Tuesday, July 3, 2012

ബഷീറിന്റെ നോവുകള്‍


 എഴുത്തുകാരനെന്നനിലയില്‍ അതുല്യമായ ഒരു സുല്‍ത്താനത്ത് സ്വയം സ്ഥാപിക്കുകയും അത് സുല്‍ത്താനത്താണെന്ന് സ്വയം പറയാതെ മറ്റുള്ളവരെ ക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തുവെന്നതാണ് കേവലം വൈക്കം മുഹമ്മദ് ബഷീറായിരുന്ന ബഷീറിനെ ബേപ്പൂര്‍സുല്‍ത്താനായി വാഴിച്ചതിലെ യുക്തി. ഈ സുല്‍ത്താനത്ത് ഇല്ലായ്മചെയ്യാന്‍ പലമിടുക്കന്മാരും കഠിനയത്‌നം ചെയ്തിരുന്നു. അവരില്‍ചിലര്‍ സഹഎഴുത്തുകാരായിരുന്നു. ചിലര്‍ ആരാധകവേഷം ധരിച്ചവരായിരുന്നു. സ്വന്തമായി ഒരു പാട് പകര്‍ത്തിയെഴുത്തുകള്‍നടത്തിയവാരായിരുന്നു ഇവരില്‍ പലരും.  മോഷണം എന്ന വാക്ക് ബോധപൂര്‍വ്വം ഉപേക്ഷിക്കുകയാണ്. മരണപത്രത്തില്‍ ഭാഗികമായി പേരുപറഞ്ഞും കന്യാവനങ്ങളില്‍പേരുവെയ്ക്കാതെയും പുനത്തില്‍കുഞ്ഞബ്ദുള്ള നടത്തിയ പകര്‍ത്തിയെഴുത്തുകള്‍ക്ക് സമാനമായി വേറെന്തെങ്കിലുമുണ്ടോ?  പരീക്ഷയെഴുതുന്നവദ്യാര്‍ത്ഥികള്‍ക്കാണെങ്കില്‍ ഒരു പിഴയും രണ്ടുകൊല്ലം നഷ്ടവും സംഭവിക്കാവുന്നതരത്തിലുള്ളപകര്‍ത്തിയെഴുത്താണ് ഇവരണ്ടും.

ചന്തുമേനോന്റെ പിന്‍ഗാമിയായി ബഷീറിനെ വാഴിച്ചത് എം. പി. പോളായിരുന്നു. ചന്തുമേനോന്റെ രണ്ടാമത്തെകൃതിയായ ശാരദയ്ക്കും ബഷീറിന്റെ ബാല്യകാലസഖിക്കുമിടയില്‍ എത്രയെത്ര നോവലുകള്‍വന്നില്ല? എന്തുകൊണ്ട് അവയുടെ രചയിതാക്കളെ എം. പി. പോള്‍ ചന്തുമേനോന്റെ പിന്‍ഗാമിയായി വിലയിരുത്തിയില്ല? വളരെ ലളിതമാണതിന്റെ ഉത്തരം. വക്കില്‍ ചോരപുരണ്ട ഒരേയൊരു കൃതി അതിനുശേഷം ബാല്യകാലസഖിയായിരുന്നു. ജീവിതത്തിന്റെ നനവുകളും വരള്‍ച്ചയും ചിനപ്പും പഴുപ്പും നിറഞ്ഞരചന ബാല്യകാലസഖിയായിരുന്നു.

എം. പി. പോളിന്റെ മരണത്തെ  തുടര്‍ന്ന് എം. കൃഷ്ണന്‍നായര്‍പ്രഖ്യാപിച്ചു, ബാല്യകാലസഖി നട് ഹാംസന്റെ ഒരു കൃതിയുടെ അനുകരണമാണ്.വികലാനുകരണമാണ്. രക്തത്തിന്റെ പിറുപിറുക്കലും മജ്ജയുടെ വിലാപവും വിവരിക്കുകയാണ് സാഹിത്യകാരന്‍ ചെയ്യേണ്ടതെന്ന് വിധിച്ച എഴുത്തുകാരനായിരുന്നു ഹാംസന്‍. പക്ഷേ, ബഷീറിനെ സ്വാതന്ത്ര്യദാഹിയായ ഒരുകവിയെ ഫാസിസത്തിന്റെ വക്താവായ നട് ഹാംസനോട് താരതമ്യം ചെയ്തവര്‍ക്ക് ബഷീറിേെനയും ഹാംസനേയും ഒപരുപോലെ അറിയില്ലായിരുന്നു. അപ്പോഴും എച്ച്. ജി. വില്‍സണെതപോലുള്ളവര്‍ ഹാംസന്റെ പ്രണയകഥനങ്ങളിഷ്ടപ്പെട്ടിരുന്നു. ഈ പ്രകരണത്തിലാവണം ഹാംസനെ വായിക്കാത്തവര്‍ ബാല്യകാലസഖി ഹാംസന്റെ അനുകരണമാണെന്ന് പറഞ്ഞത്.  അനേകം കൃതികള്‍ സാഹിത്യകാരന്മാര്‍ എഴുതിയില്ലായിരുന്നെങ്കില്‍ സാഹിത്യത്തില്‍ ജര്‍ണലിസം എന്നൊരു പ്രസ്ഥാനം ഉണ്ടാവുകയില്ലായിരുന്നു. എം. കൃഷ്ണന്‍നായര്‍ എന്ന ഒരെഴുത്തുകാരനുണ്ടാവുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ പവിത്രമായ ആത്മാവ് പൊറുക്കട്ടെ. എങ്കിലും മഹാന്മാരായ എഴുത്തുകാരോടുള്ള അസൂയയുടേയും കന്നായ്മകളുടേയും സമാഹാരങ്ങളായിരുന്നുവല്ലോ അദ്ദേഹത്തിന്റെ രചനകളില്‍ മഹാഭൂരിഭാഗവും. പക്ഷേ, ഏറെ കഴിഞ്ഞ് ആ കൃഷ്ണന്‍ നായര്‍ ബഷീറിനെ കുറ്റവിമുക്തനാക്കി.
 ഒരെഴുത്തുകാരന് സഹിക്കാവുന്നതിലപ്പുറമാണ് അയാളുടെ മാസ്റ്റര്‍പീസ് മോഷണമാണെന്ന ആരോപണം.

