Friday, August 23, 2013

കടലേ.



കല്ക്കറ്റ് സര്‍വകലാശാല നിരോധിച്ച An Ode To The Sea യുടെവിവര്‍ത്തനം.

കടലേ പറയുകെന്‍
പ്രിയരെപ്പറ്റി, ഞാനീ
നെറികേടണിയിച്ച
തുടലില്‍ പെട്ടില്ലെങ്കില്‍,
നിന്നിലൂടെത്തും പ്രിയ-
ഗൃഹത്തി, ലല്ലെന്നാകില്‍
നിന്‍മാറില്‍ മുങ്ങിത്താഴും.
കടലേ നിന്‍തീരങ്ങള്‍
ദു:ഖമാ, ണൊടുങ്ങാത്ത
പീഢയാ, ണണയാത്ത
നോവുമാ, ണനീതിയും.
നിന്റെയാകടുപ്പത്തി-
ലുരുകുന്നതെന്‍ക്ഷമാ-
ശീലവും, കടലേനിന്‍
ശാന്തത മൃതിതുല്യം,
നിന്നുടെതരംഗങ്ങ-
ളെത്രമേലതിശയം!
നിന്റെയാഴത്തില്‍നിന്നു-
മുയരും നിശ്ശബ്ദത
നിറയെ ദൗഷ്ട്യത്തിന്റെ
മൗനമാണല്ലോ, നിന്റെ
നിശ്ചലനില്പില്‍ കാപ്റ്റന്‍
വധിക്കപ്പെടുമല്ലോ ,
നിന്‍തിരകളില്‍ കടല്‍-
യാത്രികര്‍മുങ്ങിപ്പോവും,
മൃദുവായ്, ബധിരമായ്,
നിഷ്‌ക്രിയത്വമായ്, രോഷ-
വാതമായ് കടലേനീ
നിന്നിലാവഹിക്കുന്നൂ
ചുടലത്തളങ്ങളെ.

കാറ്റത്തു കോപിഷ്ടനീ
നിന്നനീതികള്‍ വ്യക്തം,
കാറ്റില്‍നീ യടങ്ങുകി-
ലിളനീരൊഴുക്കുനീ.
ഈ തുടലുകള്‍നിന്നെ
നൊമ്പരപ്പെടുത്തിയോ?
നിന്നിലേക്കണയുവാന്‍
നിര്‍ബ്ബന്ധിതര്‍ ഞങ്ങള്‍.

നീയറിയുമോ ഞങ്ങള്‍
ചെയ്തപാപങ്ങള്‍? ഞങ്ങ-
ളീയവസ്ഥയില്‍ വന്നു
പെട്ടവരാണെന്നതും?
ഞങ്ങടെ വിലങ്ങിനെ
നീയപഹസിക്കുന്നൂ
ശതച്രുപക്ഷത്തേനിന്നു
കാക്കുന്നു നീ ഞങ്ങളെ

പാറകള്‍ ചൊന്നോ നിന്നോ-
ടവയ്ക്കിടയില്‍നടക്കുന്ന
ക്രൂരമാം പൈശാചിക
വൃത്തികള്‍? പരാജിത
ക്യൂബ, തന്‍ദു:ഖാര്‍ദ്രമാം
കഥകള്‍നിനക്കായി
ട്ടൊരുക്കിത്തന്നിട്ടില്ലേ?
മൂന്നു വര്‍ഷമായ് നിന്റെ-
യരികില്‍ ഞങ്ങള്‍, നിന-
ക്കെന്തുനേടുവാനായി?
വള്ളം നിറയെ കവിതയോ,
കത്തുന്ന ഹൃദയത്തില്‍-
ലടക്കം ചെയ്യപ്പെട്ടൊ-
രുജ്വലവികാരമോ?
കവിവാക്കുകള്‍ നമു-
ക്കൂര്‍ജ്ജത്തിനുറവിടം
നൊമ്പരങ്ങളിലാര്‍ദ്രം
പുരട്ടും ദിവ്യൗഷധം.

ഒരു ശങ്കാകേക



ഒരുകാഴ്ചയില്‍ രാത്രി
കറുപ്പാണെന്നും പിന്നെ
മറുകാഴ്ചയിലതു
വെളുപ്പാണെന്നും തോന്നി.
ചിലകാഴ്ചകള്‍ മങ്ങി-
പ്പോയതുകൊണ്ടാം നിഴ-
ലിരുളും വെളിച്ചവു-
മായൊരുകളിയായി.
ഒരുപൂവിലോമഞ്ഞ-
യെത്രമേല്‍ സുരഭിലം
കരളില്‍പിത്തംവന്നു
കാമിലയാവോളവും.
നമുക്കീവെളിച്ചത്തെ
പഴിക്കാം ചിലനേരം;
ഹമുക്കേ, യിരുട്ടേ, നീ
മുണ്ടാതെയിരിക്കുക
കത്തുന്ന പെട്രോമാക്‌സിന്‍
വെളിച്ചം മറയാക്കി
മുത്തുന്ന കരങ്ങളില്‍
മന്ദമായ് തലോടുക.
കാതുനല്കുന്നോരവര്‍
സചിവരീനാടിന്റെ
കാര്യങ്ങളുരുവിടും
സരിത്തില്‍ കുളിക്കുന്നൂ.

