Saturday, October 9, 2010

ശീര്‍ഷകമില്ലാത്ത ഒരു കവിത


ഇടവഴിയിലൂടെ
നീരൊഴുക്കിലേക്ക് നടന്നപ്പോഴാണ്
കയ്യാലയില്‍
വെള്ളത്തണ്ട് കുലച്ച് നില്ക്കുന്നു,
പുല്ലെണ്ണ കണ്ണീരായി നിറഞ്ഞുനില്ക്കുന്നു.
കാലുകളില്‍ നിറഞ്ഞുതുടങ്ങിയ ഭാരം
കയ്യാലയ്ക്കരില്‍ ചാരിവെച്ചു.
ഇടവഴിയിലൂടെ
നടന്നുപോവാനുള്ളസമയം
കഴിഞ്ഞുപോവുകയാണ്
സന്ധ്യയാവുന്നു
വഴികള്‍ ഇരുണ്ടുവരുന്നു
കടലിലെന്താവാം
നടക്കുന്നുണ്ടാവുക?
ഒരു സൂര്യനെ ഏറ്റുവാങ്ങാന്‍
കടല്‍ ഹൃദയം വിടര്‍ത്തിനില്ക്കുമ്പോള്‍
പിളര്‍ന്നുപോയ ഹൃദയത്തില്‍
ഉഷ്ണം നിറഞ്ഞിട്ടുണ്ടാവുമോ?
കനല്‍ക്കൂമ്പാരമായി
ആകാശവും കടലും
മുട്ടിയുരുമ്മുന്നുണ്ടാവുമോ?
മഴപെയ്‌തൊടുങ്ങിയ തീരങ്ങളില്‍
പുഴ ഒരു പ്രണയിനിയായി
ചമയുന്നുണ്ടാവുമോ?
എവിടെയോ
ഒരു കോപ്പ നിറയെ
ലോഹജലം വാങ്ങിക്കുടിച്ച്
കവി വീണ്ടും മല കയറുകയാണ്
ഒരു വലിയ ശിലാപിണ്ഡവുമായി
ഉരുണ്ടുരുണ്ട് താഴേക്ക് വരുന്ന
ശിലാപിണ്ഡമാണ് കവിയുടെ കണ്ടെടുപ്പ്

No comments:

Post a Comment