പക്ഷേ ബഷീര്‍ ഒരു മാസ്റ്റര്‍പീസ് കൊണ്ട് നിര്‍ത്തിയ എഴുത്തുകാരനായിരുന്നില്ല. എഴുതിയതെല്ലാം മാസ്റ്റര്‍പീസുകളായിരുന്നു, അദ്ദേഹത്തിന്റേത്. അവയ്ക്ക് കള്ളികള്‍വേണ്ടായിരുന്നു. ഏത് ഗ്രന്ഥാലയത്തിലും, എച്ച്. ജി. വെല്‍സിന്റെ ഭാഷയില്‍ അശോകചക്രവര്‍ത്തിയെ പോലെ, ബഷീര്‍ സ്വയം ഒരു നക്ഷത്രമായി , ഏകാകിയായി ജ്വലിച്ചുനില്ക്കുന്നുണ്ട് ഇന്നും. മതിലുകള്‌ലലേ മാസ്റ്റര്‍പീസ്? അപ്പോള്‍ പാത്തുമ്മയുടെ ആടോ? കുഞ്ഞുതാച്ചുമ്മാ കടന്ന് വന്ന് നമ്മളോട് ചോദിക്കും അതെന്താ കൂട്ടരേ നുമ്മടെ കഥയ്ക്ക് എന്താ ഒരു തകരാറ്? ്ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നേയ്. മാന്ത്രികപ്പൂച്ചയോ? താരസ്‌പെഷ്യല്‍സോ? ഭൂമിുടെ അവകാശികളോ? ജന്മദിനമോ? വിശ്വവിഖ്യാതമായ മൂക്കോ? എഴുതിയതെല്ലാം ക്ലാസിക്കുകളായിരുന്നുവല്ലോ. ഭഗവദ്ഗീതയും കുറെ മുലകളും അനേകം ക്ലാസിക്കുകളുടെ സംഘാതമാണല്ലോ.

മതിലുകള്‍ വന്നപ്പോള്‍ ആര്‍തര്‍കൊയിസ്ലരുടെ Darkness at Noon.ആണെന്ന് പറഞ്ഞു, ചിലര്‍. പതിയെയായിരുന്നുതുടക്കം. മതിലുകളുടെ വര്‍ഷം എനിക്കറിയാം. വായനയുടെ യൗവനവുമായി കഴിഞ്ഞുകൂടുന്ന കാലമായിരുന്നു അത്. ബഷീറിന്റെ മതിലുകള്‍, കെ. ബാലകൃഷ്ണന്റെ മഞ്ഞജലം, വയലാറിന്റെ പ്രൊക്രൂസ്റ്റസ്, തിരുനെല്ലൂരിന്റെ പനിനീര്‍പൂവിന്റെ ദു:ഖം എന്നിങ്ങനെ അപൂര്‍വ്വരചനകള്‍ സമൃദ്ധമായിരുന്ന ഒരു കൗമുദീ വിശേഷാല്‍പ്പതിപ്പായിരുന്നു അത്. പണിക്കോട്ടി ഐക്യകേരള കലാസമിതിയുടെ പാര്‍ശ്വങ്ങളിലിരുന്ന് ഞാനും ഗോപിയും വിജയനുമെല്ലാം മതിലുകള്‍ എത്രപ്രാവശ്യം വായിച്ചുവെന്നോര്‍മ്മയില്ല. പി. ടി. അബ്ദുറഹ്മാന്റെ ശിഷ്യനായി, എസ്. വി. ഉസ്മാന്റെ സുഹൃത്തായി മതിലുകളിലെ സ്വാരസ്യം വായിച്ചൂറ്റിയെടുത്തിരുന്നു അന്ന് ഞാന്‍. സത്യമായും ജീവിതത്തിന്റെ ഏറ്റവും സമ്മോഹനമ്ായ നിമിഷങ്ങളിലൂടെയായിരുന്നു അന്ന് ഞങ്ങള്‍  കടന്നുപോയ്‌ക്കൊണ്ടിരുന്നത്. മതിലുകള്‍പേര്‍ത്തും പേര്‍ത്തും വായിച്ചുകൊണ്ടിരുന്നു അന്നത്തെ യൊവനം. അറിയാതെ ഹൃദയം നിറയെ സ്വാതന്ത്ര്യത്തിന്റെ പനിനീര്‍പ്പൂക്കള്‍ വിരിഞ്ഞുവരവെ, ബുളുങ്കോസ് ഡു എന്നമട്ടില്‍ ബഷീര്‍ചോദിക്കുകയാണ്, why should I be free? Who wants freedom?ഒരിക്കലും അത് ഒരു വെറും ചോദ്യമായി എനിക്കനുഭവപ്പെട്ടിരുന്നില്ല. എന്തിനാണ് സ്വാതന്ത്ര്യം എന്ന മൗലികമായ ചോദ്യമാണത്. സ്വഛന്ദമായി സഞ്ചരിക്കാന്‍, ശുദ്ധവായു ശ്വസിക്കാന്‍, ഭക്ഷണം കഴിക്കാന്‍, പുഴയിലൂടെ ഒഴുകിപ്പോവുന്ന വാഴക്കുലകള്‍ ചൂണ്ടയിട്ട് കട്ടെടുക്കാന്‍, ഇഷ്ടപ്പെട്ടപുരുഷന് ആരും കാണാതെ കോഴിമുട്ട പുഴുങ്ങിയത് വെച്ചുകൊടുക്കാന്‍, മതിലിനപ്പുറത്തുള്ള നാരായണിയുടെ മധുരമാദകഗന്ധം നിത്യമായി നുകരാന്‍, അതിനെ പറ്റി നിനച്ചിരിക്കാന്‍...... ഇതനൊന്നുമല്ലെങ്കില്‍ പിന്നെന്തിനാ ഈസ്വാതന്ത്ര്യം? നാരായണിയെ കാണാന്‍ ആശുത്രിയിലേക്ക്‌പോവാനിരിക്കെയാണ് നശിച്ചസ്വാതന്ത്ര്യ വന്നുകയറിയത്. സ്വാതന്ത്ര്യസമരസേനാനിക്ക് സ്വാതന്ത്ര്യം അത്രമേല്‍ദുസ്സഹമായി മാറിയ ആ അവസ്ഥ വിശ്വനോവലുകളില്‍ എവിടെയാണുള്ളത്?
 
