Saturday, April 23, 2011

ജയിലെത്രധന്യ


ജയിലെത്രധന്യ
അവളിലനുരക്തരല്ലെങ്കിലുമെത്രപേര്‍
പുകള്‍പെറ്റവര്‍
വാളേന്തിവാണവര്‍ 
ഭരണകര്‍ത്താക്കളായൊരുപാട് കാലം 
വിരാജിച്ചുനിന്നവര്‍
ജയിലെത്രധന്യ
അവളിലുന്മത്തരല്ലെങ്കിലും 
രാജാക്കള്‍ യോദ്ധാക്കളെത്രപേര്‍
നാടിന്‍ചരിത്രം തിരുത്തിക്കുറിക്കുവാന്‍ 
നായരും നരിയുമായ്
മത്സരിച്ചേറെ നാള്‍ 
വീട്ടിനു ചുറ്റും കറങ്ങിനടന്നവര്‍
ജലപാതമെല്ലാം കുടിച്ചഭഗീരഥര്‍
സ്വര്‍ണ്ണം വിളയുന്ന ഖനികളില്‍ കുടിയേറി
വെള്ളം കുടിച്ചെന്ന് പാവം നടിച്ചവര്‍
നുരയും സുരാപാത്രമൊരുമിച്ചെടുത്തവര്‍
തുള്ളിയായ്തുള്ളിയായ് വീതിച്ചെടുത്തവര്‍
ജയിലെത്രധന്യ. 
പേരെന്തുതന്നെയാവട്ടെ, 
ജയിലെത്രധന്യ
സമാനരായെത്രപേരവളില്‍ വസിക്കുന്നു
അവളുടെ തിരുമുമ്പിലാരെന്നുമെന്തെന്നുമറിയാതെ
മന്ദഹസിക്കുന്നു, 
ചിലസമയങ്ങളില്‍ പതിയെ വിതുമ്മുന്നു
ഗദ്ഗദകണ്ഠരായ് 
ഓരോന്നുമോരോന്നുമോര്‍മ്മിച്ചുപോവുന്നു
എല്ലാം ശ്രവിക്കുന്നു 
ജയിലെത്രധന്യ

വനം




യാത്രിക, ഭവാനിനി
യാമിനിയുടെ മാറില്‍ തലചായ്ചുറങ്ങുക
നിദ്രയില്‍ പ്രശാന്തമായ്
കാമനകളുടെ തോളിലാര്‍ദ്രമായുണരുക
പാവുകള്‍ നെയ്യാനിനി
നെയ്ത്തുകാരനുമായിവരികഭവാനെന്റെ
കാവുകള്‍ തീണ്ടാനിനി-
യമ്പുകള്‍ ചുമലേന്തിവരിക വേട്ടയ്ക്കായി,
കാലുകള്‍ ചലിക്കാതെ
കണ്ണിലെയമ്പാല്‍ വനഗര്‍ഭമെന്തറിയുക
പാലൊഴുകുന്നോ മാനിന്‍
മുലയില്‍? കിടാങ്ങളുണ്ടിളയപുല്ലും കാര്‍ന്ന്
വനചാരുതകളില്‍
നില്ക്കയാണവയുടെ നേര്‍ത്തകൊമ്പിടങ്ങളില്‍
മൃദുചര്‍മ്മമായ്, ഇനി-
യവയും മാന്‍കൂട്ടത്തിലോടുമ്പൊഴാരണ്യക-
ലതകളിളം കാറ്റി-
ലാടുന്നൂ, മൃഗപക്ഷിരാശികളൊരുമിച്ചു
പൊയ്കയില്‍ രമിക്കുന്നു
സുഷിരങ്ങളിലൂടെ വനത്തില്‍ പൊഴിയുന്ന
വെളിച്ചം തെളിയുന്നു
യാത്രിക, ഭവാന്റെയീവെറും യാത്രയില്‍ പേടി-
ച്ചോടുകയില്ലീ മാനും
ശലഭങ്ങളും സൂചീ മുഖിയും മധുമോന്തും
പക്ഷിയും, ജലധാരാ-
രസലപത്രങ്ങളില്‍ പൊഴിയും മഞ്ഞിന്‍ നേര്‍ത്ത
തബലാനിനദവും
പോവുകഭവാന്‍ കാടും കടന്ന് മലകളില്‍. 

