Saturday, October 9, 2010

cp aboobacker: Aboobacker CP: In conversation with with Farideh Hassanzadeh

cp aboobacker: Aboobacker CP: In conversation with with Farideh Hassanzadeh

മഴക്കാക്ക.


ചുഴലിക്കാറ്റില്‍
നനചിറകുമൊതുക്കി-
ത്തന്നിണതന്‍ കണ്ണില്‍നോക്കി-
യിരിക്കും പതംഗമേ.
കറുപ്പാണഴകെന്ന് പറയാന്‍
നോക്കുമ്പോഴേ-
ക്കിരമ്പിവരുന്നൊരീ
മഴയില്‍ കുതിര്‍ന്നുവോ?
ഇടയ്ക്ക് മൃദുനാദഭാഷണങ്ങളില്‍
തമ്മ്ിലടയും വാതില്‍പ്പാളി
തുറന്നുവെച്ചേക്കുക

കാറ്റുണ്ട്, കോളും ,
മഴതിമിര്‍ത്തുപെയ്യുന്നുണ്ടീ
ഫ്‌ളാറ്റിന്റെയിറമ്പില്‍നീ
കുളിരാര്‍ന്നിരിക്കുക


വീഥിയിലൊഴുകുന്ന
മലിനപ്രവാഹത്തെ
കടയും ചക്രങ്ങളില്‍
പുരളും തീര്‍ത്ഥങ്ങളില്‍
നഗരപുരുഷാരചലനങ്ങളെ
ചെറ്റു തഴുകിയകലുന്നൊ-
രുള്‍ക്കടല്‍ത്തെളികാറ്റില്‍
പൂമരപ്പീലിത്തളിര്‍ത്തണ്ടുകള്‍
കുളിര്‍,ത്താറ്റച്ചാമരങ്ങളായ് നിന്നു
മഴയെയാശ്ലേഷിച്ചും
ശാഖകൊളിടിഞ്ഞിരുപാര്‍ശ്വവും
വുിദ്യുല്ലതാവാഹികള്‍ക്കൊപ്പം
കെട്ടിപ്പുണര്‍ന്നും
പതംഗമേ, കാണ്മുനീയെല്ലാം
പക്ഷേ,
തോട്ടിലെ മാലിന്യവും
തേന്മരത്തിലെ പഴച്ചാര്‍ത്തും നിന്‍ നിനവുകള്‍.

പണ്ടുനീ വൈലോപ്പിള്ളിക്കവിതയ്ക്കരിയവള്‍
അന്നെത്ര മനോജ്ഞമായുയര്‍ന്നൂ താരസ്വരം? *
അന്നുനീയൊറ്റയ്ക്കാര്‍ദ്രമധുരം വീട്ടിനുള്ളില്‍
മുറ്റത്ത് കുടഞ്ഞൊരാ കറുത്ത ചിറകുകള്‍
ഒതുക്കി,
യിണയുടെ നീള്‍മിഴികളില്‍ നീരായ്
ഉറന്നുമുകില്‍ ഗര്‍ഭസ്ഥിതയായ് നില്ക്കുന്നു നീ.

ഇന്നുനീ പെയ്‌കേയെന്റെ
ചെന്നൈയുമീറന്‍ചിറകാര്‍ന്നു
കോള്‍മയിര്‍കൊണ്ടുനില്ക്കുന്നൂ വിഹംഗമേ.
ഇന്നലെ കത്തിപ്പോയ പൂമരങ്ങളും,
മണ്ണിലിന്നലെ വറ്റിപ്പോയ നീരുറവയുമെല്ലാം
ഓര്‍ത്തുനീ
നിറവാര്‍ന്ന ഹൃത്തുമായ്,
കുശലമാം നീള്‍മിഴികളാല്‍
ഭാവി പാര്‍ത്തുനില്ക്കുന്നൂ കാക്കേ.

* വൈലോപ്പിള്ളിയുടെ ' കാക്ക' എന്നകവിത.