അങ്ങനെ പതിയെ മതിലുകള്‍ മോഷണമാണെന്ന പരാതികള്‍ വന്നുതുടങ്ങി. പിന്നെ പിന്നെ മതിലുകളും ബാല്യകാലസഖിയും മാത്രമല്ല, ബഷീറിന്റെ എല്ലാ കൃതികളും മോഷണമോ മോശമോ ആണെന്ന പഴിയുണ്ടായി.'ബഷീറിന്റെ കുഴിയാനകള്‍'പ്രത്യക്ഷമായി.  ' അവകാശിക'ളോ ' ഭൂമിയുടെ അവകാശിക' ളോ ഏതാണ് കേമം എന്ന ചര്‍ച്ചവന്നു. 'ചങ്കിരാന്തി'യറിയാതെ കാട്ടുകോഴികള്‍ പറന്നുനടന്നു. ഉപ്പുമാങ്ങയോ കുന്തമോ ഏതാണ് ഭേദം എന്ന് ചോദ്യങ്ങളുയര്‍ന്നു. മൂന്നാലു പുറം മാത്രം വരുന്ന  ഭൂമിയുടെ അവകാശികള്‍ എന്ന കൃതി അതിന്റെ ആര്‍ദ്രമായ സ്‌നേഹവായ്പിനാലും സാര്‍വ്വജനീനതയാലും ഇന്നും പ്രസക്തമായി നിലനില്ക്കുന്നു. വിശ്വമാനവന്റെ കഥകളാണ് ബഷീര്‍ എപ്പോഴും പറഞ്ഞത്.


ബഷീര്‍ കഥകള്‍ക്ക് വലിയ നേറ്റിവിറ്റിയൊക്കെതോന്നും. കഥാപാത്രങ്ങല്‍ അത്രമേല്‍ നേറ്റീവാണ്. മുച്ചീട്ടുകളിക്കാരന്‍, ഉണ്ടക്കണ്ണന്‍ പക്രു, എട്ടുകാലി മമ്മൂഞ്ഞ്, ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശുതോമാ....നോക്കൂ, ഇത്രമാത്രം തദ്ദേശീയമായ കഥാപാത്രങ്ങള്‍ എവിടെയാണുണ്ടാവുക? ബഷീറിന്റെ ഉമ്മാ പ്രാദേശികം മാത്രമല്ല ഗാര്‍ഹികമായ കഥാപാത്രമാണ്. അബ്ദുള്‍ഖാദറും കുഞ്ഞാമിനയും ഹനീഫയുമെല്ലാം ഗാര്‍ഹികകഥാപാത്രങ്ങള്‍. ആടുപോലും തികച്ചും ഗാര്‍ഹികം. പക്ഷേ, നോക്കൂ, അവരുടെ ഹൃദയങ്ങളിലേക്ക് നോക്കൂ, വിശ്വമാനവികതയുടെ വക്താക്കളായി അവര്‍ ഓരോരുത്തരായി നമ്മുടെ മുന്നില്‍ നിരന്നുവരികയാണ്.

വിശ്വം മുഴുവന്‍ ഒരുകിളിക്കൂടായി ഈ തലയോലപ്പറമ്പുകാരന്റെ, ബേപ്പൂര്‍പ്രവാസിയുടെ ഹൃദയത്തിലേക്ക് ഒളിച്ചിറങ്ങിയിരിക്കുകയാണ്. അവിടെ അരിപ്പിറാവുകള്‍കുറുകുന്നു. പുരാണസൂരികളായ   എല്ലാ മനുഷ്യരുടേയും പരമ്പരയില്‍ നിന്നുകൊണ്ട് ഒരു മനുഷ്യന്‍ ചോദിക്കുകയാണ്,  why should I be free? Who wants freedom?

മലയാളിക്ക് നല്ല കഥയെഴുതാനാവില്ല, നല്ല ചിന്ത ചിന്തിക്കാനാവില്ല, നല്ലകവിതയെഴുതാനാവില്ല, മലയാളികേവലമൊരു മൂക്കണാഞ്ചിയെഴുത്തുകാരനാണ് എന്ന സങ്കല്പത്തെ എന്‍.വി.യുടെ നേതൃത്വത്തില്‍ പണ്ട് വിജയകരമായി ചോദ്യം ചെയ്തിരുന്നുവല്ലോ. ചുരുങ്ങിയത് മലയാളി മറ്റിടങ്ങളിലെ പ്രവാസിയാവേണ്ടതുണ്ട്, എങ്കിലേ നല്ല സാഹിത്യമോ കലയോ ഉണ്ടാവൂ എന്നായിരുന്നുവല്ലോ പ്രമാണം. ഈപ്രമാണങ്ങളെല്ലാം പ്രമാണിച്ചുകൊണ്ടിരിക്കെ തന്നെ ബഷീറിന്റെ കൃതികള്‍ ജനങ്ങള്‍ വായിക്കുകയും ആസ്വദിക്കുകയും ചെയ്തു. ബഷീറിന് നിത്യമായ നോവുകള്‍സമ്മാനിച്ചുകൊണ്ട് പഴികള്‍എക്കാലവും തുടര്‍ന്നു. അതിനെ പറ്റി ഒരഭിമുഖത്തില്‍ ബഷീര്‍ പറയുന്നുണ്ട്.
' കടുത്ത മനോവേദനയാണവര്‍ സര്‍ഗ്ഗധനന്മാര്‍ക്ക് നല്കുന്നത്'.
 ബഷീറിന്റെ കൃതികള്‍ സാമാന്യമായി ആസ്തികമാണ്. ദൈവമുണ്ടെന്നുതന്നെ ബഷീര്‍വിശ്വസിക്കുന്നു. ദൈവം പക്ഷേ ഇത്രമാത്രം ക്രൂരമായി മനുഷ്യജീവികളോട് പെരുമാറുന്നതെന്തിനാണെന്ന് സന്ധ്യാപ്രണാമം കുടങ്ങിയ അനേകം രചനകളിലൂടെ ബഷീര്‍ ചോദിക്കുന്നുണ്ട്. സാന്ധ്യപ്രണാമത്തില്‍  ചോദ്യം ചെയ്യുന്നത്, ദൈവത്തെയാണ്. അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവായ, കോടാനുകോടി ആകാശങ്ങളുടെ ചൈതന്യവും, പ്രകാശവുമായ അല്ലാഹുവിനെ.  എങ്കിലും വിളിച്ച് ചോദ്യം ചെയ്യുകയാണ് , കടുത്ത ഭാഷയില്‍ തന്നെ.   ക്രൂരകൃത്യങ്ങലൊന്ും ദൈവം ചെയ്യുകയില്ലെന്ന് വിശ്വസിക്കനാണ് ബഷീറിനിഷ്ടമെങ്കിലും ഈ ചെറിയ ഭൂമിയിലെ വലിയ സങ്കടങ്ങള്‍ കാണുമ്പോള്‍ സാധാരണ മനുഷ്യനെ പോലെ, തന്റെ കൂട്ടുകാരനായ രക്ഷിതാവിനോടെന്നപോലെ ബഷീര്‍ ചിലചോദ്യങ്ങള്‍ ചോദിച്ചുപോവുകയാണ്. തന്റെ തികച്ചം നിഷ്‌കളങ്കമായ മാനവികവേദനകളുടെ ഭാരമഴിച്ചുവെയ്ക്കുകമാത്രമല്ല, ലോകത്തിന്റെ വേദനകളെല്ലാം സ്വയമേറ്റെടുക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.


