Saturday, October 23, 2010

കിളി

ഒരുവശം ചാഞ്ഞു ചെരിഞ്ഞുനോക്കുന്നൊരീ
കുരുവിതന്‍ ലക്ഷ്യമെന്താവാം?
കവിയായ് പിറന്നു കിഴക്ക് പടിഞ്ഞാറ്
തെണ്ടിനടക്കണമെന്നോ?

നീലക്കടമ്പില്‍ കുടിവെച്ചു പാര്‍ക്കുമീ
കാലപ്പിഴയുടെ മാറില്‍
ഉരുള്‍കല്ല് വെള്ളം പതിക്കുന്ന നോവിന്റെ-
യടമഴച്ചുഴലികള്‍ക്കൊപ്പം
ഒരു ചെറുനാരുമായൊഴുകുന്നചോരയില്‍
കുരലുയര്‍ത്തുന്നവര്‍ക്കൊപ്പം
തെരുവും കിനാവും നിലാവും നിറഞ്ഞ തന്‍
മരണവൃത്താന്തത്തിനൊപ്പം
ഗഗനത്തിലൊഴുകും കരിമേഘരാശികള്‍
ജഘനത്തിലേല്ക്കും കണിമാര്‍
ഇനിയും നടക്കാത്തപോരിന്റെയുര്‍വ്വര-
പ്പിനിയുന്ന മാന്‍പേടയെല്ലാം
എവിടെയാണുന്മത്തമിഴിയില്‍ പെടാതവ-
രെവിടേക്കകന്നുപോവുന്നു?
അവരകലുന്നൊരീ ചിത്തഭ്രമത്തിന്റെ
കവരങ്ങളില്‍ വന്നുനിന്ന്
കവിതയില്ലാത്തജഡത്തില്‍ നിന്നേറ്റവന്‍
കഴുതപ്പുറത്തേറിനില്‌ക്കേ
പരിഹസിച്ചെത്തും പുരുഷാരമൊരുനിമിഷ-
മെന്തേ പകച്ചുനില്ക്കുന്നൂ?

അവനൊരു കിളിയായ് പറന്നു മരക്കൊമ്പില്‍
മിഴിചെരിച്ചാരെ നോക്കുന്നൂ?
എങ്ങളെ? യെന്നെ?യതോനമ്മെയൊക്കെയു-
മലിവാര്‍ന്നവന്‍നോക്കിനിന്നൂ.
പുല്ലും പുഴുവും പ്രിയപ്പെട്ടവന്‍, തന്റെ
തല്ലും തടവും ത്യജിച്ചു
അജ്ഞാതമേതോ മഹാശൂന്യരാശിയില്‍
സ്വന്തമിടവുമായ് ചെന്നു.

No comments:

Post a Comment