അവസാനവാക്കുകള്‍ പറയരുത്

അവസാനവാക്കുകള്‍ പറയരുത്

ഒരു സുഷിരമെങ്കിലും
അവശേഷിക്കുന്നുണ്ടാവാം
അത് ഒരു ചെറുകണമായി പരിണമിക്കാം
ഒരു ഗംഗോത്രി
വിശുദ്ധനദിയുടെ പ്രഭവം

അവസാനവാക്കുകള്‍ പറയരുത്
നദി ഹൃദയത്തിലും ഒഴുകാം
ധമനികളും സിരകളുമായി
ചെറുചാലുകളായി
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകാം
'യത്രവിശ്വം ഭവത്യേക നീഢം'

അവസാനവാക്കുകള്‍ പറയരുത്#
നേരുകളായി നേര്‍ത്തചാലുകള്‍
എവിടെയും ഒഴുകുന്നുണ്ട്
കലുഷമായജലാശയങ്ങള്‍ക്കടിയില്‍
മുതലകളുണ്ട് ഭീകരസരടങ്ങളുമാണ്
ഇളകി മറിയുന്നത്.

അവസാനവാക്കുകള്‍ പറയരുത്
ചരിത്രം അണ്ഡങ്ങളുടെ ഫോസിലുകളായി
വാചാലമാവുന്നുണ്ട്
പരിണാമത്തിന്റെ രജതമേഘങ്ങളും
അഭ്രപാളികളിലുണ്ട്
നീലകണ്ഠാീ, നിന്റെ ഗളനാളത്തിലെ
വിഷം വമിച്ച്
സംഹാരം നടത്താന്‍ സമയം ആയില്ല
പര്‍വ്വതങ്ങളിലും താഴ് വാരങ്ങളിലും
ജീവജാലങ്ങളുണ്ട്
ഫലമൂലാദികള്‍ വായു വെളിച്ചം
നീലകണ്ഠാ, വിഷം വമിക്കാതിരിക്കുക

അവസാനവാക്കുകള്‍ പറയരുത്
ഉറക്കെ പറയുന്നത് ഉടക്കി പറയുന്നത്
സത്യമാവണമെന്നില്ല
വിനാശഭാവങ്ങള്‍
ഈയലുകളായി
പാറി നടക്കുന്നുണ്ട്
അവയുടെ ആയുസ്സ്, സുഹൃത്തേ
ഈ നിമിഷത്തിന്റേതുമാത്രം.

അവസാനവാക്കുകള്‍ പറയരുത്
ഈമലിനജലാശയത്തില്‍
പൂടകളും കുടലുംകളും
ശേഷിപ്പുകളും
ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ട്
കരയില്‍ പൂമരങ്ങളില്‍ പൂക്കളുണ്ട്
സൗരഭ്യമുണ്ട്.
നഗരബഹളങ്ങള്‍ക്കിടയിലും
കുയിലിന്റെ നാദം
വേറിട്ടുകേള്‍ക്കുന്നുണ്ട്

അവസാനവാക്കുകള്‍ പറയരുത്
ഇതൊരു മഹാനഗരം
ഇരമ്പിമറിയുന്ന സമുദ്രം
മണല്‍ത്തരികളായിമനുഷ്യര്‍
അവരോടത്രേ പ്രവാചകന്‍സംസാരിച്ചത്
അവര്‍ക്ക് ഭ്രാന്തായിരുന്നു
ചങ്ങലക്കണ്ണികള്‍കിലുങ്ങുമ്പോള്‍
പ്രവാചകന്‍ ഉറക്കെ ചിരിക്കുകയും
മന്ദഹാസം വഴി
പ്രബോധനം നടത്തുകയും ചെയ്തു
ആമപ്പൂട്ടുകള്‍ക്കിടയിലൂടെ
ചരിത്രം സംസാരിച്ചു

അവസാനവാക്കുകള്‍ പറയരുത്
കവി ചരിത്രത്തെ ആവാഹിച്ചു
വര്‍ത്തമാനത്തെ സ്‌നേഹിച്ചു
ഭാവിയിലേക്കു വാക്കുകള്‍ കരുതിവെച്ചു