ഇത് ബഷീര്‍ കഥകളിലെ രസതന്ത്രമാണ്. മറ്റുള്ളവരുടെ വേദനകള്‍ഏറ്റെടുക്കുകയാണ് ബഷീര്‍. സുഹറ മുത്തം വെയ്ക്കുന്ന ആ പരു മജീദിന്റെ ദു:ഖമാണ്. ആ ദു:ഖം മുത്തിയെടുക്കുകയാണ്. പശിമാറ്റാന്‍ മുണ്ടഴിക്കുന്ന സ്ത്രീ സ്വന്തം കുഞ്ഞിനുവേണ്ടി ഇതാണ് ചെയ്യുന്നത്.

ഈ ലോകം നിറച്ച് വഴിഞ്ഞൊഴുകുന്ന മലിനക്കടല്‍ കുടിച്ചുവറ്റേിക്കുകയാണ്. ഏത് വലിയ പുരുഷാരത്തിലും ഏാകന്തത അനുഭവിക്കുന്ന അനേകം മനുഷ്യര്‍ ബഷീറിനോടൊപ്പം ഉണ്ട്. 'ഏകാന്തത എവിടെയും ഉണ്ട്.  അത് കണ്ടെത്തണമെന്നേയുള്ളൂ. 

നോക്കൂ ഓരോ നിമിഷവും അനേകകോടി ജീവന്‍ കൊല്ലപ്പെടുകയാണ്. നാമതറിയുന്നുണ്ടോ? നാം സ്വന്തം തുരുത്തിലാണ്.  നാം മരണരോദനം കേള്‍ക്കുന്നില്ല.  നാമോരോരുത്തരും മഹാപ്രപഞ്ചങ്ങളാണ്.   നിങ്ങളും ഞാനുമൊക്കെ.  ഓരോ ശരീരത്തിലുമുണ്ട് കോടാനുകോടി ജീവികള്‍.  അതെ, മഹാപ്രപഞ്ചങ്ങള്‍! അങ്ങനെ കോടാനുകോടി മനുഷ്യര്‍.  അണ്ഡകടാഹങ്ങള്‍, ആകാശങ്ങള്‍, സൂര്യനക്ഷത്ര ങ്ങള്‍,  ഗാലക്‌സികള്‍.................. അവയിലൊരുവന്‍ ഞാന്‍............... ഏകാകി. നോക്കൂ , അഹിംസ എവിടെയുമില്ല, എവിടയും ഹിംസയാണുള്ളത്. ഹിംസ മാത്രം.  '.

ഈ വിലാപം മനുഷ്യനുവേണ്ടിയുള്ളതാണ്. തനിക്കുവേണ്ടിയുള്ളതല്ല. അടിസ്ഥാനപരമായി സാഹിത്യകാരനായ ബഷീര്‍ ദേശസ്‌നേഹം മുഴുത്ത് സ്വാതന്ത്ര്യസമരത്തിന്റെ രക്തഭൂമികയിലേക്ക് നീന്തുകയാണ്. തനിക്കുവേണ്ടിയല്ലാതെ ജീവിക്കുകയെന്ന രാഷ്ട്രീയധര്‍മ്മമാണ് ഇവിടെ നിറവേറ്റുന്നത്. പിന്നെയുണ്ടായ നിരന്തരയാത്രകളുടെ വ്യസനപര്‍വ്വങ്ങളില്‍, ജീവിതത്തിന്റെ അധിത്യകകളിലും ഉപത്യകകളിലും പൊള്ളിയും തണുത്തുമറിഞ്ഞ മഹാജീവിതമാണ് ബഷീറിലെ എഴുത്തുകാരനിലൂടെ പുറത്തുവന്നത്. അതിനു ചിലപ്പോള്‍കേവലമായ ഗൃഹാന്തരീക്ഷമേയുള്ളുവെന്നുവരാം. ഗ്രാമത്തിലെ കപ്പേളയുടെ മുകളിലെ കുരിശ് നോക്കി തോമാ ചോദിക്കുന്നസത്യം ദിഗന്തങ്ങളിലാണ് മുഴങ്ങുന്നത്. ഈശോമിശിഹായെ തറച്ചത് മരക്കുരിശിലാ, പിന്നിവിടെന്തചിനാ പൊന്‍കുരിശ്?