കവിത



കവിത കടല്‍ത്തീരത്തല്ല
മരുഭൂമിയിലല്ല
മലമുകളിലല്ല
കാറ്റിലും കോളിലുമല്ല
മഞ്ഞിലും മഴയിലുമല്ല
മൗനത്തിലും നാദത്തിലുമല്ല
അജ്ഞാതമായ ഇടങ്ങളില്‍
പ്രകൃതിയും ജീവിതവും
അലിയുമ്പോള്‍
അദൃശ്യമായി പറന്നു വരുന്ന ശലഭമാണത്
കാത്തിരുന്നാല്‍ വരാത്തതും
നിനച്ചിരിക്കാതെ കടന്നുവരുന്നതും
കൊട്ടരം കെട്ടിയ കണ്ണുകളില്‍
ഒരിക്കലും പ്രത്യക്ഷമാകാത്തതും
തുറന്ന കണ്ണുകള്‍ക്കിടയിലൂടെ
അകംപുറങ്ങളില്‍ തെളിച്ചമേകുന്നതും
വര്‍ണ്ണരഹിതമായ വര്‍ണ്ണവും
ശബ്ദരഹിതമായ ശബ്ദവും
ഹൃദയക്കൂട്ടിലെ അരിപ്പിറാവിന്റെ കുറുകലും



Friday, December 10, 2010

Rumi again


ധൃതിയിലുള്ള ചിലവിവര്‍ത്തനശ്രമങ്ങള്‍ . നെറ്റില്‍ നിന്ന് ലഭിക്കുന്ന റൂമി കവിതകള്‍ വെറുതെ വിവര്‍ത്തനം ചെയ്യുന്നു. തെറ്റുകിറ്റങ്ങള്‍ പണ്ഡിതരും സഹൃദയരുമായ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചുതരിക
1

എന്റെ ആദ്യത്തെ അനുരാഗകഥ കേട്ടനിമിഷം
ഞാന്‍ നിന്നെ തെരഞ്ഞു തുടങ്ങി.
എത്ര അന്ധനാണ് ഞാനെന്നറിയാതെ
2

പ്രണയികള്‍ ഒടുവില്‍എവിടെയെങ്കിലും കണ്ടുമുട്ടുകയല്ല,
അന്യോന്യം ഹൃദയങ്ങളില്‍ വസിക്കുകയാണ്.
3

പ്രണയം അനാദിയില്‍നിന്നുള്ളതാണ്,
അത് അനന്തതയോളം നിലനില്ക്കുകയും ചെയ്യും
പ്രണയാന്വേഷി
ജനിമൃതികളുടെ ചങ്ങലകളില്‍ നിന്ന്
മുക്തിനേടുന്നു.
നാളെ , ഉയിര്‍ത്തെഴുന്നേല്പ്പുണ്ടാവുമ്പോള്‍
പ്രണയരഹിതമായ ഹൃദയം
പരീക്ഷണങ്ങളില്‍ അതിജീവിക്കുകയില്ല.

4
നിന്നോടൊപ്പമാണെങ്കില്‍
രാത്രിമുഴുവന്‍ നമ്മള്‍ ഉണര്‍ന്നിരിക്കുന്നു
നീയില്ലാത്തപ്പോള്‍
എനിക്കുറങ്ങാന്‍ കഴിയുന്നില്ല
രണ്ടുനിദ്രാശൂന്യതകള്‍ക്കും ദൈവത്തെ വാഴ്ത്തുക,
രണ്ടും തമ്മിലുള്ള അന്തരത്തിനും.