ഏത്‌

ഒരുനോവലിലെ ലഘുവിവരണം ചെറുതായൊന്ന്‌ ടച്ചപ്പ്‌ ചെയ്‌തപ്പോള്‍ ഉണ്ടായ കവിത

ഏത്‌ വന്യ വനത്തിലൂടെയാവാം,
ഏത്‌ പുരുഷാരത്തിലലിഞ്ഞാവാം
അവന്‍ സഞ്ചരിക്കുന്നുണ്ടാവുക?
ഏത്‌ ദേവാലയത്തിലാവാം
പ്രാര്‍ത്ഥിക്കുന്നുണ്ടാവുക?
ഏത്‌ വിശക്കുന്ന വയറിനുവേണ്ടിയാവാം
കല്ല്‌ ചുമക്കുന്നുണ്ടാവുക?
ഏത്‌ വേനലിലാവാം
കുളിര്‍മയായി അവതരിക്കുക?
ഏത്‌ ശൈത്യത്തിലാവാം
ഊഷ്‌മളമൃദുഹാസമായി
കടന്നുചെല്ലുക?
ഏത്‌ ഗുഹയിലാവാം
ഓര്‍മ്മയുടെസുഗന്ധമായി പ്രസരിക്കുക?
ഏത്‌ പക്ഷിയുമായിട്ടാവാം
പ്രണയവചനങ്ങള്‍ ചൊല്ലുന്നുണ്ടാവുക?
ഏത്‌ വൃക്ഷത്തണലിലാവാം
ശരണഗാഥകള്‍ പാടുന്നുണ്ടാവുക?
ഏത്‌ ചില്ലയിലാവാം കൂട്‌ കൂട്ടുക?
ഏത്‌ ശംഖനാദത്തിലാവാം
പ്രണവസന്ദേശം മുഴക്കുക?
ഏത്‌ബ്യൂഗിളിലാവാം
സമരനാദമുയര്‍ത്തുക?
ഏതൊരസ്‌ത്രത്താല്‍
അധര്‍മ്മത്തെ ഹനിക്കുക?

സൂര്യതാഴ്‌ വരകള്‍


സൂര്യതാഴ്‌ വരകളില്‍
ഒരാട്‌
ഏകാകിയായി വിലപിക്കുന്നു
ദുര്‍ബ്ബലമായ നാദത്തില്‍
സ്‌മരണകളുടെ ഗര്‍ഭം ധരിച്ച
സ്വര്‍ണ്ണമേഘങ്ങളില്‍

ഏത്‌ നിമിഷവും
ഒരു വാക്‌പ്രവാഹമുണ്ടാവാം
ആട്‌ വീണ്ടും
പരിക്ഷീണമായിവിലപിക്കും
ആകാശങ്ങളില്‍ പരന്നുപോയ
കുഞ്ഞാടുകളെ കുറിച്ച്‌

ഉറപ്പുകള്‍ എപ്പോഴും
സ്വര്‍ണപാത്രങ്ങളിലാണ്‌ നല്‌കുക
അവതിരിച്ചെടുക്കുന്നത്‌
മരണമൗനത്തില്‍
ദുര്‍ഗ്ഗന്ധം വമിക്കുന്നതെങ്കിലും
ഗംഭീരമെന്ന്‌ തോന്നുന്ന
നൈരാശ്യത്തിന്റെ ചെപ്പുകളില്‍

സൂര്യന്‍ ഒരു ചതിയനത്രേ
അയാള്‍ ഒരിക്കലും അകന്നുപോവുന്നില്ല
ഞാനാണ്‌ അകന്നുപോവുന്നത്‌
ഭ്രമണങ്ങളില്‍
എന്റെ ശാദ്വലങ്ങളും
എന്റെ മരുഭൂമികളും എല്ലാം
അയാളുടെ കനിവ്‌.

ഇതു നഗരം


ഇതുനഗരം
അതുകവിഞ്ഞൊഴുകുന്നുവ്യാഹതി
നരകസ്വര്‍ഗങ്ങളന്വേഷിച്ചു പോകുന്ന
പഥികരുടെ പാദുകം കൊണ്ടു
നോവാത്ത നടവഴി

ഇതു നഗരം
ഓര്‍മ്മകള്‍ ക്രിമികളായൊഴുകുന്ന
വീഥികള്‍ക്കിടയിലെപ്പേര്‍പെട്ട
തലയോടികള്‍
അസ്ഥിശേഖരം ജനപദം
അവസാനമില്ലാത്ത നാറ്റം
കവികളുടെ പോര്വിളികളുയരുന്ന
നിലപാടുതറയില്‍
വന്നൊരു പാക്കനാറും കുടുംബവും
തുടികൊട്ടി വയറൊട്ടീ പാടുന്നു
ഭോജനപ്പുരയുടെ പിറകിലെയെച്ചിലില്‍
പട്ടിയോടൊത്തു മല്‍സരിക്കുന്നതാ-
ണിവിടെ മനുഷ്യന്റെ ധര്‍മം