സൂഫിവിപ്ലവകാരിയെന്ന സങ്കല്പനം വികലമാണോ? അല്ല. സ്വയം നഷ്ടമായി, ലോകമുക്തിക്കായി സമര്‍പ്പിക്കുന്നവരാണ് സൂഫികള്‍. ഒരു സൂഫി വിപ്ലവകാരിയാണ് ബഷീറെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.  അനര്‍ഘനിമിഷം, ശബ്ദങ്ങള്‍ തുടങ്ങിയ എല്ലാ മികച്ച രചനകളും ആദിബ്രഹ്മവുമായുള്ള വിലയനത്തിന്റേയും അതോടൊപ്പം കടുത്ത ചോദ്യം ചെയ്യലിന്റേയും മാതൃകകളാണല്ലോ.  അനല്‍ ഹഖും സന്ധ്യാപ്രണാമവും ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.''ഞാന്‍ ഒരൊന്നാം നമ്പര്‍ ഹിന്ദുവാ. ഇസ്ലാം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഹിന്ദുവാകുമായിരുന്നു. രണ്ടിന്റേയും ആത്യന്തികസമീപനങ്ങള്‍ ഒന്നുതന്നെയാണ്.  ആദി ഭഗവാന്റെ, ആദി ബ്രഹ്മത്തിന്റെ സങ്കല്പമാണ് ഹിന്ദു മതത്തിന്റെ അത്യുന്നതഭാവം.  അഹം ബ്രഹ്മാസ്മി എന്ന ഉപനിഷത് വാക്യം ഈ ഭാവത്തിന്റെ പവിത്രമായ അവതരണം.  അനല്‍ ഹഖ് എന്ന സൂഫി വിചാരമാണ് ഇസ്ലാമികചിന്തയുടെ ഔന്നത്യം.  പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ മുഴുവന്‍ മനോബിന്ദുവില്‍ കേന്ദ്രീകരിക്കുകയാണ് രണ്ടും.'ഫരീദുദ്ദീന്‍ അത്താറിനെ പറ്റിയുള്‌ല കുറിപ്പും സമാനമായ ഇതരരചനകളും ബഷീറിലെ സൂഫിയേയും ശബ്ദങ്ങളും ന്റുപ്പാപ്പായും ബഷീറിലെ വിപ്ലവകാരിയേയും ഒരുപോലെ പുറത്തുകൊണ്ടുവരുന്നുണ്ട്. പക്ഷികളുടെ സമ്മേളനം രചിച്ചവിഖ്യാതനായ ഫരീദുദ്ദീന്‍ ആത്മവിസ്മൃതിയുടെ പരമോന്നതാവസ്ഥയില്‍സ്വന്തം ശരീരവും ജീവിതവും എല്ലാം മറന്നുപോയിരുന്നു. സമാനമായ ജീവിതജീവിതാനുഭവങ്ങള്‍ ബഷീറിനും ഉണ്ടായിട്ടുണ്ട്. യാത്രകളുടെ വേളയില്‍ എവിടെ മതം, എവിടെ വിശ്വാസം, എവിടെ ജീവിതചര്യകള്‍?

ജീവിതത്തിന്റെ ആല്‍ക്കെമിയറിഞ്ഞുകൊണ്ടുള്ള നിതാന്തസഞ്ചാരത്തിന്റെ വേളകളിലാണ് ബഷീര്‍ ജീവിതം പഠിച്ചത്. ആ പഠനത്തിലെ കാതലായ പാഠം മനുഷ്യന്‍ ഒറ്റയായി എത്രനിസ്സാരനാണെന്നതത്രേ. അനന്തകോടി ആകാശങ്ങളുടയും ഭൂമിയുടേയും പ്രകാശം ഈ മഹാപ്രപഞ്ചത്തിനുണ്ട്.
 ഈകുറിപ്പ് ചുമ്മാനീട്ടിക്കൊണ്ടുപോവേണ്ടതില്ല. ബഷീര്‍ കാഷ്വലായി ഒന്നും എഴുതുന്നില്ല. ഷാഡോ വാസു എന്ന കഥപോലും ഗരിമയുടെ മഹാപര്‍വ്വതത്തിലെവിടെയോ ഇരുന്നാണദ്ദേഹം രചിക്കുവന്നത്. അവിടെ ഉള്ളത് കേവലം ഒരു മാങ്കോസ്റ്റിന്‍ മരമാവാം. അയലത്തെ പുഷ്പതീണ്ടാരിയായിഅപ്പുറത്ത് ഇരിക്കുന്നുണ്ടാവാം. മാന്ത്രികപ്പൂച്ചയിലെ സന്ന്യാസിയോ ഉണ്ടക്കണ്ണന്‍പോക്കറോ നമുക്കിടയിലെ ആരെങ്കിലുമാവാം. ഒരു റെയില്‍പ്പാലത്തിനുചുവട്ടില്‍ ആശ്രമം നിര്‍മ്മിക്കാനാവുന്ന കലാവിദ്യ ബഷീറിനേ അറിയൂ.

ഷേഡോവാസുവില്‍   വിശന്നുവിവശനായ വാസു ഒടുവില്‍ ഒരുപുരയിടത്തില്‍ കയറി, മരച്ചീനി മോഷ്ടിച്ചുതിന്നുന്നുണ്ട്. ആ വാസു എം. ടി. വാസുദേവന്‍നായരാവാം, വേറെയേതൊരുവാസുവുമാകാം. കൊള്ളിക്കിഴങ്ങ് മോഷ്ടിച്ചുതി്ന്നുന്ന വാസു പിടിക്കപ്പെടുകയാണ്. പിടിക്കുന്നതാവട്ടെ ഒരു പെണ്‍കൊടിയാണ്. അവള്‍ പറയുന്നത് താന്‍ വൈക്കം മുഹമ്മദ് ബഷീറാണെന്നാണ്. അണ്ഡകടാഹത്തിലെ എല്ലാസത്രീകളും ബഷീറാണെന്നും ആ പെണ്‍ മണി പറയുന്നു. പെണ്‍ കഥാപാത്രങ്ങളുമായി വല്ലാത്ത സാത്മീകരണമാണ് ബഷീര്‍കഥകളില്‍ കാണുന്നത്. ശബ്ദങ്ങളിലെ അമ്മയും ഈ തരത്തില്‍ ബഷാര്‍ താദാത്മ്യം പ്രാപിക്കുന്നൊരുസ്ത്രീയാണ്.