കെട്ടുപോം വിളക്കുകള്‍
നിശ്ചയ, മതുവരെ
മന്ദഗാമിനിയായി-
ട്ടലയൂതമസ്സേനീ
നിന്നവസരംവന്നാ-
ലേതുചിത്തിലും ചെന്നു
പൈശാചലാസ്യം ചാര്‍ത്തി
നീയിനീ പുളയുക

പ്രണയം നിറയുന്ന
പ്രേയസിക്കകത്തേറി
സംശയകീടങ്ങളെ-
യിഴയാന്‍വിട്ടേക്കുക
മക്കളില്‍ നിരാര്‍ദ്രമാം
ഭാവങ്ങള്‍ ചമയ്ക്കുക
ചക്കുപാലത്തില്‍ കേറി
ചക്കരതീറ്റിക്കുക.
അന്യോന്യസന്ദേഹത്താല്‍
സൗഹൃദങ്ങളിലെല്ലാം
അന്വഹം പകയുടെ
ഹിമപിണ്ഡകംചേര്‍ക്ക.

ചിങ്ങത്തിനെത്രവയസ്സായി



ചിങ്ങത്തിനെത്രവയസ്സായി
പൊങ്ങച്ചം ചോദിപ്പൂ നങ്ങേലി
കന്നിക്ക് കേറിക്കിടക്കാനോ
ചിന്നം മഴയുടെ കൂടാരം?
തന്നോട് ചോദിപ്പുനങ്ങേലി
പിന്നെയും നില്ക്കുന്നു നങ്ങേലി

ആയിരം കൊല്ലം കഴിഞ്ഞല്ലോ
ചിങ്ങം പതിവാണിവിടൊക്കെ.
കാളകയറൂരി വന്നാറെ
മിഥുനം നടത്താന്‍ തുനിഞ്ഞാറേ
ഞണ്ടിന്നിറുക്കുകള്‍ കിട്ടീട്ട്
കാളപതുക്കെയകന്നാറേ
കാനനച്ചോലക്കടുത്തുനിന്നോ
കാന്തിനിറഞ്ഞൊരു കുന്നില്‍നിന്നോ
ഏതുഗുഹയില്‍നിന്നെത്തിയാവോ
ചിങ്ങം ഗമയില്‍ കടന്നുവന്നൂ

ചിങ്ങത്തിനെന്തൊക്കെ വേണമെന്നോ
മാനിലിളതൊന്നും പിന്നെേേയതോ
കന്നിക്കരുവാത്തി കാട്ടാടും
കാട്ടാടിന്‍പിന്നിലൊളിച്ചുവന്ന
കാട്ടിലെവേടനും വേണമല്ലോ.
പിന്നെ മഹാബലിത്തമ്പുരാന്റെ
പൊന്നുതലയില്‍ ചവിട്ടേണം
പാതാളരാജന്റെ വട്ടളത്തില്‍
പാതിരാനേരത്തു ചെല്ലേണം
പാതിരാനേരത്തെമണ്ണട്ട
കണ്ടുകരയുന്നനേരത്ത്
ചിങ്ങമൊളിച്ചല്ലോ പോകുന്നൂ
സംഗതിയെന്തെന്നറിവീല

ചിങ്ങത്തിലേക്കൊരു നേന്ത്രക്കുല
കാത്തുകഴിയുകയാണല്ലോ
ഓരോപഴത്തിനുമോരോരോ
പൊന്നുതരേണം മാളോരേ
പൊന്നു വിളയുന്നനാടേത്
നാട്ടിലേക്കാരുണ്ട് പോരുന്നൂ?
നാടുവിട്ടോടി, കാടുകണ്ടോടി
കാട്ടാറും കല്ലേറും കണ്ടോടി

പിന്നെനാം കണ്ടൊരാ ചെമ്പരത്തി
കുത്തിനിറുത്തും കിരീടവുമായ്
പണ്ടെന്നോ പോയ്‌പോയ ചക്രവര്‍ത്തി
കൊണ്ടുവരുന്നുണ്ട് പൊന്നോണം
ചോദിച്ച ചോറരികിട്ടാനും
നേദിച്ചപായസമുണ്ണാനും
കോശസ്ഥിതി പാടെ മോശമല്ലോ
കേശമുഴിഞ്ഞുനടക്കട്ടെ.

മൂക്കത്തുകൈവെച്ചുനങ്ങേലി
നാക്കൊന്നുനീട്ടുന്നു നങ്ങേലി
കാക്കക്കറുമ്പിയാം നങ്ങേലി
കുയിലൊത്തുപാടുന്ന നങ്ങേലി
ചിങ്ങത്തിനെത്രവയസ്സായി
പൊങ്ങച്ചം പാടുന്നു നങ്ങേലി