കവി, പാട്ടൂ പാടും മനസ്സിന്‍ തളങ്ങളില്‍
പതയുന്നൂ ലഹരീതടാകം
ജലമുറയുന്ന കിണറുകള്‍കുള്ളീലാ-
ണൊളിസേവ ചെയ്യുന്നൂ കാലം

മഹിഷങ്ങള്‍ വെന്ത തീയണയുന്ന കാലത്തു
കാടിലുണ്ടായ തിടുക്കം
ഇന്നും ഈ നഗരത്തിന്‍ മുറുക്കം.

തുഗ്ലക്കിന്റെ പല്ല്‌


സുല്‍ത്താന്‍ മുഹമ്മദ്‌ തുഗ്ലക്കിന്‌
ഒരു മഹാദന്തം നഷ്ടമായി
പണ്ഡിതശ്രേഷ്ടന്മാരും
ഉലമാക്കളും
ഗൗരവമായി ചര്‍ച്ചനടത്തി
ദന്തസംസ്‌കാരം നടത്തുന്നതിനെ പറ്റി
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍
ദന്തത്തിന്റെ ജനാസയുമായി
രാജകീയോദ്യോഗസ്ഥരും
പ്രജകളും തക്‌ബീര്‍മുഴക്കി
ഖബറിസ്‌താനിലേക്ക്‌ നടന്നു.
നഷ്ടമായ പല്ലിന്റെ ശൂന്യതയില്‍
സഹിക്കാനാവാത്ത വേദനയുമായി
മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌
തന്റെ ഗ്രന്ഥാലയത്തില്‍ ഇരുന്നു.
പ്രിയപുസ്‌തകങ്ങള്‍വെറുതെ തുറന്നു കിടന്നു

കവിത


കവിത ഇതാണ്. പിന്നെ എന്തുപ്രബന്ധം? നിരൂപകന്മാരുടെ ഗീര്‍വാണം കേള്‍ക്കാനോ. പ്രകാശ് കാരാട്ട് ഇയാന്‍ ഡങ്കലുമായി ( സ്‌കോട്ടുിഷ് ത്രില്ലര്‍ എഴുത്തുകാരന്‍) സംസാരിച്ച് എത്തിച്ചേര്‍ന്നനിഗമനം എന്തെന്നോ? കല ആനന്ദിപ്പിക്കാനാണെന്ന്. To entertain. ഡങ്കല്‍ പറഞ്ഞുവെന്നേയുള്ളൂ. For whom the bell tolls എന്ന നോവല്‍ വായിക്കുമ്പോള്‍ പിലാറിനോടൊപ്പം നമ്മളും ഭൂമിയുടെ മുകളില്‍ കുലുങ്ങുകയാണ്. ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആന്‍സിമിയ( ഇവിടെ കഥാപാത്രത്തിന്റെ പേര് മാറിയോന്ന് ഒരു സംശയം) സ്പാനിഷ് റിപബ്ലിക്കിനെ സംരക്ഷിക്കുന്നതിനു വേണ്ടി എത്രപേരെയും കൊല്ലാന്‍ സന്നദ്ധനാണ്. മാര്‍ക്‌സിന് ദാസ് ക്യാപിറ്റലാണ കവിത. ഗാന്ധിക്ക് സത്യാന്വേഷണപരീക്ഷകളും.
നിനച്ചിരിക്കാത്തനിമിഷത്തില്‍
ഒഴുകിയെത്തും
മഞ്ഞുരുകേണ്ട,
കവിത ഒഴുകിവരും
പഴയൊരു പാണല്‍ ച്ചെടി മതി
ഒരു ചേമ്പിന്‍ തണ്ട്
ഒരു പേരക്ക
ചെമ്പരത്തിപ്പൂവ്
ഒരു തുള്ളി ചോര
ചമരിമാന്‍ വേണ്ട
ഹിമാലയം വേണ്ട

ഒരു മന്ദഹാസം
ഒരു നെടുവീര്‍പ്പ്
ഒരു തുള്ള ികണ്ണുനീര്‍
നിര്‍ണ്ണയമില്ലാത്ത
മേനോഭാവം
അദൃശ്യമായ ഒരു ചുംബനം

തോല്ക്കാന്‍ മനസ്സില്ലാത്ത
സമരവീര്യം
കവിത ഉണ്ടാവുകയാണ്
കവിത ഒരാളുടേത് മാത്രം
ഒരാളുടെ വേദന.