  ഹക്കിം എന്നകഥയില്‍ എല്ലാവര്‍ണ്ണങ്ങളും കളവാണെന്ന് ബോര്‍ഹസ് പറയുന്നുണ്ട്. നേരെ ചൊവ്വേ പറയുന്നതാണ് , നിറം ചാലിക്കുന്നതല്ല കലയുടെ ചൈതന്യം വര്‍ദ്ധിപ്പിക്കുകയെന്നാണിതിന്റെ അര്‍ത്ഥം. ആര്‍ജ്ജവമാണ് ബഷീറിന്റെ കഥയുടെ രസതന്ത്രം. ഋജുവായി കഥപറയുകഎളുപ്പമല്ലെന്നാണ് ഷഹര്‍സാദ നമ്മെ പഠിപ്പിക്കുന്നത്. ഷഹര്‍ സാദയെപോലെ ബഷീറിനും ജീവന്മരണപ്രശ്‌നമായിരുന്നു കഥ.
http://www.facebook.com/#!/groups/nerrekha/

Thursday, June 7, 2012

തിരിച്ചറിയല്‍ മരങ്ങള്‍




(ഒന്ന്)

ഒലീവ് മരമാണ് അറബിയുടെ

തിരിച്ചറിയല്‍ മരം

ദര്‍വീഷിന്റെ മരം.

ഐഡന്റിറ്റി കാര്‍ഡിന്റെ കാലത്ത്

ഇസ്രാഈല്‍ ബാരക്കുകള്‍ക്കരികില്‍

ഫസ്തീനികളുടെ ക്യൂ

കാര്‍ഡ്പരിശോധന കഴിഞ്ഞുള്ള

തിരിച്ചുപോക്കാണവര്‍ക്കു ജീവിതം



(രണ്ട്)

വയലായിരുന്നു

പഴയ തിരിച്ചറിയല്‍ കാര്‍ഡ്ഏദഹത

വലിയ പാഠശേഖരങ്ങള്‍

ഇടയ്ക്കിടെ നനുത്തനൊമ്പരങ്ങളായി

നീര്‍ച്ചാലുകള്‍

കമ്മട്ടി മരത്തിന്റെ ചുറഞ്ഞവേരുകളില്‍

കപടസന്ന്യാസവുമായി

നീലപ്പൊന്മാന്‍.

വെയില്‍ കടുക്കുന്ന കാലത്ത്

പച്ചവയിലില്‍ സ്വര്‍ണ്ണം വിളയുമ്പോള്‍

ബൈന്റിളകിയ കവിതാപുസ്തകമെടുത്ത്

അലസം നടക്കുന്ന പെണ്‍കുട്ടി

അവളെ നോക്കാന്‍ പേടിച്ച്, മടിച്ച്

ഒരാണ്‍കുട്ടി



(മൂന്ന്)

ചെമന്ന മണ്ണില്‍

വെളുത്തമണലില്‍

തെങ്ങായിരുന്നു സ്വത്വമരം

ഒടുവില്‍ തെങ്ങിന്‍ പൂക്കുലകള്‍

തേങ്ങാക്കുലകളായി പരിണമിക്കുന്നു.

കൂമ്പു ചെത്തി

ചക്കരയും കള്ളുമുണ്ടാവുന്നു

ചാണകം മെഴുകി മിനുസപ്പെടുത്തിയ തറയില്‍

ഓലക്കണ്ണി വളച്ചെടുത്ത്

അതില്‍ വിളക്കിയ ചക്കര

നുണയാനേറെ ഓര്‍മ്മകള്‍

രക്തസാക്ഷിയുടെ*

സമരത്തിന്റേയും സഹനത്തിന്റേയും

നെടുവീര്‍പ്പിന്റേയും പുഞ്ചിരിയുടേയും



(നാല്)

പള്ളിപ്പറമ്പിന്റെ സ്വത്വം ചന്ദനമരമാണ്

നീണ്ട ഇലകള്‍ കാറ്റിലാടുന്ന

ചെറുമരങ്ങള്‍ നിറയെ.

ഓരോ മരത്തിന്റേയും വേരുകള്‍

ആത്മാവുകള്‍ കാര്‍ന്നെടുക്കുന്നുണ്ട്

ഈ സുഗന്ധം രാത്രി വാതങ്ങളില്‍

പ്രസരിക്കുന്നുണ്ട്



(അഞ്ച്)

