Saturday, April 23, 2011

വനം




യാത്രിക, ഭവാനിനി
യാമിനിയുടെ മാറില്‍ തലചായ്ചുറങ്ങുക
നിദ്രയില്‍ പ്രശാന്തമായ്
കാമനകളുടെ തോളിലാര്‍ദ്രമായുണരുക
പാവുകള്‍ നെയ്യാനിനി
നെയ്ത്തുകാരനുമായിവരികഭവാനെന്റെ
കാവുകള്‍ തീണ്ടാനിനി-
യമ്പുകള്‍ ചുമലേന്തിവരിക വേട്ടയ്ക്കായി,
കാലുകള്‍ ചലിക്കാതെ
കണ്ണിലെയമ്പാല്‍ വനഗര്‍ഭമെന്തറിയുക
പാലൊഴുകുന്നോ മാനിന്‍
മുലയില്‍? കിടാങ്ങളുണ്ടിളയപുല്ലും കാര്‍ന്ന്
വനചാരുതകളില്‍
നില്ക്കയാണവയുടെ നേര്‍ത്തകൊമ്പിടങ്ങളില്‍
മൃദുചര്‍മ്മമായ്, ഇനി-
യവയും മാന്‍കൂട്ടത്തിലോടുമ്പൊഴാരണ്യക-
ലതകളിളം കാറ്റി-
ലാടുന്നൂ, മൃഗപക്ഷിരാശികളൊരുമിച്ചു
പൊയ്കയില്‍ രമിക്കുന്നു
സുഷിരങ്ങളിലൂടെ വനത്തില്‍ പൊഴിയുന്ന
വെളിച്ചം തെളിയുന്നു
യാത്രിക, ഭവാന്റെയീവെറും യാത്രയില്‍ പേടി-
ച്ചോടുകയില്ലീ മാനും
ശലഭങ്ങളും സൂചീ മുഖിയും മധുമോന്തും
പക്ഷിയും, ജലധാരാ-
രസലപത്രങ്ങളില്‍ പൊഴിയും മഞ്ഞിന്‍ നേര്‍ത്ത
തബലാനിനദവും
പോവുകഭവാന്‍ കാടും കടന്ന് മലകളില്‍. 

No comments:

Post a Comment