5
കുടിച്ചുന്മത്തയായ കാമിനി
പെട്ടെന്ന് എന്റെ വാതില്‍ക്കല്‍ പ്രത്യക്ഷയായി
അവള്‍ ഒരുപാനപാത്രം നിറയെ
ചുവന്ന വീഞ്ഞ് കുടിച്ച്,
എന്നരികിലിരുന്നു
അവളുടെ മുടിച്ചുരുളുകള്‍* കാണ്‍കെ,
അവ തലോടിനില്‌ക്കെ,
എ ന്റെ മുഖം മുഴുവന്‍ മിഴികളായി,
മിഴികളോ, മുഴുവന്‍ കൈകളായി
* (മുടിക്കുടുക്കുകള്‍ എന്നുമാവാം.)

6
ശൈലികളും പൂര്‍ണമായ അലേഖകളും
എനിക്കോര്‍മ്മിച്ചെടുക്കാനാവും
പക്ഷേ, പ്രണയത്തെ കുറിച്ച്
ഒന്നും പറയാനാവില്ല
നീയും ഞാനും ഒന്നായിത്തീരുന്നതുവരെ
നീ കാത്തിരുന്നേ പറ്റൂ
അപ്പോവുള്ള സംഭാഷണങ്ങളില്‍ നമുക്ക്.....
ങ്ആ... ക്ഷമിക്കൂ... ധൃതിപ്പെടേണ്ട

Monday, December 6, 2010

റൂമി കവിതകള്‍



1

നിനക്ക് ദൈവത്തിന്റെ രൂപമാണ്
രാജാവിന്റെ മുഖം
പ്രപഞ്ചത്തില്‍ നിനക്ക് ആയിത്തീരാനാവാത്ത
ഒന്നുമില്ല
നിനക്ക് വേണ്ടതെല്ലാം,
നീ നിന്നില്‍ തന്നെ തേടുക,
നീയാണത്

2
നീ ക്ഷമ പ്രകടിപ്പിക്കുകയാണെങ്കില്‍,
ആ ഗുണം നിന്നില്‍ നിന്ന് ഞാനടര്‍ത്തിയെടുക്കും
നീ ഉറങ്ങിപ്പോവുകയാണെങ്കില്‍
നിന്റെ മിഴികളില്‍ നിന്ന്
നിദ്രയെ ഞാന്‍ തുടച്ചെടുക്കും
നീ ഒരു പര്‍വ്വതമാവുകയാണെങ്കില്‍
നിന്നെ ഞാനെന്റെയഗ്നിയിലുരുക്കിക്കളയും
നീയൊരുസമുദ്രമാവുകയാണെങ്കില്‍
നിന്റെ ജലം മുഴുവന്‍ ഞാന്‍ കുടിച്ചുകളയും.
3.

വിശുദ്ധിയുടെ ജലരാശികളില്‍
ഞാന്‍ ലവണമായി ഉരുകി
വിശ്വാസധ്വംസനമല്ല, വിശ്വാസവുമല്ല, ബോധ്യവുമല്ല,
സന്ദേഹവുമല്ല അവശേഷിച്ചത്
എന്റെ ഹൃദയത്തിന് നടുവില്‍
ഒരു താരകം പ്രത്യക്ഷമായിരിക്കുന്നു
ഏഴുസ്വര്‍ഗ്ഗങ്ങളും അതില്‍ നഷ്ടമായിരിക്കുന്നു.


4. നിന്റെ ആത്മാവിനുള്ളില്‍
ഒരു ജീവചൈതന്യമുണ്ട്,
ആ ജീവിതം തേടുക.
നിന്റെ ശരീരമെന്ന പര്‍വ്വതത്തില്‍ഒരു രത്‌നമുണ്ട്,
ആ ഖനിയില്‍ അന്വേഷിക്കുക
അല്ലയോ യാത്രിക,
നീയത് തേടുന്നുവെങ്കില്‍
പുറത്തേക്ക് നോക്കേണ്ടതില്ല,
നിന്റെ അകത്തേക്കുനോക്കുക,
അത് തേടുക.

5.