സ്മാരകത്തിന്റെ തണലില്‍

ഒരുചോരമരം ഉയര്‍ന്നുനില്പുണ്ട്

തടവറയില്‍ ചൊരിഞ്ഞത്

രക്തസാക്ഷിയുടെ ഹൃദയം മുറിഞ്ഞത്

ഗ്രാമവൃക്ഷങ്ങള്‍ക്കെല്ലാം

ആ മരത്തിന്റെ മുഖഛായയുണ്ട്

വെയിലും റെയിലും കടക്കുമ്പോള്‍ കാണാം

ആ മരങ്ങളുടെ തണലില്‍

അജ്ഞാതരായ ചിലര്‍ കാത്തിരിപ്പുണ്ട്

Saturday, April 23, 2011

ജയിലെത്രധന്യ


ജയിലെത്രധന്യ
അവളിലനുരക്തരല്ലെങ്കിലുമെത്രപേര്‍
പുകള്‍പെറ്റവര്‍
വാളേന്തിവാണവര്‍ 
ഭരണകര്‍ത്താക്കളായൊരുപാട് കാലം 
വിരാജിച്ചുനിന്നവര്‍
ജയിലെത്രധന്യ
അവളിലുന്മത്തരല്ലെങ്കിലും 
രാജാക്കള്‍ യോദ്ധാക്കളെത്രപേര്‍
നാടിന്‍ചരിത്രം തിരുത്തിക്കുറിക്കുവാന്‍ 
നായരും നരിയുമായ്
മത്സരിച്ചേറെ നാള്‍ 
വീട്ടിനു ചുറ്റും കറങ്ങിനടന്നവര്‍
ജലപാതമെല്ലാം കുടിച്ചഭഗീരഥര്‍
സ്വര്‍ണ്ണം വിളയുന്ന ഖനികളില്‍ കുടിയേറി
വെള്ളം കുടിച്ചെന്ന് പാവം നടിച്ചവര്‍
നുരയും സുരാപാത്രമൊരുമിച്ചെടുത്തവര്‍
തുള്ളിയായ്തുള്ളിയായ് വീതിച്ചെടുത്തവര്‍
ജയിലെത്രധന്യ. 
പേരെന്തുതന്നെയാവട്ടെ, 
ജയിലെത്രധന്യ
സമാനരായെത്രപേരവളില്‍ വസിക്കുന്നു
അവളുടെ തിരുമുമ്പിലാരെന്നുമെന്തെന്നുമറിയാതെ
മന്ദഹസിക്കുന്നു, 
ചിലസമയങ്ങളില്‍ പതിയെ വിതുമ്മുന്നു
ഗദ്ഗദകണ്ഠരായ് 
ഓരോന്നുമോരോന്നുമോര്‍മ്മിച്ചുപോവുന്നു
എല്ലാം ശ്രവിക്കുന്നു 
ജയിലെത്രധന്യ

വനം




യാത്രിക, ഭവാനിനി
യാമിനിയുടെ മാറില്‍ തലചായ്ചുറങ്ങുക
നിദ്രയില്‍ പ്രശാന്തമായ്
കാമനകളുടെ തോളിലാര്‍ദ്രമായുണരുക
പാവുകള്‍ നെയ്യാനിനി
നെയ്ത്തുകാരനുമായിവരികഭവാനെന്റെ
കാവുകള്‍ തീണ്ടാനിനി-
യമ്പുകള്‍ ചുമലേന്തിവരിക വേട്ടയ്ക്കായി,
കാലുകള്‍ ചലിക്കാതെ
കണ്ണിലെയമ്പാല്‍ വനഗര്‍ഭമെന്തറിയുക
പാലൊഴുകുന്നോ മാനിന്‍
മുലയില്‍? കിടാങ്ങളുണ്ടിളയപുല്ലും കാര്‍ന്ന്
വനചാരുതകളില്‍
നില്ക്കയാണവയുടെ നേര്‍ത്തകൊമ്പിടങ്ങളില്‍
മൃദുചര്‍മ്മമായ്, ഇനി-
യവയും മാന്‍കൂട്ടത്തിലോടുമ്പൊഴാരണ്യക-
ലതകളിളം കാറ്റി-
ലാടുന്നൂ, മൃഗപക്ഷിരാശികളൊരുമിച്ചു
പൊയ്കയില്‍ രമിക്കുന്നു
സുഷിരങ്ങളിലൂടെ വനത്തില്‍ പൊഴിയുന്ന
വെളിച്ചം തെളിയുന്നു
യാത്രിക, ഭവാന്റെയീവെറും യാത്രയില്‍ പേടി-
ച്ചോടുകയില്ലീ മാനും
ശലഭങ്ങളും സൂചീ മുഖിയും മധുമോന്തും
പക്ഷിയും, ജലധാരാ-
രസലപത്രങ്ങളില്‍ പൊഴിയും മഞ്ഞിന്‍ നേര്‍ത്ത
തബലാനിനദവും
പോവുകഭവാന്‍ കാടും കടന്ന് മലകളില്‍. 

കവിത



കവിത കടല്‍ത്തീരത്തല്ല
മരുഭൂമിയിലല്ല
മലമുകളിലല്ല
കാറ്റിലും കോളിലുമല്ല
മഞ്ഞിലും മഴയിലുമല്ല
മൗനത്തിലും നാദത്തിലുമല്ല
അജ്ഞാതമായ ഇടങ്ങളില്‍
പ്രകൃതിയും ജീവിതവും
അലിയുമ്പോള്‍
അദൃശ്യമായി പറന്നു വരുന്ന ശലഭമാണത്
കാത്തിരുന്നാല്‍ വരാത്തതും
നിനച്ചിരിക്കാതെ കടന്നുവരുന്നതും
കൊട്ടരം കെട്ടിയ കണ്ണുകളില്‍
ഒരിക്കലും പ്രത്യക്ഷമാകാത്തതും
തുറന്ന കണ്ണുകള്‍ക്കിടയിലൂടെ
അകംപുറങ്ങളില്‍ തെളിച്ചമേകുന്നതും
വര്‍ണ്ണരഹിതമായ വര്‍ണ്ണവും
ശബ്ദരഹിതമായ ശബ്ദവും
ഹൃദയക്കൂട്ടിലെ അരിപ്പിറാവിന്റെ കുറുകലും



Friday, December 10, 2010

Rumi again


ധൃതിയിലുള്ള ചിലവിവര്‍ത്തനശ്രമങ്ങള്‍ . നെറ്റില്‍ നിന്ന് ലഭിക്കുന്ന റൂമി കവിതകള്‍ വെറുതെ വിവര്‍ത്തനം ചെയ്യുന്നു. തെറ്റുകിറ്റങ്ങള്‍ പണ്ഡിതരും സഹൃദയരുമായ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചുതരിക
1

എന്റെ ആദ്യത്തെ അനുരാഗകഥ കേട്ടനിമിഷം
ഞാന്‍ നിന്നെ തെരഞ്ഞു തുടങ്ങി.
എത്ര അന്ധനാണ് ഞാനെന്നറിയാതെ
2

പ്രണയികള്‍ ഒടുവില്‍എവിടെയെങ്കിലും കണ്ടുമുട്ടുകയല്ല,
അന്യോന്യം ഹൃദയങ്ങളില്‍ വസിക്കുകയാണ്.
3

പ്രണയം അനാദിയില്‍നിന്നുള്ളതാണ്,
അത് അനന്തതയോളം നിലനില്ക്കുകയും ചെയ്യും
പ്രണയാന്വേഷി
ജനിമൃതികളുടെ ചങ്ങലകളില്‍ നിന്ന്
മുക്തിനേടുന്നു.
നാളെ , ഉയിര്‍ത്തെഴുന്നേല്പ്പുണ്ടാവുമ്പോള്‍
പ്രണയരഹിതമായ ഹൃദയം
പരീക്ഷണങ്ങളില്‍ അതിജീവിക്കുകയില്ല.

