകള്‍
പകുതിവായിച്ച് നെഞ്ചില്‍ മലര്‍ന്ന
മഞ്ഞുപുസ്തകം കൈവശപ്പെടുത്തി.
മഞ്ഞുരുകുമ്പോള്‍
എവിടെയോ ഉയര്‍ന്ന സംഗീതം
ചാനലുകളില്‍
സംപ്രേഷണം ചെയ്യാമെന്ന
രഹസ്യ ധാരണയോടെ അവപിരിഞ്ഞു.
നഗരങ്ങളില്‍
കഠിനമായ ഉഷ്ണവേവുകളില്‍
വെള്ളവും കാറ്റുമില്ലാതെ
മനുഷ്യര്‍ തുറന്നുകിടക്കുമ്പോള്‍
അവര്‍ എന്റെ മനസ്സിലേക്കുള്ള
പ്രവേശകവാടം തേടുകയായിരുന്നു.

ക്ഷൗരം



അറിഞ്ഞേടത്തോളം
ഏറ്റവും സര്‍ഗ്ഗാത്മകമായ കല
എന്റെയീ ക്ഷൗരവൃത്തിയാണ്.
മനുഷ്യന്റെ ശിരസ്സിലാണ്
ഞാന്‍ പണിയെടുക്കുന്നത്.
അതിനു മേല്‍നോട്ടം വഹിക്കാന്‍
കങ്കാണിമാരില്ല
ചുമ്മാ നിങ്ങളുടെ തല
എനിക്കു മുമ്പില്‍
നീട്ടിത്തരികയാണ്
എന്റെ കൈയില്‍ കത്തിയാവാം
മനയോലയാവാം
സൊറിയാസിസ് ബാധിച്ച
വ്രണങ്ങളാവാം
ജലരാശിയില്‍ പതിയെ നടന്ന്
കൈ നിങ്ങളുടെ മുഖത്തൂടെ
ഇഴയുകയാവാം.
പതുക്കെ,
കഴുത്തിനുമുകളില്‍
കത്തിനിവര്‍ത്തിപ്പിടിച്ച്
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു:
പിണറായി വിജയന്റെ കൊട്ടാരനിര്‍മ്മിതിയെ
നിങ്ങള്‍ന്യായീകരിക്കുന്നുവോ?
എന്റെ മുഖത്ത് നിങ്ങള്‍സൂക്ഷിച്ചുനോക്കുന്നുണ്ട്
എനിക്കറിയാം,
നിങ്ങള്‍ അവിടെ,
എന്റെ ചുവന്നകണ്ണുകളും
ചന്ദ്രക്കലയും
നീലനക്ഷത്രങ്ങളും
രക്തരേഖകളും
ത്രിശൂലവും
ഓങ്കാരവും എല്ലാം കാണുന്നുണ്ട്.
എനിക്കറിയാം,
നിങ്ങള്‍ ഒരക്ഷരം മറുത്തുപറയുകയില്ലെന്ന,
നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുകയില്ലെന്ന്.
എന്നോട്് ഐക്യം പ്രാപിക്കുകയല്ലാതെ
ഈ നിമിഷം നിങ്ങള്‍ക്ക്
ഒന്നും ചെയ്യാനാവുകയില്ല.
നിങ്ങളുടെ മൗനം
ഒരു കത്തിയാണ്
അവിടെ കേട്ടുകൊണ്ടിരിക്കുന്ന
ശ്രോതാവിന്റെ നിസ്സഹായത
ഒരു കത്തിയാണ്
അവയും എന്റെയീ കത്തിയും ചേരുമ്പോഴാണ്
ക്ഷൗരം പൂര്‍ണമാവുന്നത്.