Friday, October 9, 2009

കാല്പനികം

നിങ്ങളിലാരാണെന്റെ

സങ്കടങ്ങളെപ്പറ്റി നോവുക?

പറയുക

നിങ്ങളിലാരാണെന്റെതുഷ്ടികള്‍

നിലാച്ചീളില്‍ ലയിക്കുന്നതുകണ്ടു

തൃപ്തരാവുക?

കാലം ഹൃല്ലീനജന്മാന്തര-

സൗഹൃദങ്ങളും താണ്ടി വരുമ്പോള്‍

സ്വക്ഷേത്രത്തിലാഹതികളെക്കണ്ടു ഞടുങ്ങേ,

നിമിത്തങ്ങള്‍

കവിയെത്തേടിയെത്തുന്നൂ.

നാനാര്‍ത്ഥങ്ങള്‍

കവിയെ വരികളില്‍

തിരക്കിപ്പറക്കുന്നൂ,

അക്ഷരങ്ങളില്‍ ഞങ്ങള്‍

വിലയം പ്രാപിക്കുന്നൂ,

അക്ഷതമല്ലോ മര്‍ത്ത്യ-

ഹൃത്തിലെ ദുരന്തങ്ങള്‍.



എപ്പൊഴുമപരനെത്തേടുന്നൂ,

മനസ്സിതിലെമ്പാടും

നിറകയാണവന്റെ പ്രമാദങ്ങള്‍

എന്തിലുമകന്മഷ-

യോഗ്യതയെന്റേതെന്ന

മുജ്ജന്മവിചാരത്തി-

ലെപ്പൊഴും രമിക്കുന്നൂ

Thursday, October 8, 2009

പ്രണയമെഴുതുന്നേരം




പ്രണയമെഴുതുന്നേരം ഹൃദയത്തിലെവിടെയോ

പിടയുന്നതെന്തേ ശലഭം?

മരണമെഴുതുന്നേരം പ്രണയത്തിലെവിടെയോ

നിറയുന്നതെന്തേ ചഷകം?

ജനനമെഴുതുന്നേരം ചഷകത്തിലെവിടെയോ

കിനിയുന്നതെന്തെ സുഷിരം?

ചഷകമുടയുന്നേരം സ്വപ്നത്തിലെവിടെയോ

പൊഴിയുന്നതെന്തിനു കണ്ണീര്‍?

Monday, October 5, 2009