4
നിന്നോടൊപ്പമാണെങ്കില്‍
രാത്രിമുഴുവന്‍ നമ്മള്‍ ഉണര്‍ന്നിരിക്കുന്നു
നീയില്ലാത്തപ്പോള്‍
എനിക്കുറങ്ങാന്‍ കഴിയുന്നില്ല
രണ്ടുനിദ്രാശൂന്യതകള്‍ക്കും ദൈവത്തെ വാഴ്ത്തുക,
രണ്ടും തമ്മിലുള്ള അന്തരത്തിനും.

5
കുടിച്ചുന്മത്തയായ കാമിനി
പെട്ടെന്ന് എന്റെ വാതില്‍ക്കല്‍ പ്രത്യക്ഷയായി
അവള്‍ ഒരുപാനപാത്രം നിറയെ
ചുവന്ന വീഞ്ഞ് കുടിച്ച്,
എന്നരികിലിരുന്നു
അവളുടെ മുടിച്ചുരുളുകള്‍* കാണ്‍കെ,
അവ തലോടിനില്‌ക്കെ,
എ ന്റെ മുഖം മുഴുവന്‍ മിഴികളായി,
മിഴികളോ, മുഴുവന്‍ കൈകളായി
* (മുടിക്കുടുക്കുകള്‍ എന്നുമാവാം.)

6
ശൈലികളും പൂര്‍ണമായ അലേഖകളും
എനിക്കോര്‍മ്മിച്ചെടുക്കാനാവും
പക്ഷേ, പ്രണയത്തെ കുറിച്ച്
ഒന്നും പറയാനാവില്ല
നീയും ഞാനും ഒന്നായിത്തീരുന്നതുവരെ
നീ കാത്തിരുന്നേ പറ്റൂ
അപ്പോവുള്ള സംഭാഷണങ്ങളില്‍ നമുക്ക്.....
ങ്ആ... ക്ഷമിക്കൂ... ധൃതിപ്പെടേണ്ട

Monday, December 6, 2010

റൂമി കവിതകള്‍



1

നിനക്ക് ദൈവത്തിന്റെ രൂപമാണ്
രാജാവിന്റെ മുഖം
പ്രപഞ്ചത്തില്‍ നിനക്ക് ആയിത്തീരാനാവാത്ത
ഒന്നുമില്ല
നിനക്ക് വേണ്ടതെല്ലാം,
നീ നിന്നില്‍ തന്നെ തേടുക,
നീയാണത്

2
നീ ക്ഷമ പ്രകടിപ്പിക്കുകയാണെങ്കില്‍,
ആ ഗുണം നിന്നില്‍ നിന്ന് ഞാനടര്‍ത്തിയെടുക്കും
നീ ഉറങ്ങിപ്പോവുകയാണെങ്കില്‍
നിന്റെ മിഴികളില്‍ നിന്ന്
നിദ്രയെ ഞാന്‍ തുടച്ചെടുക്കും
നീ ഒരു പര്‍വ്വതമാവുകയാണെങ്കില്‍
നിന്നെ ഞാനെന്റെയഗ്നിയിലുരുക്കിക്കളയും
നീയൊരുസമുദ്രമാവുകയാണെങ്കില്‍
നിന്റെ ജലം മുഴുവന്‍ ഞാന്‍ കുടിച്ചുകളയും.
3.

വിശുദ്ധിയുടെ ജലരാശികളില്‍
ഞാന്‍ ലവണമായി ഉരുകി
വിശ്വാസധ്വംസനമല്ല, വിശ്വാസവുമല്ല, ബോധ്യവുമല്ല,
സന്ദേഹവുമല്ല അവശേഷിച്ചത്
എന്റെ ഹൃദയത്തിന് നടുവില്‍
ഒരു താരകം പ്രത്യക്ഷമായിരിക്കുന്നു
ഏഴുസ്വര്‍ഗ്ഗങ്ങളും അതില്‍ നഷ്ടമായിരിക്കുന്നു.


4. നിന്റെ ആത്മാവിനുള്ളില്‍
ഒരു ജീവചൈതന്യമുണ്ട്,
ആ ജീവിതം തേടുക.
നിന്റെ ശരീരമെന്ന പര്‍വ്വതത്തില്‍ഒരു രത്‌നമുണ്ട്,
ആ ഖനിയില്‍ അന്വേഷിക്കുക
അല്ലയോ യാത്രിക,
നീയത് തേടുന്നുവെങ്കില്‍
പുറത്തേക്ക് നോക്കേണ്ടതില്ല,
നിന്റെ അകത്തേക്കുനോക്കുക,
അത് തേടുക.

5.

ഈ ഏകാന്തത ആയിരം ജന്മങ്ങളേക്കാള്‍ വിലപ്പെട്ടത്
ഈ സ്വാതന്ത്ര്യം ഭൂമിയിലെ എല്ലാ നാടുകളേക്കാള്‍ മൂല്യമുള്ളത്
ഒരുനിമിഷമെങ്കിലും സത്യവുമായി അടുത്തുനില്ക്കാന്‍ കഴിഞ്ഞെങ്കില്‍
അത് ഈ വിശ്വത്തേക്കാള്‍ഡ, ജീവിതത്തേക്കാള്‍ വിലയേറിയത്.

6.

ഒടുവില്‍,
ഭാവനയുടെ പര്‍വ്വതങ്ങള്‍
ഒരു ഭവനമല്ലാതെ മറ്റൊന്നുമായിരുന്നില്ല
എന്റെ ഈ വലിയ ജീവിതം
ഒരുക്ഷമാപണമല്ലാതെ മറ്റൊന്നായിരുന്നില്ല
ഒരു ജീവിതകാലം മുഴുവന്‍
നീയെന്റെ കഥ
വളരെ ക്ഷമയോടെ കേള്‍ക്കുകയായിരുന്നു
ഇപ്പോള്‍ കേട്ടുകൊള്ളുക:
അത് കേവലമൊരുയക്ഷിക്കഥയായിരുന്നു.