പ്രോട്ടോകോള്‍



സന്ധ്യയാകുമ്പോള്‍
അച്ഛന്‍ സുഹൃത്തുക്കളുമായി എത്തും.
അവര്‍ കുറെ നേരം സംസാരിക്ും
കവിത, നാടകം,
മാര്‍ക്‌സ്, നെരൂദ
ചിലര്‍ ഓരോരുത്തരായി ഒഴിയും.
അവസാനം ഒന്നോ രണ്ടോ പേര്‍ ബാക്കിയാവും.
അന്യത്തിയും അമ്മയും ഉറക്കം തുടങ്ങയിട്ടുണ്ടാവും
അഛ്ഛന്‍ ഉറക്കെ വിളിക്കും
അമ്മ പിടഞ്ഞെണീറ്റ് വാതില്ക്കലെത്തും
നോക്കിനില്ക്കാതെ വിളമ്പ്
ഉണ്ണുമ്പോള്‍ അച്ഛന്‍ പരിചയപ്പെടുത്തും
നേതാവ്, സാഹിത്യനായകന്‍, ചിത്രകാരന്‍
കൂട്ടത്തില്‍ അച്ഛനുമുണ്ണും
അവശേഷിച്ചത് അനിയത്തിക്കും എനിക്കുമായി
അമ്മ വിളമ്പും.
ഉറക്കം വിങ്ങുന്നതുകൊണ്ട്
വേഗം മതിയാക്കി കിടക്കും അനിയത്തി
കഞ്ഞിവെള്ളം ഉപ്പ് ചേര്‍ത്ത്
വലിച്ചുകുടിക്കും, അമ്മ.
അച്ഛനും സുഹൃത്തും
അപ്പോഴും സംസാരിക്കുകയാവും.
സുഹൃത്തിന് കിടക്കാനൊരുക്കിയാല്‍
അമ്മയും അച്ഛനും ഒരു മുറിയില്‍ കയറും.


ശീര്‍ഷകമില്ലാത്ത ഒരു കവിത


ഇടവഴിയിലൂടെ
നീരൊഴുക്കിലേക്ക് നടന്നപ്പോഴാണ്
കയ്യാലയില്‍
വെള്ളത്തണ്ട് കുലച്ച് നില്ക്കുന്നു,
പുല്ലെണ്ണ കണ്ണീരായി നിറഞ്ഞുനില്ക്കുന്നു.
കാലുകളില്‍ നിറഞ്ഞുതുടങ്ങിയ ഭാരം
കയ്യാലയ്ക്കരില്‍ ചാരിവെച്ചു.
ഇടവഴിയിലൂടെ
നടന്നുപോവാനുള്ളസമയം
കഴിഞ്ഞുപോവുകയാണ്
സന്ധ്യയാവുന്നു
വഴികള്‍ ഇരുണ്ടുവരുന്നു
കടലിലെന്താവാം
നടക്കുന്നുണ്ടാവുക?
ഒരു സൂര്യനെ ഏറ്റുവാങ്ങാന്‍
കടല്‍ ഹൃദയം വിടര്‍ത്തിനില്ക്കുമ്പോള്‍
പിളര്‍ന്നുപോയ ഹൃദയത്തില്‍
ഉഷ്ണം നിറഞ്ഞിട്ടുണ്ടാവുമോ?
കനല്‍ക്കൂമ്പാരമായി
ആകാശവും കടലും
മുട്ടിയുരുമ്മുന്നുണ്ടാവുമോ?
മഴപെയ്‌തൊടുങ്ങിയ തീരങ്ങളില്‍
പുഴ ഒരു പ്രണയിനിയായി
ചമയുന്നുണ്ടാവുമോ?
എവിടെയോ
ഒരു കോപ്പ നിറയെ
ലോഹജലം വാങ്ങിക്കുടിച്ച്
കവി വീണ്ടും മല കയറുകയാണ്
ഒരു വലിയ ശിലാപിണ്ഡവുമായി
ഉരുണ്ടുരുണ്ട് താഴേക്ക് വരുന്ന
ശിലാപിണ്ഡമാണ് കവിയുടെ കണ്ടെടുപ്പ്