ഈ ഏകാന്തത ആയിരം ജന്മങ്ങളേക്കാള്‍ വിലപ്പെട്ടത്
ഈ സ്വാതന്ത്ര്യം ഭൂമിയിലെ എല്ലാ നാടുകളേക്കാള്‍ മൂല്യമുള്ളത്
ഒരുനിമിഷമെങ്കിലും സത്യവുമായി അടുത്തുനില്ക്കാന്‍ കഴിഞ്ഞെങ്കില്‍
അത് ഈ വിശ്വത്തേക്കാള്‍ഡ, ജീവിതത്തേക്കാള്‍ വിലയേറിയത്.

6.

ഒടുവില്‍,
ഭാവനയുടെ പര്‍വ്വതങ്ങള്‍
ഒരു ഭവനമല്ലാതെ മറ്റൊന്നുമായിരുന്നില്ല
എന്റെ ഈ വലിയ ജീവിതം
ഒരുക്ഷമാപണമല്ലാതെ മറ്റൊന്നായിരുന്നില്ല
ഒരു ജീവിതകാലം മുഴുവന്‍
നീയെന്റെ കഥ
വളരെ ക്ഷമയോടെ കേള്‍ക്കുകയായിരുന്നു
ഇപ്പോള്‍ കേട്ടുകൊള്ളുക:
അത് കേവലമൊരുയക്ഷിക്കഥയായിരുന്നു.

Saturday, October 23, 2010

കിളി

ഒരുവശം ചാഞ്ഞു ചെരിഞ്ഞുനോക്കുന്നൊരീ
കുരുവിതന്‍ ലക്ഷ്യമെന്താവാം?
കവിയായ് പിറന്നു കിഴക്ക് പടിഞ്ഞാറ്
തെണ്ടിനടക്കണമെന്നോ?

നീലക്കടമ്പില്‍ കുടിവെച്ചു പാര്‍ക്കുമീ
കാലപ്പിഴയുടെ മാറില്‍
ഉരുള്‍കല്ല് വെള്ളം പതിക്കുന്ന നോവിന്റെ-
യടമഴച്ചുഴലികള്‍ക്കൊപ്പം
ഒരു ചെറുനാരുമായൊഴുകുന്നചോരയില്‍
കുരലുയര്‍ത്തുന്നവര്‍ക്കൊപ്പം
തെരുവും കിനാവും നിലാവും നിറഞ്ഞ തന്‍
മരണവൃത്താന്തത്തിനൊപ്പം
ഗഗനത്തിലൊഴുകും കരിമേഘരാശികള്‍
ജഘനത്തിലേല്ക്കും കണിമാര്‍
ഇനിയും നടക്കാത്തപോരിന്റെയുര്‍വ്വര-
പ്പിനിയുന്ന മാന്‍പേടയെല്ലാം
എവിടെയാണുന്മത്തമിഴിയില്‍ പെടാതവ-
രെവിടേക്കകന്നുപോവുന്നു?
അവരകലുന്നൊരീ ചിത്തഭ്രമത്തിന്റെ
കവരങ്ങളില്‍ വന്നുനിന്ന്
കവിതയില്ലാത്തജഡത്തില്‍ നിന്നേറ്റവന്‍
കഴുതപ്പുറത്തേറിനില്‌ക്കേ
പരിഹസിച്ചെത്തും പുരുഷാരമൊരുനിമിഷ-
മെന്തേ പകച്ചുനില്ക്കുന്നൂ?

അവനൊരു കിളിയായ് പറന്നു മരക്കൊമ്പില്‍
മിഴിചെരിച്ചാരെ നോക്കുന്നൂ?
എങ്ങളെ? യെന്നെ?യതോനമ്മെയൊക്കെയു-
മലിവാര്‍ന്നവന്‍നോക്കിനിന്നൂ.
പുല്ലും പുഴുവും പ്രിയപ്പെട്ടവന്‍, തന്റെ
തല്ലും തടവും ത്യജിച്ചു
അജ്ഞാതമേതോ മഹാശൂന്യരാശിയില്‍
സ്വന്തമിടവുമായ് ചെന്നു.